വാസ്തവത്തില്‍ ആത്മത്യാഗത്തിനു ഒരാളെ പ്രേരിപ്പിക്കുന്നത് സമഷ്ടി ധര്‍മമാണ്. വിലയേറിയ ആ പാഠം നമ്മുടെ ഇതിഹാസങ്ങള്‍ വേണ്ടത്ര പഠിപ്പിച്ചിട്ടുണ്ട്. രാമായണത്തിലെ ഒരു സംഭവം ഇവിടെ സ്മരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ആരേയും അകത്ത് കടത്തിവിടരുത് എന്ന രാമാജ്ഞ പാലിച്ചുകൊണ്ട് ലക്ഷ്മണന്‍ കാവല്‍ നില്‍ക്കുമ്പോഴാണ് മുന്‍ശുണ്ഠിയ്‌ക്ക് പേരുകേട്ട ദുര്‍വാസാവ് അവിടെ വരുന്നത്. ‘എന്നെ അകത്തു കടത്തിവിട്ടില്ലെങ്കില്‍ അയോധ്യ മുഴുവന്‍ ശപിച്ചു ഭസ്മമാക്കിക്കളയും’ എന്നദ്ദേഹം ഭീഷണിമുഴക്കിയപ്പോള്‍ ലക്ഷ്മണന്‍ ജ്യേഷ്ഠന്റെ നിബന്ധന ലംഘിച്ച് മഹര്‍ഷിയെ അകത്തു കടത്തിവിട്ടു. ഈ ആജ്ഞാലംഘനത്തിന് മരണമാണ് ശിക്ഷ എന്നറിഞ്ഞിട്ടും ലക്ഷ്മണന്‍ അതു ചെയ്തു. അതിന് അദ്ദേഹം കണ്ട യുക്തി നാമിതുവരെ പ്രതിപാദിച്ചുവന്ന സമഷ്ടിധര്‍മവും അതില്‍നിന്നുണ്ടാകുന്ന സംഘബോധവുമാണ്. അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ഒരാള്‍ നശിച്ചാലും സര്‍വനാശം ഒഴിവാക്കാമല്ലൊ.(ഏകസ്യമരണംമേളസ്തുമാഭൂത് സര്‍വവിനാശനം)
മഹാഭാരതത്തിലെ,
‘ത്യജേദേകം കുലസ്യാര്‍ത്ഥേ ഗ്രാമസ്യാര്‍ത്ഥേ കുലം ത്യജേത്
ഗ്രാമം ജനപദസ്യാര്‍ഥേ ആത്മാര്‍ഥേ പ്രഥിവീം ത്യജേത്’
എന്ന പ്രസിദ്ധമായ ശ്ലോകവും ഈ സംഘബോധം ഉണര്‍ത്തിവിടുന്ന ആത്മത്യാഗമാണ് ഉപദേശിക്കുന്നത്. മഹാഭാരതത്തില്‍ ഈ ശ്ലോകം മൂന്നുതവണ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഒന്ന് ദുര്യോധനന്‍ ജനിച്ച മുഹൂര്‍ത്തത്തില്‍. ശിശുജനനം കുരുകുലത്തിനു മുഴുക്കെ നാശകരമായിരിക്കുമെന്നു കണ്ട പണ്ഡിതന്മാര്‍ താരതമ്യേന വലുതിന്റെ രക്ഷയ്‌ക്കുവേണ്ടി ചെറുത് പടിപടിയായി കൈവെടിയണമെന്നുപദേശിച്ചു. അവര്‍ പറഞ്ഞു:
‘കുലാര്‍ഥമേകേന വിടൂ ഗ്രാമാര്‍ത്ഥം കുലവും വിടൂ
ഗ്രാമം വിടൂ നാടിന്നായിട്ടാത്മാര്‍ത്ഥം പാരിടം വിടൂ’
മൂന്നുതവണ ആവര്‍ത്തിക്കപ്പെട്ട ഈ ശ്ലോകത്തില്‍ ഏകനേക്കാളും കുലത്തെക്കാളും ഗ്രാമത്തെക്കാളും വലുതാണ് ആത്മാവ് എന്നുവരുന്നു. ഇവിടെ ആത്മാവിന്റെ അര്‍ത്ഥം ഉപനിഷത്തിലും മറ്റും പറയുന്ന സര്‍വതത്ത്വമായ പരമാത്മാവാണ്, പരിമിതമാക്കപ്പെട്ട ജീവാത്മാവല്ല. സമഷ്ടിധര്‍മത്തിന്റെ സ്പഷ്ടമായ മാര്‍ഗനിര്‍ദ്ദേശമില്ലാതെ മറ്റൊന്നുമല്ല ഈ മഹാഭാരതശാസനം.
ഇതേപോലെ സംഘബോധം പ്രകടമാക്കുന്ന മറ്റൊരു സംഭവം കൂടി മഹാഭാരതത്തിലുണ്ട്. ഒരിക്കല്‍ കാട്ടില്‍ പാര്‍ത്തുകൊണ്ടിരുന്ന പാണ്ഡവന്മാരെ പിന്നേയും ഉപദ്രവിക്കാന്‍ ദുര്യോധനാദികള്‍ വന്നെത്തി. എന്നാല്‍ കാലക്കേടെന്നു പറയട്ടെ അവര്‍ ശക്തനായ ഗന്ധര്‍വന്റെ പിടിയില്‍ കുടുങ്ങി. ആരെങ്കിലും തുണക്കെത്തിയില്ലെങ്കില്‍ മൃത്യുവിന്നിരയാകുമെന്ന ദയനീയനിലയിലായി. വിവരം പാണ്ഡവന്മാരുടെ ചെവിയിലെത്തി. ഉടനെ ഭീമന്‍ ചാടി എഴുന്നേറ്റ് ആഹ്ലാദംകൊണ്ട് തുള്ളിച്ചാടി. എന്നാല്‍ ധര്‍മപുത്രരുടെ പ്രതികരണം തികച്ചും വിഭിന്നമായിരുന്നു. അദ്ദേഹം ഭീമനെ തടഞ്ഞുകൊണ്ട് പറഞ്ഞു: ‘അരുത് ഭീമാ, ആഹ്ലാദിക്കരുത്. അകപ്പെട്ടവര്‍ നമ്മുടെ കൂട്ടര്‍ തന്നെയാണ്. നാമും അവരും തമ്മില്‍ വിവാദമുണ്ടാകാം. അതു തറവാട്ടിലെ കാര്യമാണ്. പുറത്തുനിന്നുള്ളവന്‍ അതു മുതലെടുക്കാന്‍ കാരണമാകരുത്. അന്യോന്യം നാമേറ്റുമുട്ടുമ്പോള്‍ നാമഞ്ചുപേര്‍ ഒരു വശത്തും അവര്‍ നൂറു പേര്‍ മറുവശത്തുമായിരിക്കാം. എന്നാല്‍ അന്യനോടേറ്റുമുട്ടുമ്പോള്‍ നാം ഒരു വശത്തു നൂറ്റിയഞ്ചുപേരായിരിക്കണം. അതു മറക്കരുത്.’
യുധിഷ്ഠിരന്‍ പാടിയ ശ്ലോകം ഇന്നു ലോകപ്രസിദ്ധമാണ്.
