ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുമായി പുതിയ മുഖ്യമന്ത്രി. അധികാരത്തിലേറി ആദ്യ ദിവസങ്ങളില്‍ തന്നെ മാറ്റത്തിന്റെ സൂചനകള്‍ യോഗി ആദിത്യനാഥ് നല്‍കിക്കഴിഞ്ഞു.
സ്വന്തം ഓഫീസ് കെട്ടിടവും ഉന്നത ഉദ്യോഗസ്ഥരുടെ കെട്ടിടങ്ങളും പരിശോധിച്ച ആദിത്യനാഥ് ഇവ ശുചിത്വത്തോടെ സംരക്ഷിക്കാന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ പാന്‍ മസാലയ്ക്കും ഗുഡ്കയ്ക്കും നിരോധനവും ഏര്‍പ്പെടുത്തി.
സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനും മുഖ്യമന്ത്രി നിരോധനം കൊണ്ടു വന്നു കഴിഞ്ഞു. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ വകുപ്പുകള്‍ ദൈനം ദിന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിത്യവും റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവുണ്ട്. വൈകിട്ട് ആറ് മുതല്‍ പത്ത് വരെയുളള സമയത്താണ് റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടത്. വകുപ്പ് മന്ത്രിമാരും ഈ സമയം ഹാജരായിരിക്കണം.
ഹസ്രത്ഗഞ്ജ് പോലീസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി ഇന്നലെ മിന്നല്‍ സന്ദര്‍ശനവും നടത്തി. പൊലീസുകാര്‍ ജനങ്ങളോട് സൗഹാര്‍ദ്ദപരമായി ഇടപെടണമെന്നും നിര്‍ദേശിച്ചു. വനിത പോലീസ് സ്റ്റേഷനും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. കൂടുതല്‍ സ്ത്രീകളെ പോലീസില്‍ നിയമിക്കാന്‍ വേണ്ട നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. പൂവാല ശല്യം തടയാന്‍ ആന്റി റോമിയോ സ്ക്വാഡ് രൂപീകരിക്കാന്‍ കഴിഞ്ഞ ദിവസം അദ്ദേഹം ഉത്തരവിട്ടിരുന്നു. അനധികൃത കശാപ്പ്ശാലകള്ക്കെതിരെയും കടുത്ത നടപടികള്‍ തുടങ്ങി.
ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കുടുംബം നല്കിയ ട്വിറ്റര്‍ സന്ദേശത്തിനും ഉടനടി നടപടിയുണ്ടായി. പരാതി നല്കാനെത്തിയപ്പോള് പോലീസുകാരില്‍ നിന്ന് മോശം പെരുമാറ്റമാണുണ്ടായതെന്ന് കുടുംബം പരാതിപ്പെട്ടു. ബലാല്‍സംഗം തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. കുടുംബത്തിന് സംരക്ഷണം നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചതായി എസ് പി. വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: