ചെന്നൈ: ഗവര്‍ണറുമായി കൂടിക്കാഴ്ചയ്‌ക്ക് സമയം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ശശികലയുടെ കത്ത്. ഇന്ന് വൈകിട്ട് എംഎല്‍എമാര്‍ക്കൊപ്പം ഗവര്‍ണറെ കാണാനാണ് ശശികല സമയം ചോദിച്ചിരിക്കുന്നത്. തമിഴ്‌നാടിന്റെ നന്മയ്‌ക്കായി വേഗം നടപടി എടുക്കണമെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ശശികല ആവശ്യപ്പെടുന്നു.
ജനാധിപത്യത്തെ മാനിച്ചാണ് സംയമനം പാലിക്കുന്നതെന്നും ഉചിതമായ സമയത്ത് വേണ്ടത് ചെയ്യുമെന്നുമുള്ള പരോക്ഷ ഭീഷണയും ശശികല മുഴക്കുന്നുണ്ട്. പനീര്‍സെല്‍വത്തിനു പിന്തുണ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ശശികലയുടെ പുതിയ നീക്കം. തമിഴ്‌നാട് നിയമസഭയില്‍ ഒരു അംഗമുള്ള മുസ്ലീംലീഗ് പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. അതിനിടെ തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി പാണ്ഡ്യരാജൻ പനീർ സെൽവം പക്ഷത്തേക്ക് കൂറുമാറി. ജനങ്ങളുടെ ആഗ്രഹങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ജയലളിതയുടെ വികസനപ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നു രാവിലെ രണ്ട് എംപിമാർ ഒപിഎസ് പക്ഷത്തേക്ക് എത്തിയിരുന്നു. കൂടുതല്‍ കൊഴിഞ്ഞുപോകലുകള്‍ തടഞ്ഞ് ഭരണം പിടിക്കാനാണ് ശശികല ഇപ്പോള്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നത്. അതേ സമയം തമിഴ്‌നാട്ടിൽ നിലവിലുള്ള രാഷ്‌ട്രീയ പ്രതിസന്ധികൾ സംബന്ധിച്ച് ഗവർണർ അന്തിമ തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പ്രതികരിച്ചു. എന്നാൽ നടപടി അതിവേഗം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർക്ക് സംസ്ഥാനത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. നിലവിലെ പ്രശ്നങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ച ശേഷവും മറ്റു ചില കൂടിയാലോചനകൾക്കു ശേഷവുമേ അദ്ദേഹത്തിനു ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാനാകൂ എന്നും പൊൻ രാധാകൃഷ്ണൻ പറഞ്ഞു.
















