രാംപൂര്‍: രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്ന പരാതിയുമായെത്തിയ യുവതിയോട് നടപടിയെടുക്കാന്‍ തനിക്ക് വഴങ്ങണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടെന്ന് ആരോപണം. ആരോപണമുന്നയിച്ച യുവതിയെയും കാമുകനെയും രണ്ട് ദിവസത്തിനു ശേഷം വഞ്ചനാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് പോലീസിന്റേതാണ് ഈ വിചിത്ര നടപടി.
രാംപൂര്‍ സ്വദേശിനിയായ 37കാരിയും കാമുകനുമാണ് പോലീസിനെ കരിവാരി തേക്കാന്‍ അപകീര്‍ത്തികരമായ ആരോപണമുന്നയിച്ചുവെന്ന കുറ്റത്തിന് അറസ്റ്റിലായത്. അന്വേഷണ ഉദ്യോഗസ്ഥന്റേതെന്നു വ്യക്തമാക്കി ഇവര്‍ ജില്ലാ പോലീസ് മേധാവിക്കു നല്കിയ ശബ്ദരേഖ യുവതിയുടെ കാമുകന്റേതെന്നു പറഞ്ഞാണ് അറസ്റ്റ്. എന്നാല്‍, ശബ്ദരേഖ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കില്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണം കാമുകന്റെ ഫോണില്‍ റെക്കോഡ് ചെയ്തുവെന്നാണ് യുവതി അവകാശപ്പെട്ടത്. സംഭവത്തില്‍ ഒരു അഭിഭാഷകനെയും പ്രതി ചേര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍, നീക്കം ചെറുക്കുമെന്ന് രാംപൂരിലെ അഭിഭാഷകര്‍ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.
യുവതിയുടെ പരാതിയില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ നേരെ മുകളിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കാനെത്തി രണ്ടാം ദിവസം യുവതിയും കാമുകനും അറസ്റ്റിലുമായി.
ഫെബ്രുവരി 12നാണ് യുവതിയെ രണ്ടു പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. രാംപൂര്‍ നഗരത്തിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. അവിടത്തെ അന്വേഷണ ഉദ്യോഗസ്ഥനാണ് അപമര്യാദയായി പെരുമാറിയതായി ആരോപണമുയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: