കണ്ണൂര്‍: ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും പനിയില്‍ പകച്ച് ജില്ല. ആശുപത്രികളില്‍ പനിത്തിരക്ക് അനുദിനം വര്‍ധിക്കുന്നു. പനി മരണങ്ങള്‍ക്കും കുറവില്ല. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാ ഇടങ്ങളിലേക്കും പനി പടരുകയാണ്. മലയോരമേഖല റബര്‍ കൃഷിയെ ആശ്രയിച്ചാണു ജീവിക്കുന്നത്. കൂലിപ്പണിക്കാരും ഏറെ. പനി ബാധിച്ചതോടെ പലര്‍ക്കും ജോലിക്കു പോകാന്‍ കഴിയുന്നില്ല. രോഗം മാറിയവരെ തളര്‍ച്ചയും സന്ധിവേദനയും അലട്ടുന്നതിനാല്‍ അവരും കിടക്കയില്‍ തന്നെ. പലകുടുംബങ്ങളിലും മുഴുവനാളുകളും പനിബാധിച്ച് കിടക്കുന്ന സ്ഥിതിയാണ്. ചിലര്‍ രോഗം ഭേദമാകാത്തതിനാല്‍ ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് മാറിമാറി യാത്ര ചെയ്യുകയാണ്. നഴ്‌സുമാരുടെ സമരം സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമ്പോള്‍ കിടത്തിചികിത്സയ്‌ക്ക് സൗകര്യമില്ലാത്തതാണ് സര്‍ക്കാര്‍ ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്നത്.
കിടക്കാന്‍ കട്ടിലില്ലാത്തതിനാല്‍ പല ആശുപത്രികളില്‍ നിന്നും രോഗികളെ മടക്കിയയക്കുകയാണ്. രോഗം ഭേദമായി വരുമ്പോഴേക്കും പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയും അങ്ങനെ വീണ്ടും ആശുപത്രിയിലേക്ക് എത്തുന്നവരും നിരവധിയാണ്. രോഗം മാറി വരുമ്പോഴേക്കും കടുത്ത ക്ഷീണം തുടങ്ങും. ആശുപത്രികളിലെ അസൗകര്യം മൂലം രോഗം അല്‍പം ഭേദമാകുന്നവരെ ഉടന്‍ ഡിസ്ചാര്‍ജ് കൊടുത്തയച്ച് അടുത്ത രോഗികളെ പ്രവേശിപ്പിക്കുകയാണ്.
ഒപി ടിക്കറ്റെടുക്കാന്‍ തന്നെ നീണ്ട വരിയാണ്. ടിക്കറ്റെടുത്താല്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടറെ കാണണമെങ്കില്‍ വീണ്ടും അടുത്ത ക്യൂ. ലാബിനു മുന്നിലും വലിയ തിരക്കാണ്. പകര്‍ച്ചപ്പനിക്കു പുറമേ ഡെങ്കിപ്പനിയും എലിപ്പനിയും എച്ച് 1 എന്‍ 1 പനിയും ജില്ലയിലെ മിക്ക കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒപ്പം മഞ്ഞപ്പിത്തവും വ്യാപകമാണ്. ഡിഫ്തീരിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴക്കാല രോഗങ്ങള്‍ തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് പല പദ്ധതികളും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കി വരുന്നുണ്ടെങ്കിലും ഒന്നും വേണ്ട രീതിയില്‍ എത്താ സ്ഥിതിയാണ്.
















