തിരുവനന്തപുരം: ശ്രീഹരി തന്നെ ചതിച്ചിട്ടില്ല, ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. എന്നാല്‍ ഇരുട്ടത്ത് കത്തികൊണ്ട് അദ്ദേഹത്തിന്റെ ജനനേന്ദ്രിയം വെട്ടിയത് താന്‍ തന്നെയെന്നും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പ്രതിഭാഗം അഭിഭാഷകനുമായി നടത്തിയ സംഭാഷണത്തിലാണ് പെണ്‍കുട്ടി ഇക്കാര്യം പറയുന്നത്.
ഫോണ്‍ സംഭാഷണം ഇങ്ങനെ: സ്വാമിയും അമ്മയും തമ്മിലും ബന്ധമില്ല. കാമുകന്‍ അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായാണ് കേസുണ്ടായത്. അയ്യപ്പദാസുമായി നേരത്തേ അടുപ്പമുണ്ടായിരുന്നു. വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. ആരോടും പ്രതികാരമുണ്ടായിരുന്നില്ല. അയ്യപ്പദാസിന് സ്വാമിയോട് വൈരാഗ്യമുണ്ടായിരുന്നു. പ്രതികാരത്തിനായി ജനനേന്ദ്രിയം ഛേദിക്കണമെന്നു പറഞ്ഞ് നിര്‍ബന്ധിച്ചിരുന്നു. കട്ടിലിന് അടിയിലോ മറ്റോ ഒളിച്ചിരുന്ന് അത് ചെയ്യാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് തന്നോട് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
നിര്‍ബന്ധിച്ച് സ്വാമിയുടെ അടുത്തേക്ക് അയച്ചു. കത്തിയെടുത്ത് വീശാന്‍ പറഞ്ഞതും അയ്യപ്പദാസാണ്. കുറച്ചുകാലമായി പിണക്കത്തിലായിരുന്നെങ്കിലും തന്റെ വരവ് സ്വാമിയെ സന്തോഷിപ്പിച്ചു. ആ സമയം അങ്ങനെ ചെയ്യണമെന്ന് തോന്നിയില്ലെങ്കിലും ഏല്പിച്ച ഉത്തരവാദിത്വം നിറവേറ്റാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് രണ്ടുദിവസം മുമ്പ് അയ്യപ്പദാസ് ചെറിയ കത്തി കൊണ്ടുവന്നു തന്നു. ഇരുട്ടത്ത് അവയവം കയ്യിലെടുത്ത ശേഷം കത്തിവീശി. അര്‍ധമയക്കത്തിലായിരുന്ന സ്വാമി നിലവിളിച്ചപ്പോഴാണ് അയ്യപ്പദാസിന്റെ നിര്‍ദ്ദേശപ്രകാരം ഇറങ്ങിയോടിയത്. ഇത്രയധികം മുറിയുമെന്ന് കരുതിയില്ല.
പോലീസിനെ അറിയിക്കാനാവശ്യപ്പെട്ടതും അയ്യപ്പദാസാണ്. വയറ്റില്‍ ചെറിയ മുറിവുണ്ടായെന്നേ കരുതിയുള്ളൂ. ജനനേന്ദ്രിയം 90 ശതമാനം മുറിയാന്‍ മാത്രം ഒന്നും ചെയ്തില്ല. പോലീസിനോട് കാര്യം പറയുമ്പോഴും എവിടെയാണ് മുറിവേറ്റതെന്ന് താന്‍ ചോദിച്ചുകൊണ്ടേയിരുന്നു. പോക്‌സോ ചുമത്തണമെങ്കില്‍ 16 വയസ്സുമുതല്‍ പീഡിപ്പിച്ചെന്നു പറയണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് അങ്ങനെ മൊഴി കൊടുത്തതെന്നും പെണ്‍കുട്ടി അഭിഭാഷകനോട് പറയുന്നു.
എന്നാല്‍, പെണ്‍കുട്ടിയുടെ സംഭാഷണവും പ്രതിഭാഗം അഭിഭാഷകന് നല്കിയ കത്തിലെ വിവരങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. രണ്ട് കാര്യങ്ങളൊഴിച്ച് ബാക്കിയെല്ലാം ചേരുന്നുണ്ട്. ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ചത് താനാണെന്ന് മൊഴി നല്കിയത് പോലീസ് കെട്ടിച്ചമച്ച കഥയാണെന്ന് കത്തില്‍ പറയുന്നു. കൂടാതെ രാത്രി ശ്രീഹരിയുടെ സമീപത്ത് ചെന്നെങ്കിലും തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും, ശ്രീഹരിയുടെ നിലവിളി കേട്ട് താന്‍ പുറത്തേക്കോടുകയായിരുന്നെന്നുമാണ് കത്തില്‍ പറയുന്ന രണ്ടാമത്തെ കാര്യം. ഇതില്‍ നിന്ന് വ്യത്യസ്തമാണ് പുറത്തുവന്ന ഫോണ്‍ സംഭാഷണം. ശ്രീഹരിയുടെ സമീപത്തു ചെന്ന് കത്തിയെടുത്ത് ചെറുതായി താന്‍ വീശിയെന്നും വയറ്റില്‍ ചെറിയ മുറിവുണ്ടായെന്നേ കരുതിയുള്ളൂ എന്നുമാണ് പറയുന്നത്.
എന്തായാലും പോലീസ് കത്തും സംഭാഷണവും വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കാന്‍ തയ്യാറായിരിക്കുകയാണ്. ആദ്യപടിയായി കത്തിന്റെ പകര്‍പ്പ് നല്കണമെന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് പോലീസ്.
