‘പരസ്പരവിവാദേതു, വയം പഞ്ചശതം ച തേ;
അനൈ്യഃ സഹ വിവാദേതു വയം പഞ്ചാധികം ശതം’
(അര്‍ഥം: അന്യോന്യമേറ്റുമുട്ടുമ്പോള്‍, ഐവര്‍ നാം നൂറുപേരവര്‍. അന്യരോടേറ്റുമുട്ടുമ്പോള്‍. നൂനം നാം നൂറ്റിയഞ്ചുപേര്‍) ഈ ‘വയം പഞ്ചാധികം ശതം’ മനഃസ്ഥിതി നാം മറക്കാതെ വളര്‍ത്തിയിരുന്നെങ്കില്‍ ഇംഗ്ലീഷുകാര്‍ക്കും മറ്റു ശത്രുക്കള്‍ക്കും നമ്മെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ കഴിയുമായിരുന്നോ?
വേദേതിഹാസങ്ങളിലെ വിലയേറിയ തത്ത്വങ്ങള്‍ സാധാരണക്കാര്‍ക്കു പകര്‍ന്നുകൊടുക്കാനുദ്ദേശിച്ചുകൊണ്ടാണ് ഭാഗവതവും മറ്റു പുരാണങ്ങളും രചിക്കപ്പെട്ടത്. ഭാഗവതം മനുഷ്യന് യുഗാനുസൃതമായി അഞ്ചു ഋണങ്ങള്‍ വിധിച്ചുവെന്ന് മുന്‍പ് പ്രസ്താവിച്ചുവല്ലൊ. അതില്‍ മനുഷ്യഋണത്തെ വാനോളം പൊക്കിപ്പിടിച്ചാണ് രന്തിദേവന്‍ ദീനര്‍ക്കും ദുഃഖിതര്‍ക്കും വേണ്ടി നിലകൊള്ളുന്നത്. ഭാഗവതത്തിലെ രന്തിദേവന്റെ കഥ സമഷ്ടിധര്‍മം പ്രചോദിപ്പിക്കുന്ന ആത്മത്യാഗത്തിന്റെ ഒന്നാംതരം ഉദാഹരണമാണ്. അദ്ദേഹം വെളിപ്പെടുത്തുകയാണ്, ‘അഷ്ടസിദ്ധികളുള്ള പരമോച്ചമായ ഈശ്വരപദത്തിന് ഞാന്‍ കൊതിക്കുന്നില്ല. എനിക്ക് പുനര്‍ജ്ജന്മത്തില്‍നിന്നു മോചനവും വേണ്ട. എനിക്കൊന്നേ പ്രാര്‍ത്ഥനയുള്ളൂ. ഞാന്‍ എല്ലാവരുടെയും ഉള്‍ത്തടത്തില്‍ ജീവിക്കാം. അവരുടെ ദുഃഖങ്ങളനുഭവിക്കാം. ആ ദുഃഖങ്ങള്‍ക്കറുതി വരുത്താന്‍ ഉപകരണമാകാം.
(ന കാമയേളഹം
ഗതിമീശ്വരാത് പരാം
അഷ്ടര്‍ദ്ധിയുക്താ മ
പുനര്‍ഭവം വാ
ആര്‍ത്തിം പ്രപദ്യേഖില ്യൂ
ദേഹഭാജാം
അന്തഃസ്ഥിതോ യേന
ഭവന്ത്യദുഃഖാഃ)
പ്രഹ്ലാദനും മിക്കവാറും ഇതേ വാക്കുകള്‍ തന്നെയാണ് ആവര്‍ത്തിക്കുന്നത്. ‘എനിക്ക് രാജ്യം വേണ്ട, സ്വര്‍ഗം വേണ്ട, ജനനമരണങ്ങള്‍ താണ്ടിക്കൊണ്ടുള്ള മുക്തിയും വേണ്ട. എനിക്ക് വേണ്ടത് ദുഃഖത്തില്‍ നീറിക്കഴിയുന്നവരുടെ ദുഃഖനാശമാണ്. (ന ത്വഹം കാമയേ രാജ്യം, ന സ്വര്‍ഗം നാ പുനര്‍ഭവം, കാമയേ ദുഃഖതപ്താനാം, പ്രാണിനാമാര്‍ത്തിനാശന.)
















