ചെന്നൈ: തമിഴ്‌നാട്ടിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്‌ക്ക് വീണ്ടും തിരിച്ചടി. ശശികലയെ ഇപ്പോൾ മുഖ്യമന്ത്രിയാക്കാൻ സാധിക്കില്ലെന്നും സർക്കാരുണ്ടാക്കാനായി ക്ഷണിക്കാനാകില്ലെന്നും തമിഴ്‌നാട് ഗവർണർ സി വിദ്യാസാഗർ റാവു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
അനധികൃതസ്വത്ത് സമ്പാദനക്കേസിൽ വിധി വരാനിരിയ്‌ക്കുന്നതിനാലും ശശികലയെ നിയമസഭാകക്ഷിനേതൃസ്ഥാനത്തേയ്‌ക്ക് തെരഞ്ഞെടുത്തതിനെതിരെ പരാതികളുള്ളതിനാലും തൽക്കാലം പനീർശെൽവം കാവൽ മുഖ്യമന്ത്രിയായി തുടരട്ടെയെന്ന് ഗവർണറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.പനീർശെൽവത്തിൻറെയും ശശികലയുടെയും നിവേദനം സൂക്ഷ്മമായി പരിശോധിച്ചുവെന്നും അവർക്ക് പറയാനുള്ളത് വിശദമായി കേട്ടുവെന്നും ഗവർണർ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഒളിവിൽ പാർപ്പിച്ചിരിക്കുന്ന എംഎൽഎമാർ തടവിലാണെന്ന് വാർത്തകളിൽ ആശങ്കയുണ്ടെന്നും അക്കാര്യം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഗവർണർ ആശങ്ക പ്രകടിപ്പിച്ചു. ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, പ്രതിപക്ഷ നേതാവ് തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചകൾക്കു ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ രൂക്ഷമായ ഭരണപ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്നും മൂന്നു പേജുള്ള റിപ്പോർട്ടിൽ ഗവർണർ ചൂണ്ടിക്കാണിക്കുന്നു.
അനധികൃതസ്വത്ത് സമ്പാദനക്കേസിൽ അന്തിമ വിധി വരുന്നതുവരെ ശശികല മുഖ്യമന്ത്രിയാകുന്നതു തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്കു കൂടി മാറ്റിവച്ചിരുന്നു. ഈ മാസം പതിനേഴിലേക്കാണ് കേസ് മാറ്റിവച്ചത്. ശശികല അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
അതിനിടെ അണ്ണാഡിഎംകെ എംഎൽഎമാർ താമസിക്കുന്ന കൂവത്തൂരിലെ ഹോട്ടൽ റവന്യൂ സംഘവും പോലീസും സന്ദർശിച്ചു. റിസോർട്ടിനു പുറത്ത് മാധ്യമ പ്രവർത്തകർക്ക് നേരെ കല്ലേറും ഉണ്ടായി. പാർട്ടി പ്രവർത്തകരാണ് കല്ലെറിഞ്ഞത്.
















