പേരാമ്പ്ര: ഡെങ്കിപനി ബാധിച്ച് നാലുപേര്‍ മരണമടഞ്ഞ കൂരാച്ചുണ്ട് പഞ്ചായത്തില്‍ പനിപടര്‍ന്ന് പിടിക്കുന്നത് തടയാന്‍ ശുചീകരണ യഞ്ജം ആരംഭിച്ചു. കലക്ടര്‍ യു. വി ജോസ്, പഞ്ചായത്ത് പ്രസിഡണ്ട് വിന്‍സി തോമസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രിയ പാര്‍ട്ടികളുടെയും യോഗത്തിലാണ് ശുചീകരണ യഞ്ജത്തിന് തുടക്കം കുറിക്കാന്‍ തീരുമാനമായത്.
പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയാണ് കാര്യങ്ങള്‍ ഇത്രത്തോളം ഗുരുതരമാക്കിയത് എന്ന നിഗമനത്തിലാണ് ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്. റബ്ബര്‍ കൃഷി വ്യാപകമായ കൂരാച്ചുണ്ട് പഞ്ചായത്തില്‍ റബ്ബര്‍ പാലെടുക്കുന്ന ചിരട്ടകളില്‍ മഴവെള്ളം കെട്ടി നില്‍ക്കുന്നത് കൊതുകുകള്‍ പെരുകാന്‍ കാരണമായിട്ടുണ്ട്.
സ്ക്വാഡുകളായി വീടുകള്‍ കയറി വെള്ളം കെട്ടി നില്ക്കുന്ന പാത്രങ്ങളും നശിപ്പിക്കാനാണ് തീരുമാനം .കൊതുക് നിര്‍മാര്‍ജനമാണ് രോഗം പടരാതിരിക്കാനുള്ള എക പോംവഴിയെന്ന് ഡി. എം.ഒ ഡോ: ആശാ ദേവി പറഞ്ഞു.. ഗവ: ആയുര്‍വേദാശുപത്രിയും ഗവ: ഹോമിയോ ആശുപത്രിയും സജീവ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നിലുണ്ട്.പ്രത്യേക ക്യാമ്പുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കൂരാച്ചുണ്ട് സി.എച്ച്.സി യില്‍ ഒരു ഡോക്ടറെ കൂടി നിയമിക്കാനും തീരുമാനമായി.
ശുചീകരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ എല്ലാ യുവജന സന്നദ്ധ സംഘടനകളോടും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: