അയ്‌മനം: വീടിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ആക്രിക്കടയിലെ മാലിന്യം ജീവിതം വഴിമുട്ടിക്കുന്നുവെന്ന് റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍. അയ്‌മനം വില്ലേജ് ഓഫീസിന് എതിര്‍വശം താമസിക്കുന്ന പൊക്കത്തില്‍ ചിറയില്‍ പി.കെ. പ്രസാദാണ് പരാതിക്കാരന്‍.26 വര്‍ഷമായി 5സെന്റ് സ്ഥലത്ത് വീടുവച്ച് താമസിക്കുകയാണ് ഇദ്ദേഹം. പുരയിടത്തിന് സമീപമായി ആരംഭിച്ച ആക്രിക്കടയിലെ മാലിന്യമാണ് ജീവിതത്തെ ദുരിതത്തിലാക്കുന്നത്. പ്ലാസ്റ്റിക്മാലിന്യം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ശ്വസിച്ച് കുട്ടികള്‍ക്ക് ശ്വാസതടസ്സം ഉണ്ടാകുന്നു. സാധനങ്ങള്‍ പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം കുട്ടികളുടെ പഠനതടസ്സവും. ഖരമാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് വീടിന്റെ ജനല്‍ചില്ലുകളും തകരുന്നു. പരിസരം ദുര്‍ഗന്ധ പൂരിതമാണ്. കളക്ടര്‍ക്ക് പരാതി നല്‍കി. കളക്ടറുടെ അഭാവത്തില്‍ എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു. ദേശിയ പട്ടികജാതി കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എഡിഎം ജില്ലാ മെഡിക്കല്‍ ഓഫീസറെ ഇക്കാര്യത്തിനായി നിയോഗിച്ചു. ഡിഎംഒയുടെ അന്വേഷണത്തില്‍ പരാതിയില്‍ പരിഹാരം വേണമെന്ന് നിര്‍ദ്ദേശമുണ്ടായി. തങ്കമണിക്ക് പല ഇടങ്ങളിലായി 27.541 ആര്‍ സ്ഥലമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിനും പരാതി നല്‍കി. ഇവരുടെ അന്വേഷണത്തിലും മാലിന്യം ഒലിച്ചിറങ്ങി കുടിവെള്ള സ്രോതസ്സ് മലിനപ്പെട്ടതായി കണ്ടെത്തി. ഇതിനിടയില്‍ കടയ്‌ക്ക് ലൈസന്‍സിനായി ഉടമ ശ്രമിച്ചിരുന്നു. പഞ്ചായത്തീരാജ് ആക്ട് ബി,ഒ, വകുപ്പ് പ്രകാരം ആക്രികടയ്‌ക്ക് ലൈസന്‍സ് നല്‍കാന്‍ പാടില്ലെന്ന കാര്യം മറച്ചുവച്ച് കട നടത്താന്‍ പഞ്ചായത്ത് മൗനാനുവാദം നല്‍കി.
















