പത്തനാപുരം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയെ സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ 11ന് യുവതിയുടെ പത്തനാപുരം പിറവന്തൂരിലെ വീട്ടിലെത്തിയ ചിന്താ ജെറോം വിവരങ്ങള്‍ കേട്ട് മനസിലാക്കി. പിറവന്തൂര്‍ ധന്യാഭവനില്‍ ബാലകൃഷ്ണന് ആചാരി-രാധമ്മ ദമ്പതികളുടെ മകള്‍ ധന്യക്യഷ്ണ(32)ന് നേരെയാണ് ഭര്‍ത്താവ് ബിനുകുമാറി (43)ന്റെ ക്രൂര ആക്രമണം നടന്നത്. ചെങ്ങന്നൂര്‍ മുളക്കുഴ കാരയ്ക്കാട് പള്ളിക്ക് സമീപത്തെ ഭര്‍തൃഗൃഹത്തില്‍ ഈ മാസം അഞ്ചിന് രാത്രിയായിരുന്നു സംഭവം.
നാണക്കേട് ഭയന്ന് യുവതി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഏഴാം തീയതി ധന്യയുടെ അമ്മ കാരയ്ക്കാട്ടെ വീട്ടിലെത്തി ധന്യയെയും ഇളയ കുട്ടിയെയും കൂട്ടിക്കൊണ്ടുവരുകയും തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. യുവതിയുടെ മുഖത്തും മാറത്തും കൈയ്യിലും ആസിഡ് വീണ് മാരകമായ പൊള്ളലേറ്റിട്ടുണ്ട്. ശരീരമാസകലം അടിയേറ്റ പാടുകളും ഉണ്ട്. നാല് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭര്‍ത്താവ് ബിനുകുമാറും ഭര്‍തൃമാതാവ് സരസ്വതിയും ചേര്‍ന്ന് ദിവസവും മര്‍ദിച്ചിരുന്നു. ഇളയ കുട്ടി പെണ്‍കുഞ്ഞായതിന്റെ പേരിലും മര്‍ദനം തുടര്‍ന്നിരുന്നുവെന്നും ധന്യ കമ്മിഷന് മുമ്പാകെ വ്യക്തമാക്കി.
വീടിനുള്ളില്‍ നിന്ന് തന്നെ ഇത്തരം ക്രൂരമായ രീതിയില്‍ പീഡനങ്ങള്‍ നടക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ഗാര്‍ഹിക പീഡനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് ചിന്താ ജെറോം പ്രതികരിച്ചു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടതായും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: