അമേരിക്കന്‍ സുരക്ഷാസേന, ഐഎസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികള്‍ക്കെതിരായ നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുന്നു. ഖത്തറിനെതിരായ കടുത്ത നടപടികളുമായി ചില ഗള്‍ഫ് രാജ്യങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. ജിഹാദി ഭീകരതയ്‌ക്കെതിരെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മ ഉയരുന്നതിന്റെ ആരംഭമായി ഗള്‍ഫ് രാജ്യങ്ങളുടെ നടപടിയെ വിലയിരുത്തുന്നത് ഇത്തരുണത്തില്‍ ഒരുപക്ഷെ അപക്വമായിരിക്കും.
പ്രകൃതിവാതക ലഭ്യതകൊണ്ട് അനുഗൃഹീതമായ ഈ സമ്പന്ന ദ്വീപരാഷ്‌ട്രം ഒറ്റപ്പെട്ടിരിക്കുന്നു. ഐഎസിനെ സാമ്പത്തികമായി സഹായിക്കുന്നു എന്ന കണ്ടെത്തലാണിതിനു കാരണം. ആ മേഖലയില്‍നിന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത നീക്കത്തെ ”വോള്‍ഡര്‍മോര്‍ട്ട് ഇഫക്ട്” എന്നാണ് വിളിക്കുന്നത്. പുതിയ ‘അമേരിക്കന്‍ മിനിസ്റ്റര്‍ ഓഫ് മാജിക്കി’ന്റെ സൗദി അറേബ്യ, പാലസ്തീന്‍, മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പര്യടനം കഴിഞ്ഞ ഉടനെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത നീക്കമെന്നതും ശ്രദ്ധേയമാണ്.
”മിനിസ്റ്റര്‍ ഓഫ് മാജിക്കി”നെ പ്രീതിപ്പെടുത്താനുള്ള ഒരു ചെപ്പടിവിദ്യ മാത്രമാണ് ഖത്തറിനെ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള ഭീകരവിരുദ്ധ നിലപാടിനു പിന്നിലുള്ളത്. പല ആഭ്യന്തര കാരണങ്ങള്‍കൊണ്ട് അദ്ദേഹം വലിയ സമ്മര്‍ദ്ദത്തിലാണ്. താന്‍ തികച്ചും വ്യത്യസ്തനാണെന്നു തെളിയിക്കാനുള്ള വ്യഗ്രതയിലാണദ്ദേഹം. സൗദിയുടെ നീക്കത്തിനു പിന്തുണയറിയിച്ച് ഈജിപ്റ്റ്, യുഎഇ, ബഹ്‌റൈന്‍, യെമന്‍, ലിബിയ, മാലിദ്വീപ് എന്നീ രാജ്യങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്.
‘സുന്നി മുസ്ലിം സാഹോദര്യം’ ഈജിപ്തിനു ഭീഷണി ഉയര്‍ത്തുന്നുണ്ട്. സൈന്യം നേതൃത്വം നല്‍കുന്ന ലിബറലുകളുടെയും സൈന്യത്തിന്റെയും സഖ്യം ഇസ്ലാമിക തരംഗത്തിനു തടയിടുന്നുണ്ട്. പാലസ്തീന്‍ ഭീകരവാദ സംഘടനയായ ഹമാസ് ആ മേഖലയിലെ ഒരുപാട് ഭീകരവാദപ്രവര്‍ത്തനങ്ങളുടെ പുറകിലുണ്ടെന്നത് വ്യക്തമായിട്ടുണ്ട്. ഇസ്രായേലിനും പാലസ്തീനിനും ഇടയില്‍ അമേരിക്ക നേതൃത്വം നല്‍കുന്ന സമാധാനശ്രമങ്ങളെയും ഹമാസ് എതിര്‍ത്തുകൊണ്ടിരിക്കുന്നുണ്ട്.
ഖത്തര്‍വിരുദ്ധ സംഘവും സമാനനിലപാടുകള്‍ തന്നെയാണ് സ്വീകരിച്ചുപോരുന്നത്. അതിനാല്‍തന്നെ അവരുടെ ഇപ്പോഴത്തെ നീക്കം ലോകമെമ്പാടും പടര്‍ന്നുപിടിച്ച ഇസ്ലാമിക തീവ്രവാദത്തെ പിഴുതെറിയാന്‍ പ്രാപ്തമാകുമെന്നും തോന്നുന്നില്ല.
മനഃസാക്ഷിക്കുത്തില്ലാത്ത, മതത്തിന്റെ പേരിലുള്ള അരുംകൊലകളെ ഇറാന്‍പോലും അപലപിച്ചിട്ടുണ്ട്. ഐഎസിനെ എതിര്‍ക്കുന്ന ആ മേഖലയിലെ വിരലിലെണ്ണാവുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. അവര്‍ തങ്ങളുടേതായ ആക്രാമിക ഇസ്ലാമിന് രാജ്യത്തിനകത്തും പുറത്തും പ്രോത്സാഹനം നല്‍കുന്നുണ്ടെന്നത് വേറെ കാര്യം. ‘മിനിസ്റ്റര്‍ ഓഫ് മാജിക്കി’ന്റെ അവകാശവാദം ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്തനീക്കം തന്റെ പര്യടനത്തിന്റെ ഫലമാണെന്നാണ്. അദ്ദേഹം റിയാദില്‍ അന്‍പതോളം ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയ്‌ക്ക് ഖത്തറില്‍ ചില നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്.
ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖത്തറില്‍ ആറായിരത്തോളം സൈനികരടങ്ങുന്ന സുശക്തമായ സൈനികവ്യൂഹം അമേരിക്കയുടേതായി നിലയുറപ്പിച്ചിട്ടുണ്ട്. പശ്ചമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനികത്താവളവും ഖത്തറിലേതാണ്. സിറിയ-ഇറാഖ്- ഐഎസ് സഖ്യസംവിധാനത്തിനെതിരായ അമേരിക്കയുടെ പ്രതിരോധ താവളവും ഖത്തറിലാണ്.
പ്രകൃതിവാതക നിക്ഷേപത്താല്‍ സമ്പന്നമായ ഖത്തറുമായി അമേരിക്കയ്‌ക്ക് അടിയുറച്ച സാമ്പത്തിക ബന്ധങ്ങളുണ്ട്. ഖത്തറില്‍ അമേരിക്ക സൈന്യം, വ്യോമഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ നിക്ഷേപങ്ങള്‍ ഖത്തറിനെയും അതുവഴി മറ്റ് അറബ് രാജ്യങ്ങളെയും സമ്പന്നമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
ഐഎസിനു സാമ്പത്തിക സഹായം നല്‍കുന്നതില്‍നിന്നും ഖത്തറിനെ വിലക്കുന്നതരത്തിലുള്ള നടപടികള്‍ക്കു മുതിരാന്‍ അമേരിക്ക ഇത്രയും വൈകും എന്നു കരുതാന്‍ വിഷമമാണ്. അമേരിക്കയുടെ സുഹൃത്തായ കുവൈറ്റിന്റെ തിടുക്കത്തിലുള്ള ഇടപെടല്‍ ശ്രദ്ധിക്കണം. ഗള്‍ഫ് പ്രതിസന്ധി ഇല്ലാതാക്കാനും ഖത്തര്‍-സൗദി ബന്ധം പൂര്‍വസ്ഥിതിയിലാക്കാനും കുവൈറ്റ് ദ്രുതഗതിയിലുള്ള ഇടപെടലുകളാണ് നടത്തിയത്. അന്താരാഷ്‌ട്ര ഭീകരവാദത്തിനെതിരായ നടപടികളുടെ ആരംഭമാണ് ഗള്‍ഫ് രാജ്യങ്ങളഉടെ സംയുക്തനീക്കമെന്ന വാദത്തെ പൊളിക്കുന്നതാണ് കുവൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍.
ഇംഗ്ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഇസ്ലാമിക ഭീകരവാദികള്‍ രക്തരൂഷിതമായ കൂട്ടക്കൊലകള്‍ അനവധി നടത്തിയിട്ടുണ്ട്. മാനവരാശിക്കുനേരെ ഇസ്ലാംമതത്തിന്റെ പേരില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നാസി ഭീകരരെ ഓര്‍മിപ്പിക്കുന്നു. ഇസ്ലാമിക ഭീകരവാദത്തിലേക്ക് ചെറുപ്പക്കാര്‍ വലിയ തോതില്‍ ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ജിഹാദി ഭീകരത ഒരു മഹാമാരിയാണ്. പ്ലേഗിനെയെന്നപോലെ ഇതിനെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കേണ്ടതുണ്ട്. ഒന്നുകില്‍ തങ്ങളുടെ മതം സ്വീകരിക്കുക അല്ലെങ്കില്‍ മരണത്തിനു കീഴടങ്ങുക എന്നീ രണ്ടുമാര്‍ഗങ്ങളാണ് മാനവരാശിക്കു മുന്നില്‍ ഈ മതഭീകരര്‍ വയ്‌ക്കുന്നത്. ഹിറ്റ്‌ലര്‍ ജൂതരോട് ചെയ്തതിന് സമാനമാണിത്. ഇസ്ലാമിക പണ്ഡിതര്‍ പറയുന്നത് ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നാണ്. ജിഹാദി ഭീകരര്‍ യഥാര്‍ത്ഥ മതത്തെ പ്രതിനിധീകരിക്കുന്നില്ലെന്നാണവരുടെ വാദം. പക്ഷെ വസ്തുതയെന്താണ്? ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെടുന്ന ചെറുപ്പക്കാര്‍ അരുംകൊലകള്‍ക്ക് നേതൃത്വം നല്‍കുന്നു.
ക്ലബ്ബുകള്‍, കായികകേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരക്കാര്‍ ആക്രമണം നടത്തുന്നു. ജനക്കൂട്ടത്തിനിടയിലേക്ക് വാഹനങ്ങള്‍ ഇടിച്ചുകയറ്റി നിരപരാധികളെ കൊലപ്പെടുത്താനും ഇവര്‍ മടിക്കുന്നില്ല. നിരപരാധികളെ തടവിലാക്കുകയും അരുംകൊലയ്‌ക്കു വിധേയരാക്കുകയും ചെയ്യുന്നു. ലോകമെമ്പാടും ഇത്തരം സംഭവങ്ങള്‍ നിര്‍ബാധം നടക്കുന്നുണ്ട്. ഇസ്ലാമില്‍നിന്നാണ് അവര്‍ക്ക് ഇതെല്ലാം ചെയ്യാനുള്ള പ്രചോദനം ലഭിക്കുന്നതെന്നാണ് ഇത്തരക്കാര്‍ അഭിമാനപുരസ്സരം അവകാശപ്പെടുന്നത്.
അന്യമതസ്ഥനെ ക്രൂരമായി വധിക്കുന്നതിനെ പുണ്യപ്രവൃത്തിയായും നിര്‍ബന്ധമായി ചെയ്യേണ്ട ഒന്നായുമാണ് മതപരിവര്‍ത്തനം ചെയ്യപ്പെട്ട് ഇസ്ലാംമതത്തിലെത്തിയവനും ജന്മനാ ഇസ്ലാം മതത്തിലുള്ളവനും ഒരുപോലെ കരുതുന്നത്. പല ഇസ്ലാമിക രാജ്യങ്ങളെയും ഇസ്ലാമിക നേതാക്കളെയും അനിസ്ലാമികരെന്നാണ് ഐഎസ് വിളിക്കുന്നത്. ഐഎസിന്റെ ആഹ്വാനത്തിന് യുവാക്കളില്‍നിന്നും നല്ല പ്രതികരണം ലഭിക്കുന്നത് എങ്ങനെയെന്നുള്ള കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. ഖത്തര്‍ സംഭവവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കുന്നതിന് അതത്യാവശ്യമാണ്.
മദ്രസകളിലെ പഠനം ചെറുപ്പക്കാരുടെ മസ്തിഷ്‌കപ്രക്ഷാളനത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഒന്നുകില്‍ മതം സ്വീകരിക്കുക, അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക എന്നതരത്തിലുള്ള ഇസ്ലാമിക പ്രചാരണം ഉള്‍ക്കൊള്ളാനാകുന്നതരത്തില്‍ ചെറുപ്പക്കാരുടെ ബോധത്തെ മാറ്റിയെടുക്കുവാന്‍ മദ്രസകളിലെ മതപഠനത്തിനും പ്രത്യേക അന്തരീക്ഷത്തിനും സാധിക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ നീളുന്ന മതപഠനത്തിലൂടെയും മസ്തിഷ്‌കപ്രക്ഷാളനത്തിലൂടെയും തങ്ങളുടെ മതക്കാരുമായി മാത്രം ഇടപെടുന്ന തരത്തിലേക്ക് അവര്‍ മാറുന്നു. മതപാഠശാലകള്‍ സൃഷ്ടിക്കുന്ന ഈ വിപത്ത് ശരിയായ രീതിയില്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. ഈ മതപാഠശാലകളില്‍ ശാസ്ത്രം, ഗണിതം, മാനവിക വിഷയങ്ങള്‍ എന്നിവയും പാഠ്യവിഷയങ്ങളാകേണ്ടതുണ്ട്.
സങ്കുചിത മതപഠനം സൃഷ്ടിക്കുന്ന ബോധത്തെ മറികടക്കാന്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമുള്ള ശാസ്ത്ര-മാനവിക വിഷയ പഠനങ്ങള്‍ക്കായെന്നു വരില്ല. ഇസ്ലാമിന്റെ പിറവിക്കുമുന്‍പുള്ള അറബികളെക്കുറിച്ച് അറിയുകയും അറിയിക്കുകയും ചെയ്യേണ്ടതുണ്ട്. അവര്‍ മികച്ച നാവികരായിരുന്നു. അന്താരാഷ്‌ട്രതലത്തില്‍ കച്ചവടം ചെയ്യുന്നവരായിരുന്നു. കിഴക്കിനും പടിഞ്ഞാറിനും ഇടയിലെ കണ്ണിയായിരുന്നു. സാംസ്‌കാരിക വിനിമയത്തിന്റെ മാധ്യമമായിരുന്ന ഗണിതം, ജ്യോതിശ്ശാസ്ത്രം, വൈദ്യം എന്നിവ ലോകമെമ്പാടും പ്രചരിപ്പിച്ചതില്‍ വലിയ പങ്കുവഹിച്ചിരുന്നു. പില്‍ക്കാലത്ത് അവരുടെ സ്ഥിതിയെന്തായി? സങ്കുചിതബോധം അവരെ ഇന്നത്തെ ഭീതിദമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു.
















