കൊച്ചി: സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യാനെന്ന പേരില്‍ കൊച്ചിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 55 കോടി രൂപയുടെ കള്ളപ്പണമെത്തിയെന്ന കേസിലെ പ്രതി എറണാകുളം എളമക്കര സ്വദേശി ജോര്‍ജ് ജോസ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കൊച്ചി ഹാര്‍ബറിലെ എസ്.ബി.ഐയുടെ ഓവര്‍സീസ് ബ്രാഞ്ചിലുള്ള ജോര്‍ജ് ജോസിന്റെ അക്കൗണ്ടിലേക്ക് അഞ്ച് മാസം മുമ്പാണ് പണമെത്തിയത്. ഇതില്‍ 29.5 കോടി രൂപ 15 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചു. ഈ തുക ജോര്‍ജ് ജോസിന്റെ തന്നെ മറ്റൊരു അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും എത്തിയതായി കണ്ടെത്തിയിരുന്നു. പണമിടപാടില്‍ ബാങ്ക് അധികൃതര്‍ സംശയം പ്രകടിപ്പിച്ചതോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും പൊലീസും അന്വേഷണം ആരംഭിച്ചു.
ഇതില്‍ ഫോര്‍ട്ട് കൊച്ചി സി.ഐയുടെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജോര്‍ജ് ജോസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യാന്‍ ബള്‍ഗേറിയയിലെ സ്വസ്താ ഡി എന്ന കമ്പനിയാണ് പണം അക്കൗണ്ടിലേക്ക് നല്‍കിയതെന്നും ഇതില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല.ഹര്‍ജിക്കാരനെതിരായ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വിലയിരുത്തിയാണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: