ലോകത്തിലെ എല്ലാ രാജ്യങ്ങളുമായും സൗഹൃദം വളര്‍ത്തുന്നതിനുവേണ്ടി നമ്മുടെ പ്രധാനമന്ത്രി നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ ഭാഗങ്ങളില്‍നിന്നും വളരെ നല്ല സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികമായും ഭാരതം മുന്നേറിക്കൊണ്ടിരിക്കുന്നു. ബഹിരാകാശ ഗവേഷണരംഗത്തും വലിയ നേട്ടങ്ങളാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം ഏറെ അസഹിഷ്ണുത പുലര്‍ത്തുന്ന രാജ്യമാണ് ചൈന.
ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി മുന്‍കൈയെടുത്ത് ചൈനയുമായി ഉറ്റബന്ധം സ്ഥാപിക്കുന്നതിനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് യാതൊരു പ്രകോപനവും കൂടാതെ 1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചത്. തികച്ചും അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തില്‍ അനേകായിരം ഭാരതീയ ജവാന്മാര്‍ വീരമൃത്യു വരിച്ചു. രാജഭരണം അവസാനിപ്പിച്ച് ജനകീയ സര്‍ക്കാര്‍ വന്നതോടെ ചൈന തികച്ചും ഒരു കമ്യൂണിസ്റ്റ് രാഷ്‌ട്രമായിത്തീര്‍ന്നു.
അവശരും ആര്‍ത്തരും ആലംബഹീനരുമായ ജനങ്ങള്‍ക്കു വലിയ പ്രതീക്ഷയാണ് ചൈനീസ് ഭരണകൂടം നല്‍കിയത്. ആ പ്രതീക്ഷ ഏറെനാള്‍ നീണ്ടുനിന്നില്ല. കമ്യൂണിസത്തില്‍നിന്നും മുതലാളിത്വത്തിലേക്ക് വളരെ വേഗം അവര്‍ ചുവടുമാറ്റി. സാമ്രാജ്യത്വ ദുര്‍മ്മോഹത്തിന്നടിമപ്പെട്ട ചൈനീസ് ഭരണകൂടം 1950 ല്‍ അയല്‍രാജ്യമായ ടിബറ്റിനെ ആക്രമിച്ച് കീഴടക്കി.
ആയിരത്തിലധികം ബുദ്ധവിഹാരങ്ങള്‍ അടിച്ചുതകര്‍ത്തു. നിരവധി ബുദ്ധഭിക്ഷുക്കളെ അതിക്രൂരമായ രീതിയില്‍ കൊന്നൊടുക്കി. ടിബറ്റന്‍ ജനതയുടെ ആത്മീയാചാര്യനും ഭരണത്തലവനുമായിരുന്ന ദലൈലാമ ടിബറ്റ് വിട്ട് ഇന്ത്യയിലെത്തി അരുണാചലിലെ തവാങ്ങില്‍ അഭയംതേടുകയാണുണ്ടായത്.
ദലൈലാമയ്‌ക്ക് അഭയം നല്‍കിയത് ചൈനീസ് ഭരണകൂടത്തെ പ്രകോപിതരാക്കി. ഹിമാലയത്തിന്റെ പല ഭാഗങ്ങളിലായി സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വിശിഷ്ട ലോഹങ്ങളടങ്ങിയ ഖനികള്‍ കണ്ടെത്തി; അവ ഖനനം ചെയ്തു വ്യാപാരം നടത്തി നല്ല ധനം നേടാനും ആരംഭിച്ചു. ഈ ഖനികളുടെമേല്‍ ഇന്ത്യ അവകാശവാദം ഉന്നയിക്കുമെന്ന ചിന്തയും ഭാരതത്തിന്റെ മേല്‍ ചൈന ആക്രമണം അഴിച്ചുവിടാന്‍ കാരണമായിട്ടുണ്ട്.
1962 ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചശേഷം കൈലാസയാത്രയ്‌ക്ക് ചൈന ഔദ്യോഗികമായി വിലക്കേര്‍പ്പെടുത്തി. 1977-78 കാലഘട്ടത്തില്‍ മൊറാര്‍ജി ദേശായിയുടെ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്‌പേയിയുടെ നിരന്തരമായ ശ്രമഫലമായി ചൈനയുമായി ചര്‍ച്ച നടത്തിയാണ് കൈലാസയാത്ര വീണ്ടും ആരംഭിച്ചത്.
ദയനീയമായ കാഴ്ച
2013ല്‍ കൈലാസത്തിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തിനിടക്ക് ടിബറ്റന്‍ ജനതയുടെ യാതനാ നിര്‍ഭരമായ ജീവിതാനുഭവങ്ങള്‍ കുറെയൊക്കെ ഈ ലേഖകന് നേരില്‍ കാണാന്‍ കഴിഞ്ഞു. പാര്‍പ്പിടം നഷ്ടപ്പെട്ടവര്‍ കൊടുംതണുപ്പു സഹിച്ച് കീറക്കമ്പിളി തുണ്ടുകള്‍ പുതച്ച് പൊതുവഴിയിലാണ് കിടക്കുന്നത്. സ്ത്രീ സമൂഹം ചൈനീസ് പട്ടാളക്കാരുടെ ക്രൂരതകള്‍ക്കിരയായി നരകയാതന അനുഭവിച്ചു കഴിയുന്നു.
ചെറുപ്പക്കാര്‍ക്കെല്ലാം സൗജന്യമായി യഥേഷ്ടം മദ്യം നല്‍കി സ്വബോധം നഷ്ടപ്പെടുത്തി. ടിബറ്റന്‍ ഭാഷയുടെ പഠനം നിര്‍ത്തലാക്കി. പകരം ചൈനീസ് ഭാഷ അടിച്ചേല്‍പ്പിച്ചു. ശേഷിച്ചവരെ നിര്‍ദ്ദയമായി അടിമവേല ചെയ്യിച്ചുകൊണ്ടിരിക്കുന്നു. പാവപ്പെട്ടവരെ ഉയര്‍ത്താനും വളര്‍ത്താനും പുറപ്പെട്ട ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം ടിബറ്റന്‍ ജനതയോടു ചെയ്ത ക്രൂരതയ്‌ക്ക് യാതൊരു നീതീകരണവുമില്ല. പുഞ്ചിരിക്കുന്ന ഒരു മുഖംപോലും ടിബറ്റില്‍ കാണാനില്ല.
പുതിയ ഭീഷണി
ഇന്ത്യയുടെ മേല്‍ അനായാസമായി ആക്രമണം നടത്താമെന്നും ഭീഷണിപ്പെടുത്തി നിര്‍ത്താമെന്നുമുള്ള കണക്കുകൂട്ടലുകളാണ് ചൈനക്ക് ഉണ്ടായിരുന്നത്. നയതന്ത്രരംഗത്തും, സാമ്പത്തികരംഗത്തും, ശാസ്ത്രസാങ്കേതിക രംഗത്തും ഭാരതത്തിനുണ്ടായ പുരോഗതി ചൈനീസ് ഭരണകൂടത്തെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
പാക്കിസ്ഥാനിലെ ഭീകരവാദി സംഘടനകളുടെ പ്രേരണയോടെ അവര്‍ നിഴല്‍യുദ്ധം തുടങ്ങിയിട്ട് കാലം വളരെയായി. ഏറെക്കാലത്തെ നയതന്ത്രപരമായ ബന്ധത്തിന്റെ ഫലമായി 2015 ല്‍ കൈലാസ യാത്രയ്‌ക്ക് തുറന്നുകൊടുത്ത പര്‍വതപാതയായ നാഥുലാ പാത അടയ്‌ക്കുക വഴി ചൈന, ഇന്ത്യയുടെ നേര്‍ക്ക് ഒരു വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. കൂടെക്കൂടെ ചൈനീസ് പട്ടാളം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറി ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദര്‍ശനത്തോടെ ചൈനയുടെ കണക്കു കൂട്ടലുകളെല്ലാം തെറ്റിയതായി അവര്‍ക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. ഇനി ഭാരതത്തിനു നേരെ തിരിഞ്ഞാല്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന കാര്യം അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്തവിധം നമ്മുടെ പ്രതിരോധ മന്ത്രി വെളിപ്പെടുത്തി യത് വളരെ നന്നായി.
ഭാരതീയര്‍ ഒറ്റക്കെട്ടായി ഏതു വെല്ലുവിളിയേയും നേരിടുമെന്ന് ആ രാജ്യത്തെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. കമ്യൂണിസത്തിനു പകരം ഭീകരതയാണ് ചൈന ഇന്ന് വളര്‍ത്തുന്നത്.
















