കൊച്ചി: സ്വകാര്യ ആശുപത്രികളുടെ നിലവാരം നിശ്ചയിച്ച് വിവിധ തരം ചികിത്സകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ തീരുമാനിക്കുന്നതിനെ കുറിച്ച് പഠിക്കാനായി വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ സ്ഥാപനങ്ങളും വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍ തീരുമാനിക്കുന്ന ചികിത്സാഫീസ് അംഗീകരിക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് ഒരു പുതിയ ആരോഗ്യ നയം രൂപീകരിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രികള്‍ ചികിത്സകള്‍ക്കായി അമിത ഫീസ് ഈടാക്കുന്നു എന്ന പരാതികളുടെ പശ്ചാത്തലത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. രോഗികളുടെ സാമ്പത്തിക നില കണക്കിലെടുക്കാതെ എല്ലാവര്ക്കും മികച്ച ചികിത്സ ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
വിവിധതരം പരിശോധനകള്‍, രോഗിയെ പ്രവേശിപ്പിക്കുന്ന വാര്‍ഡിന്റെ നിരക്ക്, ഓപ്പറേഷന് നിരക്കുകള്‍, തീവ്രപരിചരണ വിഭാഗം, വെന്റിലേറ്റര്‍, അവയവം മാറ്റിവയ്ക്കല്‍, ഡോക്ടറുടെ ഫീസ് എന്നിവക്ക് മിതമായ നിരക്കില്‍ പാക്കേജ് ഏര്‍പ്പെടുത്തണം. ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം. വിദഗ്ദ്ധ സമിതി സമയപരിധി നിശ്ചയിച്ച് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കണം. നിയമനിര്‍മ്മാണം ആവശ്യമാണെങ്കില്‍ പരിഗണിക്കണം. ചീഫ് സെക്രട്ടറിയും ആരോഗ്യസെക്രട്ടറിയും ഓഗസ്റ്റ് 29ന് സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരണം ഫയല്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: