ഇങ്ങനെയുള്ള സേവനത്തിന് ആഹാരശുദ്ധിയും ആവശ്യമാണ്. ആഹാരമെങ്ങനെയോ, അങ്ങനെയാണ് മനസ്സ്. ആഹാരം പരിമിതമാകണം. ആഹാരം ഏതാവണമെന്നതിനേക്കാള്‍ അത് എത്ര വേണമെന്നതാണ് മുഖ്യം. ആഹാരം ഇഷ്ടത്തിനനുസരിച്ച് നിര്‍ണയിക്കുക മഹത്വമുള്ള കാര്യമല്ല. പക്ഷേ, ആഹാരം കഴിക്കുന്നതു ഉചിതമാത്രയിലാണോ അല്ലയോ എന്നതിന് അധികം മഹത്വമുണ്ട്. നാം എന്തു ഭക്ഷിക്കുന്നുവോ അതിന് പരിണാമമുണ്ട് തീര്‍ച്ച.
നാം എന്തിനാണ് ഭക്ഷിക്കുന്നത്? സേവനം ഉത്കൃഷ്ടമാവാന് വേണ്ടി. ആഹാരം യജ്ഞാംഗമാണ്. സേവനരൂപത്തിലുള്ള യജ്ഞം ഫലപ്രദമാകാനാണ് ആഹാരം. ആഹാരത്തില്‍ ഈ ഭാവന ഉളവാകട്ടെ. അത് സ്വച്ഛവും ശുദ്ധവുമാകണം. വ്യക്തിക്ക് തന്റെ ജീവിതത്തില്‍ എത്രത്തോളം ആഹാരശുദ്ധി വരുത്തുവാന്‍ കഴിയുമെന്നതിന് ഒരറ്റവുമില്ല. പക്ഷേ, നമ്മുടെ സമൂഹം ആഹാരശുദ്ധിക്കായി വളരെ തപസ്സ് ചെയ്തിട്ടുണ്ട്.
ആഹാരശുദ്ധിക്കായി ഇന്ത്യയില്‍ വിപുലമായ പ്രയത്നം നടന്നു; ആ പരീക്ഷണങ്ങളില്‍ അനേകായിരം വര്‍ഷങ്ങള്‍ ചെലവാക്കി. അതിന് എത്ര തപശ്ചര്യ വേണ്ടിവന്നുവെന്ന് പറയാന്‍ വയ്യ. ഈ ഭൂമണ്ഡലത്തില്‍ മാംസം ഭക്ഷിക്കാത്ത സമുദായങ്ങളും ജാതികളുമുള്ള രാജ്യം ഇന്ത്യ മാത്രമാണ്. മാംസം ഭക്ഷിക്കുന്ന ജാതിക്കാരുടെ ആഹാരത്തിലും മാംസം നിത്യവസ്തുവല്ല, മുഖ്യവസ്തുവാണെന്നുമില്ല. മാംസം ഭക്ഷിക്കുന്നവര്‍ക്കും അതില്‍ ഹീനത തോന്നുന്നു. മനസ്സുകൊണ്ട് അവര്‍ മാംസത്യാഗം ചെയ്തിട്ടുണ്ട്.
മാംസഭക്ഷണം തടയുവാനായി യജ്ഞം നടപ്പാക്കി; അതിനുതന്നെ യജ്ഞം നിര്‍ത്തുകയും ചെയ്തു. ശ്രീകൃഷ്ണഭഗവാന് യജ്ഞത്തിന്റെ വ്യാഖ്യാനം തന്നെ മാറ്റി. ശ്രീകൃഷ്ണന് പാലിന്റെ മഹിമ വര്‍ധിപ്പിച്ചു. അദ്ദേഹം ചെയ്ത അസാമാന്യ കാര്യങ്ങള്‍ കുറച്ചൊന്നുമല്ല. എന്നാല്‍ ഹിന്ദുക്കള്‍ ഏത് കൃഷ്ണന്റെ പിറകെയാണ് ഭ്രാന്തുപിടിച്ചു പാഞ്ഞത്? ഗോപാലകൃഷ്ണാ, ഗോപാലകൃഷ്ണ എന്ന പേര്തന്നെയാണ് ഹിന്ദുക്കള്‍ക്ക് പ്രിയമായത്. ആ കൃഷ്ണന്, അദ്ദേഹത്തിന്റെ അടുത്തുള്ള ആ പശുക്കള്‍, അദ്ദേഹത്തിന്റെ അധരത്തില്‍ ചേര്‍ത്തുപിടിച്ചിട്ടുള്ള മുരളി! അങ്ങനെ പശുക്കളെ ശുശ്രൂഷിക്കുന്ന ആ ഗോപാലകൃഷ്ണന് തന്നെയാണ് ആബാലവൃദ്ധജനങ്ങള്‍ക്കും സുപരിചിതന്‍. ഗോരക്ഷണം അധികവും ഉപയോഗപ്പെട്ടത് മാംസാഹാരം നിര്‍ത്തുവാന്‍ വേണ്ടിയാണ്. പശുവിന് പാലിന്റെ മഹിമ വര്‍ധിച്ചു. മാംസാഹാരം കുറഞ്ഞു.
എന്നാലും ആഹാരശുദ്ധി സമ്പൂര്ണമായിട്ടൊന്നുമില്ല. നമുക്ക് അത് മുന്നോട്ടു നയിക്കണം. ബംഗാളികള്‍ മത്സ്യം തിന്നുന്നു, ഇതില്‍ പലര്‍ക്കും ആശ്ചര്യം തോന്നുന്നുണ്ട്. എന്നാല്‍ അവരെ കുറ്റപ്പെടുത്തുന്നത് യോഗ്യമാകയില്ല. ബംഗാളില്‍ ചോറുമാത്രമേയുള്ളൂ. അതുകൊണ്ട് ശരീരത്തിന് സര്വപോഷണവും ഉണ്ടാകയില്ല. അതിന് പരീക്ഷണങ്ങള്‍ നടത്തേണ്ടിവരും. മത്സ്യം തിന്നാതെ എന്തു വനസ്പതി (പച്ചക്കറി) തിന്നാലാണ് അത്ര പുഷ്ടി കിട്ടുക എന്ന് ആലോചിക്കേണ്ടിവരും.
അസാമാന്യത്യാഗികളായ വ്യക്തികളുണ്ടാവും, അവര്‍ അത്തരം പരീക്ഷണങ്ങള്‍ നടത്തും.
അങ്ങനെയുള്ള വ്യക്തികളാണ് സമൂഹത്തെ മുന്നോട്ടു നയിക്കുക. സൂര്യന് ജ്വലിക്കുന്നു, അപ്പോഴാണ് ജീവിക്കുവാനാവശ്യമായ തൊണ്ണൂറ്റെട്ടു ഡിഗ്രി ചൂട് നമ്മുടെ ശരീരത്തില്‍ നിലനില്‍ക്കുന്നത്. സമൂഹത്തില്‍ വൈരാഗ്യമാകുന്ന പ്രജ്വലിത സൂര്യന്മാര് ഉദിച്ച് ശ്രദ്ധാപൂര്‍വം പരിതസ്ഥിതികളുടെ ബന്ധങ്ങള്‍ ഛേദിച്ച്, ചിറകുകളില്ലാത്ത തങ്ങളുടെ ധ്യേയാകാശത്തില് പറക്കുവാന്‍ തുടങ്ങുമ്പോള്‍ മാത്രമേ ലൗകികജീവിതത്തിനു പറ്റിയ അല്‍പ്പമെങ്കിലും വൈരാഗ്യം നമ്മളില്‍ ഉളവാകുകയുള്ളൂ. മാംസഭക്ഷണം നിര്‍ത്താന്‍ ഋഷികള്‍ക്ക് എത്ര തപസ്സു ചെയ്യേണ്ടിവന്നിരിക്കും; എത്ര ബലിയര്പ്പിക്കേണ്ടിവന്നിരിക്കും!
ഇന്ന് നമ്മുടെ സാമൂഹ്യാഹാരശുദ്ധി ഇത്രത്തോളമെത്തിയിട്ടുണ്ട്. അനന്ത ത്യാഗങ്ങള്‍ ചെയ്ത് നേടിവച്ച ഈ സമ്പാദ്യം പാഴാക്കരുത്. ഭാരതീയ സംസ്കാരത്തിലെ ഈ സവിശേഷത മുക്കിക്കളയരുത്! നമുക്ക് എങ്ങനെയെങ്കിലും ജീവിച്ചാല്‍ പോരാ. എങ്ങനെയെങ്കിലും ജീവിക്കുന്നവരുടെ പ്രവൃത്തി എളുപ്പമാണ്. മൃഗങ്ങളും എങ്ങനെയെങ്കിലും ജീവിക്കുന്നു. നമുക്കും മൃഗങ്ങള്‍ക്കും തമ്മില്‍ വ്യത്യാസമേറെയുണ്ട്.
പാശ്ചാത്യ-പൗരസ്ത്യ സഭ്യതകള്ക്ക് പരസ്പരം പരിണാമമുളവാകുന്നുണ്ട്. ഇതില്‍നിന്ന് അവസാനം നന്മയേ ഉണ്ടാവൂ എന്ന് എനിക്ക് വിശ്വാസമുണ്ട്. പാശ്ചാത്യസംസ്കാരം മൂലം നമ്മുടെ ജഡമായ ശ്രദ്ധ ഇളകിത്തീരുന്നു. അന്ധമായ ശ്രദ്ധ ഇളകിയാലും ഒരു നഷ്ടവുമില്ല. നല്ലതു നിലനില്ക്കും, കെട്ടത് കരിഞ്ഞുപോകും. അന്ധമായ ശ്രദ്ധപോയി, തല്‍സ്ഥാനത്ത് അന്ധമായ അശ്രദ്ധ ഉണ്ടാവാന്‍ പാടില്ല. ശ്രദ്ധ മാത്രമാണ് അന്ധമായിട്ടുള്ളത് എന്നില്ല. ശ്രദ്ധയ്ക്ക് മാത്രമാണ് അന്ധമെന്ന വിശേഷണത്തിന്റെ കുത്തകയെന്നില്ല. അശ്രദ്ധയും അന്ധമാവാം.
മാംസാഹാരത്തെ സംബന്ധിച്ച വിചാരം ഇന്ന് വീണ്ടും തുടങ്ങിയിട്ടുണ്ട്. എന്തോ ആവട്ടെ, വല്ല നവീനവിചാരവും പ്രകടമായാല്‍ എനിക്ക് ആനന്ദം തോന്നും. ജനങ്ങള്‍ ഉണര്‍ന്നിട്ടുണ്ട്, തള്ളുന്നുണ്ട് എന്നെങ്കിലും മനസ്സിലാക്കാം. ജാഗൃതിയുടെ ലക്ഷണങ്ങള്‍ കണ്ടു, നന്നായി തോന്നുന്നു. പക്ഷേ, ജാഗൃതനായി കണ്ണു തിരുമ്മി അങ്ങനെ നടന്നാല്‍ വീഴാനിടയുണ്ട്. അതിനാല്‍ പൂര്ണജാഗൃതി ഉണ്ടാവുന്നതുവരെ, കണ്ണ് നല്ലപോലെ തെളിയുന്നതുവരെ, കൈകാലുകളെ സ്വധീനത്തില്‍ വയ്ക്കുന്നത് നന്ന്. നല്ലപോലെ ചിന്തിക്കുക; നാനാവശവും ആലോചിക്കുക. ധര്‍മത്തിന്മേല്‍ ചിന്തനത്തിന്റെ കത്രിക പ്രയോഗിക്കുക. ഈ വിചാരരൂപത്തിലുള്ള കത്രികകൊണ്ട് മുറിഞ്ഞുപോകുന്നതെല്ലാം തുച്ഛമാണെന്നുതന്നെ കരുതണം.
മുറിഞ്ഞ കഷണങ്ങളെല്ലാം പോകട്ടെ. നിന്റെ കത്രികകൊണ്ടു മുറിക്കാന്‍ കഴിയാത്ത, മുറിക്കുമ്പോള്‍ നിന്റെ കത്രികയെത്തന്നെ മുറിച്ചു കളയുന്നതെന്തോ അതാണ് യഥാര്‍ത്ഥ ധര്‍മം. ധര്മത്തിന് വിചാരത്തെ ഭയമില്ല. ആലോചിക്കുക; എന്നാല്‍ പെട്ടെന്ന് പ്രവര്‍ത്തിക്കരുത്. പകുതിയുണര്ന്ന് വല്ലതും പ്രവര്‍ത്തിച്ചാല്‍ വീഴും. പ്രചാരം പ്രബലമായി നടക്കുന്നുണ്ടെങ്കിലും, ആചരണം നിയന്ത്രിക്കുക. സംയമത്തോടെ പ്രവര്‍ത്തിക്കുക. പൂര്‍വ പുണ്യം പാഴാക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: