തിരുവനന്തപുരം: മനുഷ്യ ശരീരം കൈലാസത്തിനും അദ്ധ്വാനം ആരാധനയ്ക്കും തുല്യമെന്ന് ബസവസമിതി ദേശീയ പ്രസിഡന്റ് അരവിന്ദ് ജെത്തി. കേരളാ ബസവസമിതിയുടെ ആഭിമുഖ്യത്തില്‍ വട്ടിയൂര്‍കാവില്‍ ഇഷ്ഠലിംഗ യോഗാശിബിരവും മഹാശിവരാത്രി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ബസവേശ്വര സങ്കല്‍പ്പമനുസരിച്ച് മനുഷ്യശരീരം ക്ഷേത്രവും ശിരസ് ക്ഷേത്രമകുടവും കാലുകള്‍ തൂണുകളും ഹൃദയം ശ്രീകോവിലുമാണ്. ഹൃദയത്തിനുള്ളില്‍ ശിവനെ പ്രതിഷ്ഠിക്കുന്നതോടെ മനുഷ്യശരീരം കൈലാസത്തിന് തുല്യമാകും. മനുഷ്യനില്‍ ഈശ്വരന് വസിക്കുന്നുവെന്ന മഹത്തായ സന്ദേശമാണ് ഇതിലൂടെ ബസവേശ്വരന് നല്‍കുന്നത്. കല്ലിനുള്ളിലെ സ്വര്‍ണം, മരത്തിനുള്ളിലെ അഗ്നി, പാലിനുള്ളിലെ നെയ്യ് എന്നപോലെ നമുക്കുള്ളിലെ ഈശ്വരനെ കണ്ടെത്തലാണ് ആരാധനയെന്നും അദ്ദേഹം വ്യക്തമാക്കി.
ബാംഗ്ലൂര്‍ ശ്രീബേലിമഠം മഠാധിപതി ശിവരുദ്രമഹാസ്വാമി, കൃഷ്ണഗിരി ജംഗമമഠം മഠാധിപതി സിദ്ധലിംഗ സ്വാമി, ബീദര്‍ ബസവ സേവാ പ്രതിഷ്ഠാന്‍ അക്കാ അന്നപൂര്‍ണ്ണാ തായി, ബസവസമിതി രക്ഷാധികാരി കെ. പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കുശലന് കോവളം, ജോയിന്റ് സെക്രട്ടറിമാരായ സുജിന്ദ് കരുനാഗപ്പള്ളി, അരുണ്‍ രാജ് എന്‍.വി, ജില്ലാ വൈസ് പ്രസിഡന്റ് സുശീല, ജില്ലാ സെക്രട്ടറി റ്റി.വി. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ശിവരുദ്രമഹാസ്വാമിയുടെയും സിദ്ധലിംഗസ്വാമിയുടെയും നേതൃത്വത്തില്‍ 101 പേര്‍ക്ക് ഇഷ്ടലിംഗ ദീക്ഷ നല്കി. സമൂഹ ഇഷ്ഠലിംഗ പൂജയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: