ന്യൂദല്‍ഹി: ജമാഅത്ത് ഉദ്ദവ മേധാവി ഹാഫിസ് സെയ്ദ് അടക്കമുള്ള തന്ത്രപ്രധാന വിഷയങ്ങളില്‍ ഇന്ത്യ-ചൈന നയതന്ത്ര ചര്‍ച്ച 22ന് ബീജിംഗില്‍ നടക്കും. ആണവ വിതരണ ഗ്രൂപ്പിലെ ഇന്ത്യയുടെ പ്രവേശനം സംബന്ധിച്ച വിഷയവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
കേന്ദ്രവിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും ചൈനീസ് എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് ഹാങ് യെസൂവും തമ്മിലാണ് ചര്‍ച്ച നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനുള്ള തീവ്രശ്രമത്തിന്റെ ഭാഗമാണ് ബീജിംഗ് ചര്‍ച്ച. ഉഭയകക്ഷി വിഷയങ്ങള്‍ക്ക് പുറമേ മേഖലയിലെ പൊതു പ്രശ്നങ്ങളും ആഗോളതലത്തിലുള്ള വിഷയങ്ങളും ചര്‍ച്ചയിലുണ്ടാകുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
ഇരുരാജ്യങ്ങളുടേയും താല്‍പ്പര്യങ്ങള്‍ക്കനുസൃതമായ നിലപാടുകള്‍ ഉരുത്തിരിയേണ്ടത് മേഖലയ്ക്കാകെ ആവശ്യമാണ്. വിവിധ വിഷയങ്ങളില്‍ എത്രത്തോളം മുന്നോട്ടു പോകാന്‍ സാധിക്കുമോ അത്രത്തോളം പോകാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി കഴിഞ്ഞ ആഗസ്തില്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണ് ചര്‍ച്ചകള്‍, വികാസ് സ്വരൂപ് വ്യക്തമാക്കി.
പത്താന്‍കോട്ട് ആക്രമണങ്ങളുടെയടക്കം സൂത്രധാരനായ മസൂദ് അസറിനെ ആഗോള ഭീകരവാദിയായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുന്നതിനെ വീറ്റോ ചെയ്യുന്ന ചൈനീസ് നിലപാട് പിന്‍വലിക്കുക, എന്‍എസ്ജി അംഗത്വത്തെ പിന്തുണയ്ക്കുക എന്നീ സുപ്രധാന ആവശ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ബലൂച്ചിസ്ഥാനിലെ ഛബ്ബാര്‍ തുറമുഖവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഇടപെടലുകള്‍ മയപ്പെടുത്തണമെന്ന ആവശ്യം ചൈനയ്ക്കുണ്ട്. തായ്വാനില് നിന്നുള്ള പാര്‍ലമെന്റംഗങ്ങളുടെ പ്രതിനിധിസംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനവും ചൈനയുടെ വലിയ എതിര്‍പ്പിന് വഴിവെച്ചിരുന്നു. എന്നാല്‍ തായ് എംപിമാരുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന നിലപാടിലാണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: