ന്യൂദല്‍ഹി: സിനിമ കണ്ടും പാട്ടുപാടിയും ഇനി ട്രെയിന്‍ യാത്ര ആസ്വദിക്കാം. യാത്രകള്‍ ആഹ്ലാദകരമാക്കുന്നതിനായി അടിമുടി മാറ്റത്തിന് ഇന്ത്യന്‍ റെയില്‍വെ തയ്യാറെടുക്കുന്നു.
ഭക്ഷണ വിതരണത്തിന് ട്രോളി സംവിധാനം, മാന്യമായി പെരുമാറുന്ന യൂണിഫോമിട്ട ജീവനക്കാര്‍, മനോഹരമായ കോച്ചുകള്‍, മികച്ച ശുചിത്വം, വിനോദത്തിന് സിനിമ, സീരിയല്‍, പാട്ട് തുടങ്ങിയവയാണ് ട്രെയിനുകളില്‍ യാത്രക്കാരെ കാത്തിരിക്കുന്നത്.
‘പ്രൊജക്ട് സ്വര്‍ണ’ എന്ന പേരില്‍ മുപ്പത് രാജധാനി, ശതാബ്ദി ട്രെയിനുകളിലാണ് തുടക്കത്തില്‍ ഇതു നടപ്പാക്കുന്നത്. 25 കോടി രൂപയുടെ പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം.
മുംബൈ, ഹൗറ, പാറ്റ്ന, റാഞ്ചി, ഭുവനേശ്വര്‍ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന രാജധാനിയും ഹൗറ-പുരി, ദല്‍ഹി-ചണ്ഡീഗഡ്, ദല്‍ഹി-കാണ്‍പൂര്‍, ഹൗറ-റാഞ്ചി, അനന്ദ് വിഹാര്‍-കാത്ത്ഗോഡം എന്നീ ശതാബ്ദി ട്രെയിനുകളുമാണ് മുഖം മാറ്റുന്നത്. ട്രെയിനുകളുടെ സുരക്ഷയും വര്‍ദ്ധിപ്പിക്കും. കൃത്യസമയം പാലിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ജീവനക്കാര്‍ക്ക് പരിശീലനവും പ്രത്യേക യൂണിഫോമും നല്‍കും. ഒക്ടോബറില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും റെയില്‍വെ അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: