ചെന്നൈ: നിയുക്ത തമിഴ്നാട് മുഖ്യമന്ത്രി ശശികലയ്ക്കെതിരെ പ്രതിഷേധവുമായി സെലിബ്രിറ്റികളും സമൂഹമാധ്യമങ്ങളും. നടി രഞ്ജിനിയാണ് കടുത്ത വിമര്‍ശനവുമായി എത്തിയത്. ഗായിക സോഫിയ അഷറഫും സംഘവും പോയസ് ഗാര്‍ഡനു മുന്നില്‍ പ്രതിഷേധ ഗാനമാലപിച്ചു.
ജയലളിതയുടെ ജോലിക്കാരി ശശികലയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ എന്തു യോഗ്യതയെന്നു ചോദിച്ചാണ് രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ”തമിഴ് മക്കള്‍ മന്ദബുദ്ധികളെന്നാണോ മന്നാര്‍ഗുഡി മാഫിയ കരുതുന്നത്. അസാധാരണ വ്യക്തിപ്രഭാവമുള്ള എംജിആറാണ് എഐഎഡിഎംകെ സ്ഥാപിച്ചത്. പിന്നീട് എല്ലാവര്ക്കും പ്രിയപ്പെട്ട അമ്മ ചുമതലയേറ്റു,
നീതിപൂര്‍വം മുന്നോട്ടു നയിച്ചു. ജെല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ തമിഴ് യുവജനതയുടെ വീര്യം ലോകം കണ്ടു. ഇപ്പോഴും അതുപോലുള്ള പ്രക്ഷോഭമാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഈ ഗൂഢസംഘത്തെ പുറത്താക്കുമെന്നാണ് പ്രതീക്ഷ”, രഞ്ജിനി കുറിച്ചു.
ഞായറാഴ്ച രാത്രിയാണ് സോഫിയയും അവരുടെ സംഘവും പോയസ് ഗാര്‍ഡനു മുന്നിലെത്തി പാട്ടു പാടിയത്. ശശികല മുഖ്യമന്ത്രിയാകുന്നതിലുള്ള രോഷം അവര്‍ പാട്ടിലൂടെ പ്രകടിപ്പിച്ചു. ഇതിനിടെ ഒരു പോലീസുകാരനെത്തി അവരെ തടഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി അവര്‍ പരിപാടി തുടര്‍ന്നു. സംഭവങ്ങള്‍ ഫേസ്ബുക്കിലൂടെ ലോകം തത്സമയം കണ്ടു. അത് വ്യാപകമായി പ്രചരിച്ചു.
ശശികലയെ മുഖ്യമന്ത്രിയാക്കരുതെന്നാവശ്യപ്പെട്ട് ഒരു സമൂഹമാധ്യമ കൂട്ടായ്മ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഓണ്‍ലൈനിലൂടെ പരാതി അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: