ചെങ്ങന്നൂര്‍: ക്രമസമാധാനത്തകര്‍ച്ച, കുതിച്ചുയരുന്ന അരിവില തുടങ്ങിയ ജീവല്‍ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സിപിഎം സര്‍ക്കാര്‍ അതിരപ്പള്ളി പദ്ധതി വീണ്ടും സജീവമാക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ഇടതു മുന്നണിയുടെ പ്രകടനപത്രികയില്‍ ഇല്ലാത്ത കാര്യമാണ് ഇത്. ഘടകക്ഷികള്‍ പോലും എതിര്‍ക്കുന്ന പദ്ധതി ഇപ്പോള്‍ നടപ്പാക്കുമെന്ന് പറയുന്നത് എന്തിനാണെന്ന് വിശദീകരിക്കണം. നിയമസഭയില്‍ പോലും ജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. പരിസ്ഥിതിയെ തകര്‍ക്കുന്ന പദ്ധതികള്‍ അതിരപ്പള്ളിയില്‍ നടപ്പാക്കരുതെന്ന മുന്‍ നിലപാടില്‍ തന്നെയാണ് ബിജെപി. പദ്ധതി നടപ്പാക്കിയാല്‍ പ്രദേശത്തെ ജൈവവൈവിദ്ധ്യം തകരുമെന്ന് വിദഗ്ദ്ധ റിപ്പോര്‍ട്ടുള്ളതാണ്. അതിനെ മറികടന്ന് പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല, മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കുമ്മനം പറഞ്ഞു.
ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആയുധ പരിശീലനം ഉണ്ടെന്ന് സര്‍ക്കാര്‍ കുപ്രചരണം നടത്തുകയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഏതുനടപടിയും സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അതിനെ ബിജെപി സ്വാഗതം ചെയ്യുന്നു. അതിനു പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളില്‍ നിന്ന് പിന്മാറണം.
അനവസരത്തില്‍ ആര്‍എസ്എസിന്റെ പേര് വലിച്ചിഴക്കുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം. ഗുണ്ടകളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം. പകരം സിപിഐയേയോ മറ്റ് ഘടകക്ഷികളേയോ ആഭ്യന്തരം ഏല്‍പ്പിക്കണം.
സംസ്ഥാനത്ത് ബിജെപിക്കെതിരെ സിപിഎം അക്രമം വ്യാപകമാവുകയാണ്. അണികളെ നിയന്ത്രിക്കാന്‍ നേതൃത്വം തയ്യാറാകണം. പരപ്പനങ്ങാടിയില്‍ ചിതാഭസ്മ നിമജ്ജനയാത്രയുടെ വേദി കത്തിച്ച നടപടി അപലപനീയമാണ്. കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ജില്ലാ അദ്ധ്യക്ഷന്‍ കെ. സോമന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: