ഒരു രാജ്യം ഒരു കമ്പോളം ഒരൊറ്റ നികുതി എന്നത് രാജ്യത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് പൂവണിയുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും ശ്രമകരവും ശ്രദ്ധേയവുമായ നികുതി നിയമ ഭേദഗതിക്കാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ജിഎസ്ടി എന്ന ചരക്ക് സേവന നികുതിയിലൂടെ തുടക്കം കുറിക്കുന്നത്. രാജ്യത്ത് ഇന്ന് നിലവിലുള്ള നിരവധി നികുതി നിരക്കുകള്‍ ഏകീകരിക്കപ്പെടുന്നു എന്നതാണ് ഈ നിയമ നടപടിയുടെ സവിശേഷത.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി പിരിവിനുള്ള അവയുടെ പരമാധികാരം ഒരുമിച്ച് ചേര്‍ത്താണ് ജിഎസ്ടിക്ക് രൂപംനല്കിയത്. ബഹുമുഖ നികുതി നിയമങ്ങളുടെ ബുദ്ധിമുട്ടുകളില്‍നിന്ന് വ്യാപാരി സമൂഹത്തെയും ഉപഭോക്താക്കളെയും രക്ഷിക്കുന്നതിനും ഇന്ത്യയിലുടനീളം ഏകനികുതി നിരക്ക് എന്ന സ്വപ്നം സാധിതമാക്കാനുമാണ് സര്‍ക്കാര്‍ ഈ നിയമനിര്‍മ്മാണം നടപ്പിലാക്കിയത്.
എല്ലാ സംസ്ഥാനങ്ങളിലേയും വിലനിരക്കുകള്‍ ഏകീകരിക്കുന്നതിന് ഇത് സഹായിക്കും. ഇത് രാജ്യത്തിന്റെ നികുതി പിരിവില്‍ വ്യക്തമായ വര്‍ദ്ധനവാണ് ഉണ്ടാക്കാന്‍ പോകുന്നത്.
എക്സൈസ് നികുതി, വാറ്റ് തുടങ്ങിയ ഇനത്തില്‍ ഇപ്പോള്‍ മുപ്പത്തിയഞ്ച് ശതമാനത്തോളം നികുതി മിക്കയിനങ്ങളിലും നല്കേണ്ടിവരുന്ന കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പുതിയ നിരക്കുകള്‍ ഏറെ ആശ്വാസകരമായിരിക്കും.
നല്ലോരു ശതമാനം ഉപഭോക്തൃ വസ്തുക്കള്‍ക്കും ചെക്ക്പോസ്റ്റിനപ്പുറത്തെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ജിഎസ്ടിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട അഞ്ച് മുതല്‍ ഇരുപത്തിയെട്ട് വരെയുള്ള പുതിയ നികുതി നിരക്കുകള്‍. നിരക്കുകള്‍ പതിനൊന്ന് ശതമാനമായി നിജപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുമ്പോള്‍, കേരളമടക്കമുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ ഉയര്‍ന്ന നിരക്ക് നിശ്ചയിക്കണമെന്ന വാശിയിലാണ്.
അഴിമതിയുടെ കേന്ദ്രമായ ചെക്പോസ്റ്റുകള്‍ സുഗമമായ ചരക്കുനീക്കത്തെ സഹായിക്കുന്നില്ല എന്നതാണ് സത്യം. ചെക്പോസ്റ്റുകളുടെ തടസ്സമില്ലാതെ ചരക്കുനീക്കം സുഗമമാക്കാന്‍ ജിഎസ്ടി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും രാജ്യപുരോഗതി ഉറപ്പുവരുത്താനും ഈ നിയമ പരിഷ്കാരം സഹായിക്കുന്നതാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ അഭിമാനാര്‍ഹമായ ഒരു നേട്ടമാണിത്. ഇന്ത്യയെ ഏകീകൃത കമ്പോളമായി നിലനിര്‍ത്താന്‍ സര്‍ക്കാരിന്റെ ഈ നടപടി സഹായകമാണ്.
നികുതിദായക സൗഹൃദ സമീപനം
കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ജിഎസ്ടി വിശാലാടിസ്ഥാനത്തില്‍ വിനിമയ നികുതിയാണ് വിഭാവനം ചെയ്യുന്നത്. കൈമാറ്റം ചെയ്യപ്പെടുന്ന ഉല്‍പ്പന്നത്തിനും സേവനത്തിനും രാജ്യത്ത് പല തരത്തിലുള്ള നികുതികള്‍ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ചില നികുതികള്ചുമത്തുന്നത് കേന്ദ്ര സര്‍ക്കാരാണ്.
മറ്റു ചിലത് സംസ്ഥാന സര്‍ക്കാരിന്റേതാണ്. ജിഎസ്ടി നിലവില്‍ വരുന്നതോടെ ഒറ്റനികുതി എന്ന വിപ്ലവകരമായ മാറ്റമാണുണ്ടാകാന്‍ പോകുന്നത്. ഉല്‍പ്പന്നങ്ങള്‍ കമ്പോളത്തില്‍ വില്ക്കുമ്പോഴും സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമ്പോഴുമാണ് ചരക്കു സേവന നികുതി ചുമത്തുന്നത്. നിലവിലുളള നികുതിക്കുമേല്‍ നികുതി (ഇരട്ട നികുതി) എന്ന അവസ്ഥ ഇല്ലാതാക്കി ഏകീകൃത നികുതി നിരക്കാണ് ജിഎസ്ടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.
പല കൈകള്മറിഞ്ഞ് ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തുമ്പോള്‍ നികുതിക്കുമേല്‍ നികുതിയും മറ്റുമായി വന്നികുതിഭാരം ഉപഭോക്താവിന്റെ മേലുണ്ടാവും. ഇതാണ് ഉല്പന്നങ്ങളുടെ വില കൂട്ടാനുള്ള പ്രധാന കാരണം. .പുതുക്കിയ ചരക്കു സേവന നികുതി വരുന്നതോടെ ആ ഭാരം ഒഴിവാകും. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ഇത് ഗുണമാണ് ചെയ്യുക.
ജിഎസ്ടി വരുന്നതോടെ കേന്ദ്രവാറ്റും സംസ്ഥാനവാറ്റും ഉണ്ടാകില്ല എന്നത് എടുത്തുപറയാവുന്ന നേട്ടമാണ്. ഉല്‍പ്പന്നങ്ങളുടെ നികുതിയും ഒറ്റത്തവണയായി ചുരുങ്ങും. ജിഎസ്ടി വരുന്നതോടെ മിക്ക കേന്ദ്ര നികുതികളും ഇല്ലാതാകും. ഇതില്‍ സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി, മെഡിക്കല്‍ എക്സൈസ് ഡ്യൂട്ടി, ടെക്സ്റ്റൈല്‍സ് എക്സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി, പ്രത്യേക അധിക കസ്റ്റംസ് ഡ്യൂട്ടി, സേവന നികുതി, ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള സര്‍ചാര്‍ജുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. സംസ്ഥാന വാറ്റ്, കേന്ദ്ര വില്പന നികുതി, പര്‍ച്ചേസ് നികുതി, ആഡംബര നികുതി, പ്രവേശന നികുതി, വിനോദ നികുതി, പരസ്യനികുതി, ലോട്ടറി നികുതി, സംസ്ഥാന സെസ്സ് സര്‍ചാര്‍ജ് തുടങ്ങിയ സംസ്ഥാന നികുതികളും ജിഎസ്ടിയുടെ പരിധിക്കുള്ളിലാവും.
സാമ്പത്തിക മാറ്റത്തിന്റെ ശംഖൊലി
സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിലവിലുള്ള പതിനഞ്ചോളം നികുതികള്‍ക്ക് പകരം ഒറ്റനികുതി നിലവില്‍ വരും. പുതിയ നികുതി നിയമം നടപ്പില്‍ വരുന്നതോടെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, മറ്റ് സെസ്സുകളും സര്‍ച്ചാര്‍ജുകളും; സംസ്ഥാന സര്‍ക്കാരുകള്‍ പിരിക്കുന്ന വാറ്റ് (സെയില്‍സ് ടാക്സ്) നികുതി, സെന്‍ട്രല്‍ സെയില്‍സ് ടാക്സ്, വിനോദനികുതി, ഒക്ട്രോയിയും മറ്റ് പ്രവേശന നികുതികളും, വാങ്ങല്‍ നികുതി, ആഡംബര നികുതി, ലോട്ടറിയില്‍ നിന്നുമുള്ള നികുതി, വാതുവെപ്പ്, ചൂതാട്ടനികുതി, മറ്റ് സെസ്സുകളും സര്‍ച്ചാര്‍ജുകളും പാടെ ഇല്ലാതാകും.
സംസ്ഥാനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും വാണിജ്യ വ്യവസായ മേഖലയ്ക്കും ജിഎസ്ടി ദീര്‍ഘകാല നേട്ടമുണ്ടാക്കും. തീര്‍ത്തും സങ്കീര്‍ണ്ണമായ നിലവിലെ നികുതി നിര്‍വഹണ സംവിധാനം സുഗമവും സുതാര്യവുമാക്കാന്‍ ഈ നിയമ പരിഷ്കാരം സഹായിക്കും.
നികുതി ശൃംഖല കൂടുതല്‍ വിപുലമാക്കാനും, നികുതി പിരിവ് കാര്യക്ഷമമാക്കാനും, നികുതിവെട്ടിപ്പ് പരമാവധി കുറയ്ക്കാനും ഈ നടപടി സഹായിക്കും. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ഉത്പാദനം കുറവും, ഉത്പാദനച്ചെലവ് കൂടുതലാണ്. ചരക്ക് സേവന നികുതി നടപ്പിലാകുന്നതോടെ ഉല്പാദനച്ചെലവു കുറയുകയും, കയറ്റുമതി വര്‍ദ്ധിക്കുകയും ചെയ്യും.
സംസ്ഥാനാന്തര നികുതികള്‍ ഒഴിവാക്കുന്നതോടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തില് (ജിഡിപി) രണ്ടു ശതമാനം വര്‍ധനവുണ്ടാവും എന്നാണ് പ്രതീക്ഷ. കാലക്രമേണ ചെക്പോസ്റ്റുകളും അപ്രസക്തമാവും.
പരോക്ഷനികുതി സമ്പ്രദായം പാടെ ഇല്ലാതാകുകയും നികുതി പിരിക്കാനുള്ള അധികാരങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ കൂട്ടായി നിക്ഷിപ്തമാവുകയും ചെയ്യുന്നതോടെ ഉത്പാദനച്ചെലവില്‍ ഗണ്യമായ കുറവും നാണയപ്പെരുപ്പത്തിന് കാര്യമായ വ്യതിയാനവും ഉണ്ടാവും. ഇത് ഇന്ത്യന്‍ പൊതുവിപണിക്ക് ഉണ്ടാക്കാന്‍ പോകുന്ന ഉത്തേജനം വളരെ വലുതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
റിഫോം, പെര്‍ഫോം, ആന്റ് ട്രാന്‍സ്ഫോം എന്ന മോദി വചനം ഇവിടെ അന്വര്‍ത്ഥമാകുന്നു. കേരളത്തിന് പൊതുവെ പ്രയോജനകരമാകുന്ന ചരക്ക് സേവന നികുതി സര്‍ക്കാരിന് കൂടുതല്‍ നികുതിവരുമാനവും വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ക്ക് വിലക്കുറവും സമ്മാനിക്കും.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ സീറോ നികുതിയിലും സാധാരണക്കാരെ അഞ്ചു ശതമാനം പട്ടികയിലും, മദ്ധ്യവര്‍ഗ്ഗത്തെ പന്ത്രണ്ടിലും പതിനെട്ടിലും പെടുത്തിയ ധനമന്ത്രി ഉപരിവര്‍ഗ്ഗത്തെ വര്‍ദ്ധിച്ച നിരക്കുകള്‍ ഈടാക്കാനുള്ള പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.
ഫെഡറല്‍ സംവിധാനത്തിന്റെ നല്ലൊരു മാതൃകയായി പ്രവര്‍ത്തിക്കാന്‍ ജിഎസ്ടി കൗണ്‍സിലിന് സാധിക്കും. കൊച്ചിന് സര്‍വകലാശാല മാനേജ്മെന്റ് വിഭാഗത്തിലെ മുന്‍ പ്രഫസറും, ദല്‍ഹി ആസ്ഥാനമായ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്സക്ടിസൈഡ് ലിമിറ്റഡിന്റെ ഇന്ഡിപെന്ഡന്റ്ഡയറക്ടറുമാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: