കണ്ണൂര്‍: ജിഷ്ണു കേസിലല്ല, ഷഹീര്‍ ഷൗക്കത്തലി കേസിലാണ് താന്‍ ഇടപെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഷ്ണു കേസില്‍ താന്‍ ഇടപെട്ടു എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ജിഷ്ണു കേസും ഷഹീര്‍ ഷൗക്കത്തിലി കേസും രണ്ടും രണ്ടാണ്. ജിഷ്ണു കേസിനു മുന്നേ നടന്നതാണ് ഷഹീര്‍ കേസ്. ഇരു കേസുകളും തമ്മില്‍ ഒരു ബന്ധവുമില്ല. കേസിലെ വാദിഭാഗവും പ്രതിഭാഗവും ഒരുമിച്ച് ആവശ്യപ്പെട്ട പ്രകാരമാണ് താനതില്‍ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണു കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവ് വന്നുകഴിഞ്ഞു. പിന്നെയെങ്ങനെ ഈ കേസില്‍ ഇടപെടും. ഷഹീര്‍ കേസില്‍ കെപിസിസി നിലപാടെടുത്തിട്ടില്ല. നിലപാടെടുക്കാത്ത കേസില്‍ ഒരു നിഷ്പക്ഷ മധ്യസ്ഥതയ്‌ക്ക് രണ്ട് വിഭാഗവും സമീപിച്ചപ്പോള്‍ അത് ഏറ്റെടുത്തതില്‍ ഒരു പാര്‍ട്ടി വിരുദ്ധ നിലപാടുളളതായി തോന്നുന്നില്ല. പാര്‍ട്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി ഇതുവരേയും ഒരു നിലപാടും ഒരു വിഷയത്തിലും എടുത്തിട്ടില്ല. ചര്‍ച്ചയില്‍ ഷഹീര്‍, പിതാവ് ഷൗക്കത്തലി, പിതാവിന്റെ സഹോദരന്‍ അയ്യൂബ് എന്നിവരടക്കം പങ്കെടുത്തിട്ടുണ്ട്. കൃഷ്ണദാസിന്റെ കുടുംബവുമായി നീണ്ട വര്‍ഷത്തെ രാഷ്‌ട്രീയ ബന്ധമാണ് ഉളളത്. രാഷ്‌ട്രീയം തന്നെയാണ് എല്ലാവര്‍ക്കും വലുത്. താന്‍ ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ പോയില്ല. മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ മനസ്സ് എനിക്കറിയാം. എസ്എഫ്‌ഐയുടേയും സിപിഎമ്മിന്റെയും സജീവ പ്രവര്‍ത്തകരായിരുന്ന ജിഷ്ണുപ്രണോയിയുടെ അമ്മയെ കാണാന്‍ പിണറായി പോയോ. എന്നിട്ടും പിണറായിയെ തളളിപ്പറയാഞ്ഞത് നിങ്ങള്‍ക്ക് പാര്‍ട്ടിയാണ് വലുത് എന്നതു കൊണ്ടല്ലേയെന്നും സുധാകരന്‍ ജിഷ്ണുവിന്റെ മാതാവിനോട് ചോദിച്ചു. ഞാന്‍ ജിഷ്ണു കേസ് അട്ടിമറിക്കാന്‍ പോയിട്ടില്ല. അതുമായി ബന്ധമില്ലാത്ത മറ്റൊരു കേസ് ആരേയും വേദനിപ്പിക്കാതെ ഒരു ഒത്തുതീര്‍പ്പിനാണ് ശ്രമിച്ചത്. മധ്യസ്ഥ ചര്‍ച്ചയ്‌ക്ക് പോയതിന്റെ പേരില്‍ കെപിസിസി തന്നോട് വിശദീകരണം ചോദിച്ചെന്നുളള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പ്രസിഡണ്ട് തന്നെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
















