ഭോപ്പാല്‍ : മധ്യപ്രദേശില്‍ സത്നയിലെ മുസ്ലീം വനിതാ ജയില്‍ ഉദ്യോഗസ്ഥ കൊലപാതക കേസില്‍ ജീവപര്യന്തം തടവ് അനുഭവിച്ച ഹിന്ദുവായ മുന്‍ തടവുകാരനെ വിവാഹം കഴിച്ചു. ജയിലില്‍ വച്ച് ആരംഭിച്ച ബന്ധം ഒടുവില്‍ മിശ്രവിവാഹത്തില്‍ കലാശിക്കുകയായിരുന്നു.
വധുവിന്റെ വീട്ടുകാര്‍ ഹിന്ദുവിനെ വിവാഹം കഴിക്കുന്നത് എതിര്‍ത്തതിനാല്‍ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ജില്ലാ വൈസ് പ്രസിഡന്റ് രാജ്ബഹാദൂര്‍ മിശ്രയും ഭാര്യയും ആചാരപരമായ ‘കന്യാദാനം’ നടത്തി. ബജ്രംഗ് ദള്‍ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.മേയ് 5 ന് ഛത്തര്‍പൂര്‍ ജില്ലയിലാണ് വിവാഹം നടന്നത്. ആളുകളുടെ ശ്രദ്ധ ഒഴിവാക്കാന്‍ ധര്‍മ്മേന്ദ്ര സിംഗ് വിവാഹ ക്ഷണക്കത്തില്‍ തന്റെ പേര് മാറ്റിയതായാണ് വിവരം. വേദ മന്ത്രങ്ങള്‍ ഉരുവിട്ടായിരുന്നു വിവാഹ ചടങ്ങ്.
സത്ന സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖട്ടൂണ്‍, ജയിലില്‍ വാറണ്ട് ഇന്‍-ചാര്‍ജായി ജോലി ചെയ്യുന്നതിനിടെയാണ് ധര്‍മ്മേന്ദ്ര സിംഗിനെ കണ്ടുമുട്ടിയത്. ഛത്തര്‍പൂര്‍ ജില്ലയിലെ ചന്ദ്ല നിവാസിയായ സിംഗ്, 2007-ല്‍ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിച്ച് വരികയായിരുന്നു.
ജയിലില്‍ കഴിഞ്ഞ വേളയില്‍ ജോലികളില്‍ ധര്‍മ്മേന്ദ്ര സിംഗ് ജയില്‍ അധികൃതരെ സഹായിച്ചതിരുന്നു. ഇത് ഫിറോസ ഖത്തൂണുമായി പതിവായി കാണാനും സൗഹൃദത്തിലാകാനും കാരണമായി. സൗഹൃദം ക്രമേണ പ്രണയമായി മാറി.
പതിനാല് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം നാല് വര്‍ഷം മുമ്പാണ് സിംഗ് മോചിതനായത്. ഇതോടെയാണ് പ്രണയികള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്.
സത്ന സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥരും ജീവനക്കാരും തടവുകാരും നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
















