കോട്ടയം: നിയമം കാറ്റില്‍ പറത്തിയുള്ള മണല്‍വാരലും കയ്യേറ്റവും മൂലം മീനച്ചിലാറിന്റെ തീരത്തെ സംരക്ഷണ ഭിത്തികള്‍ക്ക് ബലക്ഷയം നേരിടുന്നു. നദിയിലെ മണല്‍വാരലിനെ തുടര്‍ന്ന് കുഴികള്‍ രൂപപ്പെടുകയും മുകള്‍ത്തട്ടിലെ മണല്‍ ഊര്‍ന്നിറങ്ങുകയും ചെയ്യുന്നതാണ് ബലക്ഷയത്തിന് കാരണമാകുന്നത്. പാറമ്പുഴ മോസ്‌കോ കവലയ്്ക്ക് സമീപം കൊട്ടിപള്ളിക്കടവില്‍ കഴിഞ്ഞ ദിവസം തകര്‍ന്ന സംരക്ഷണ ഭിത്തിക്ക് ഒരു വര്‍ഷം മാത്രമായിരുന്നു ആയുസ്സ്. 30 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് ഘട്ടങ്ങളിലായി ഇത് നിര്‍മ്മിച്ചത്. ആദ്യം നിര്‍മ്മിച്ച സംരക്ഷണഭിത്തിയോട് ചേര്‍ന്ന് മൂന്നുമാസം മുമ്പാണ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയത്.
മേജര്‍ ജലസേചന വകുപ്പാണ് സംരക്ഷണഭിത്തി നിര്‍മ്മിച്ചത്. ആദ്യം നിര്‍മിച്ചത് കൂടാതെ രണ്ടാമത് നിര്‍മ്മിച്ച ഭിത്തിയും ഇടിഞ്ഞ് താന്നിട്ടുണ്ട്. ഈ പ്രദേശത്തെ കൂടുതല്‍ സംരക്ഷണഭിത്തികള്‍ തകര്‍ച്ചയുടെ വക്കിലാണെന്നാണ് സുചന. തകര്‍ന്ന ഭാഗങ്ങള്‍ മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചീനിയറുടെ നേതൃത്വത്തില്‍ പരിശോധിച്ചു. നിര്‍മാണത്തില്‍ അപാകത സംഭവിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ക്ക് വിശദമായ പരിശോധന ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിരന്തരമുള്ള കൈയേറ്റങ്ങളും മണലൂറ്റും നിമിത്തം നദിയുടെ ജലശേഷി കുറയുകയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മുത്തോലി, കിടങ്ങൂര്‍, ഭരണങ്ങാനം തുടങ്ങിയ മേഖലകളില്‍ തീരം ഇടിയുന്നത് പതിവാണ്്. കൂടാതെ മഴക്കാലത്ത് നദി കരകവിഞ്ഞൊഴുകുമ്പോള്‍ തീരത്തിന്റെ ഇടിച്ചില്‍ കൂടും. ആറ്റ് തീരത്തുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലവും നഷ്ടപ്പെടുന്നവയില്‍ ഉള്‍പ്പെടും. അതേസമയം കയ്യേറ്റവും മണലൂറ്റും തടയുന്നതില്‍ റവന്യു വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും തികഞ്ഞ പരാജയമാണ്. നദീ തീരത്തെ നിര്‍മ്മാണങ്ങള്‍ക്ക് നിയമം കാറ്റില്‍ പറത്തിയാണ് അനുമതി കൊടുക്കുന്നത്.
അതേ സമയം മീനച്ചിലാറിന്റെ സംരക്ഷണത്തിന് നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചെങ്കിലും ഒന്നും നടപ്പായില്ല. ദേശീയജലപാതയായി വികസിപ്പിക്കാനുളള കേന്ദ്ര പദ്ധതിയോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. 2015 ഡിസംബര്‍ 9ന് മീനച്ചിലാര്‍ ഉള്‍പ്പെടെ കേരളത്തിലെ പത്ത് നദികളെ ദേശീയജലപാതയായി പ്രഖ്യാപിച്ചിരുന്നു. ആഴം കൂട്ടി വികസിപ്പിക്കുന്നതിനൊപ്പം ഭാവിയില്‍ ജലയാനങ്ങള്‍ക്ക് സഞ്ചരാപാത ഒരുക്കാനും പദ്ധതി വിഭാവനം ചെയ്തിരുന്നു. നദിയുടെ ജലത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷി വര്‍ധിപ്പിക്കുകയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ആഴം കൂട്ടാന്‍ ശ്രമിച്ചാല്‍ പ്രാദേശികമായ എതിര്‍പ്പ് വരുമെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെ എതിര്‍ക്കുകയായിരുന്നു.
















