കീരിക്കാടന്‍ ജോസിന്റെ കോമഡിവേഷം പോലെയൊന്നാണ് പോയ ശനിയാഴ്ച മംഗളൂരുവില്‍ അരങ്ങേറിയത്. അത് കാണുകയും കേള്‍ക്കുകയും ചെയ്ത മലയാളികളുടെ ചിരി ഇനിയും അടങ്ങിയിട്ടില്ല. പള്‍സര്‍ സുനി മുതല്‍ നീണ്ടുനോക്കിയിലെ റോബിനച്ചന്‍ വരെയുള്ള പെണ്ണുപിടിയന്മാര്‍ പൂണ്ടുവിളയാടുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയാണ് മംഗളൂരുവില്‍ ആറായിരം പോലീസിന്റെയും അതിനൊത്ത ഉദ്യോഗസ്ഥരുടെയും തോക്കിന്റെയും ലാത്തിയുടെയും നടുവില്‍ നിന്ന് കീനേരി അച്ചു കളിച്ചത്. ബ്രണ്ണന്‍ പ്രസംഗം എന്ന് പില്‍ക്കാല കേരളം വിളിക്കാന്‍ ഇടയുള്ള ലോക തള്ള് പ്രസംഗങ്ങളില്‍ ഒന്നായി പിണറായി വിജയന്റേത്. ബ്രണ്ണന്‍ കോളേജിലെ പഠിപ്പും പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോള്‍ വിജയനെ സ്വീകരിക്കാന്‍ നിന്നത് തലശ്ശേരിയിലെ ആര്‍എസ്എസുകാരായിരുന്നുപോലും. അതും ഊരിപ്പിടിച്ച കത്തിയും ഉയര്‍ത്തിപ്പിടിച്ച വടിവാളുമായിട്ട്. അതിനിടയിലൂടെ വിജയന്‍ സഖാവ് സ്ലോമോഷനില്‍ നടന്നുവരുന്ന പഴയ ചിത്രത്തിന്റെ ലഹരിയിലാണ് കേരളത്തിലെ സഖാക്കള്‍ ഇപ്പോള്‍.
പുലിമുരുകനാണ് ബ്രണ്ണന്‍ വിജയന്റെ ഇഷ്ടസിനിമ. നോട്ട് വിഷയത്തില്‍ മോഹന്‍ലാല്‍ മോദിയെ പിന്തുണയ്‌ക്കുന്നതുവരെ പുള്ളിക്കാരന്‍ കേരളത്തിലുടനീളം നടന്നത് പുലിമുരുകന്റെ ഗെറ്റപ്പിലാണ്. നിയമസഭയ്‌ക്കകത്തും പുറത്തും വിജയന്‍ നിയോഗിച്ച പാണന്മാര്‍ പുലിമുരുകന്റെ ഭാവഹാവാദികള്‍ വര്‍ണിച്ച് പാടുന്നതും പതിവായിരുന്നു. ഒരിക്കല്‍പോലും വിജയന്‍ അവരെ വിലക്കിയിട്ടുമില്ല. ഈ ബ്രണ്ണന്‍ കത്തി വിജയന് പണ്ടേ ഹരമാണെന്ന് സാരം. ഇരട്ടച്ചങ്കനെന്നും പുലിമുരുകനെന്നുമൊക്കെ ചുമ്മാ ബലൂണ്‍പോലെ വീര്‍പ്പിച്ചുകേറ്റുമ്പോള്‍ അതിനനുസരിച്ച് മസിലുപെരിപ്പിച്ച് കണ്ണാടിയില്‍ നോക്കി ആനന്ദിക്കുന്ന തരത്തിലൊരു ഹരം. അതിന്റെ പ്രകടനമാണ് മംഗളൂരുവിലെ സമ്മേളനവേദിയില്‍ സിദ്ധരാമയ്യ ഒരുക്കിക്കൊടുത്ത വേലിക്കെട്ടിലിരുന്ന് പിണറായി വിജയന്‍ കാട്ടിക്കൂട്ടിയത്.
അധികാരത്തിലേറുന്നതിന് മുന്‍പും പിന്നെയും വിരട്ടലും ഭീഷണിയുമാണ് ബ്രണ്ണന്‍ പോരാളിയുടെ കൈമുതല്‍. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെപ്പോലെയുള്ള പഴയകാല കമ്മ്യൂണിസ്റ്റുകള്‍ പുസ്തകത്തില്‍ വരഞ്ഞതിനുശേഷവും വിജയന്റെ കത്തിക്ക് ഒട്ടും കുറവില്ല. സിനിമാക്കഥകളെയും വെല്ലുന്ന ഉട്ടോപ്യന്‍ ഭാവനയുടെ ലോകത്താണ് പാവം പണ്ടേ വിഹരിച്ചിട്ടുള്ളത്. തന്നെ വിമര്‍ശിക്കുന്ന ആരെ കണ്ടാലും വിജയന്‍ അവരെ വില്ലനാക്കി ചിത്രീകരിക്കും. അയാള്‍ തന്നെ വേട്ടയാടാന്‍ നടക്കുകയാണെന്ന് സ്വയം കരുതും. അയാള്‍ക്കെതിരെ വായില്‍ വരുന്നതൊക്കെ വിളിച്ചുകൂവും. കുലംകുത്തിയെന്നും നികൃഷ്ടജീവിയെന്നും പരനാറിയെന്നുമൊക്കെ കയ്യടിക്കുന്ന പാര്‍ട്ടിക്കാര്‍ മാത്രമുള്ള സദസ്സിലും വേദിയിലും വിളിച്ചുകൂവും. അത്തരക്കാരെ കൊന്നുകളഞ്ഞേക്കാന്‍ ഇമ്മാതിരി പ്രാകൃത പ്രയോഗങ്ങളിലൂടെ പരോക്ഷമായി ആഹ്വാനം ചെയ്യും. പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധിക്കാന്‍ വിരലനക്കിയവരെ ‘അവിടെയിരി’ എന്ന് ആക്രോശിച്ച് അമര്‍ത്തിക്കളയും. നിയമസഭയില്‍ പ്രതിപക്ഷത്തോട് ‘പോയി പണിനോക്ക്’ എന്ന് പുച്ഛിക്കും. വിരട്ടലൊന്നും തന്നോട് വേണ്ടെന്ന് ആവശ്യത്തിനും അനാവശ്യത്തിനും ഉരുവിട്ടുകൊണ്ടിരിക്കും. പകല്‍ക്കിനാവ് കാണും. ശത്രുക്കള്‍ കത്തിയുമൂരിപ്പിടിച്ച്, വടിവാളും വീശി തമിഴ് സിനിമയിലൊക്കെ കാണുംപോലെ വരിവരിയായി ‘യാരെടാ വിജയന്‍’ എന്ന് അലറി വിളിച്ചുവരുന്നതും അവര്‍ക്ക് നടുവിലൂടെ താന്‍ ‘കബാലി ടാ’ എന്ന് സ്റ്റൈലില്‍ വരുന്നതും ഓര്‍ത്ത് സ്വയം മറന്ന് ചിരിക്കും.
ഭോപ്പാലില്‍ നിന്ന് മടങ്ങിയത് പേടിച്ചിട്ടായിരുന്നില്ലെന്ന് പറയാന്‍ പോലും മംഗളൂരുവിലെ പോലീസ്പടയുടെ കാവല്‍ വേണ്ടിവന്ന മഹാധീരനാണ് ബ്രണ്ണന്‍ വിജയന്‍. മംഗളൂരുവില്‍ വിജയന്‍ വിളമ്പിയ കെട്ടുകഥകളുടെ കൂട്ടത്തില്‍ പൊഴിഞ്ഞതാണ് ഭോപാല്‍ സംഭവത്തെപ്പറ്റി ആസ്ഥാനനുണയവിദ്വാന്മാര്‍ പഠിപ്പിച്ചുവിട്ട ആ നുണക്കഥ. മധ്യപ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് വിജയന്‍ ഭോപ്പാലിലെ പരിപാടി ഉപേക്ഷിച്ചത് എന്നാണ് വാദം. മുഖ്യമന്ത്രിയല്ലായിരുന്നെങ്കില്‍ ഇന്ദ്രചന്ദ്രന്മാര്‍ക്കും തന്നെ തടുക്കാനാവില്ലായിരുന്നുവെന്ന് കൂട്ടത്തിലൊരു തള്ളും. വാസ്തവത്തില്‍ ഭോപ്പാലിലെ പരിപാടിക്ക് നേരെ പൊടുന്നനെ ഉണ്ടായ പ്രതിഷേധം നിയന്ത്രിക്കാന്‍ അല്‍പസമയം വേണമെന്ന് മാത്രമാണ് മധ്യപ്രദേശ് പോലീസ് ബ്രണ്ണന്‍ കോളേജില്‍ പഠിപ്പ് പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തോട് പറഞ്ഞത്. അതിനുശേഷം പരിപാടിയില്‍ പങ്കെടുക്കാമെന്നും അവര്‍ അറിയിച്ചിരുന്നുവെന്ന് പോലീസ് മേധാവി തന്നെ പിന്നീട് വെളിപ്പെടുത്തി. എന്നാല്‍ പ്രതിഷേധം എന്ന് കേട്ടപാടെ ഭയന്നുപോയ ബ്രണ്ണന്‍ കോളേജിലെ പഠിപ്പിസ്റ്റ് അടുത്തവണ്ടിക്ക് സ്ഥലം കാലിയാക്കി. പുള്ളിക്കാരന്‍ മധ്യപ്രദേശ് വിട്ടതിനുശേഷമാണ് അവിടുത്തെ മുഖ്യമന്ത്രി പോലും ഈ ധീരന്റെ പോരാട്ടവീര്യം കണ്ട് അമ്പരന്നത്. ശിവരാജ് സിങ് ചൗഹാന്‍ പിണറായി വിജയനെ വിളിച്ച് സംഭവിച്ചുപോയ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ വിജയന്‍ പറയുന്നത് മുഖ്യമന്ത്രിയല്ലായിരുന്നെങ്കില്‍ എന്തോ സംഭവിപ്പിക്കുമായിരുന്നുവെന്ന്. അപ്പോള്‍ പിന്നെ കേന്ദ്രമന്ത്രി അശോക് ഗജപതിരാജുവിനെ കാണാനുള്ള നേരവും സമയവും കുറിച്ചിട്ട് നേരം പുലരുംമുമ്പ് ദല്‍ഹിയില്‍ നിന്ന് ഒളിച്ചോടിയതെന്തിനായിരുന്നു. അവിടെ ഇന്ദ്രനും ചന്ദ്രനുമൊന്നുമായിരുന്നില്ലല്ലോ, പാവം അരവിന്ദനായിരുന്നില്ലേ.
പിണറായിയില്‍ വിജയന് പണ്ടേ ദഹിക്കാത്തതാണ് ഇപ്പറഞ്ഞ ഇന്ദ്രനെയും ചന്ദ്രനെയും. കുട്ടിക്കാലത്ത് അമ്മയ്‌ക്ക് പുരാണകഥകള്‍ വായിച്ചുകൊടുത്തിരുന്ന വിജയന് സ്വന്തം പേരു പോലും ദഹിച്ചിട്ടില്ല. വായിച്ച പുരാണങ്ങളിലെ ഒരു ഈശ്വരനോടും അദ്ദേഹത്തിന് പ്രിയം തോന്നിയിട്ടുമില്ല. അമ്മ പറഞ്ഞുകൊടുത്ത ഭൂത, പ്രേത, യക്ഷിക്കഥകളില്‍ വീണുപോയ ബാല്യമാണ് അത്. ഈശ്വരന്മാരെ വിശ്വസിക്കാത്ത വിജയന്‍ പ്രേതങ്ങളെ പേടിച്ചു. വളര്‍ന്നിട്ടും പേടി തുടര്‍ന്നപ്പോള്‍ കൂട്ടുകാര്‍ കളിയാക്കി. പരിഹസിക്കുന്നവരില്‍ രക്ഷപ്പെടാന്‍ വിജയന്‍ കണ്ട വഴി ജഡങ്ങള്‍ കാണുക എന്നത് ശീലമാക്കുകയായിരുന്നു. സ്വാഭാവിക മരണങ്ങള്‍ മുതല്‍ ദുരൂഹ മരണങ്ങള്‍വരെ സംഭവിക്കുന്നിടത്തെല്ലാം എട്ടാംക്ലാസുകാരന്‍ വിജയന്‍ പോയി നോക്കിനില്‍ക്കുമായിരുന്നുവെന്ന് അദ്ദേഹം തന്നെ നടന്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതും ഒരു സ്വഭാവരൂപീകരണത്തിന്റെ വഴിയാണ്. ഭയം തോന്നിത്തുടങ്ങിയാല്‍ പിന്നെ എതിരാളികളെ ഇല്ലാതാക്കാനാവും പരിശ്രമം. അതിനും ഭയമാകുമ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങളെ ആശ്രയിക്കും. പാര്‍ട്ടിയും ക്വട്ടേഷന്‍ സംഘവും രണ്ടല്ലാതാകുമ്പോള്‍ പ്രതിക്രിയ എളുപ്പമാകും. ആദ്യം ശത്രുവിനെ സൃഷ്ടിക്കും. അടുത്തപടി ശത്രുവെന്ന് പരസ്യമായി പ്രഖ്യാപിക്കും. പിന്നെ പൊതുവേദിയില്‍ ഭീഷണിപ്പെടുത്തും. അവര്‍ തന്നെ കൊല്ലാന്‍ നടക്കുന്നുവെന്ന് പരിഭ്രാന്തി സൃഷ്ടിക്കും. എം.വി. രാഘവന്‍ മുതല്‍ ടി.പി. ചന്ദ്രശേഖരന്‍ വരെയുള്ളവരെ വേട്ടയാടിയും കൊല്ലാക്കൊലചെയ്തും കൊന്നുതള്ളിയും തിമിര്‍ത്തവര്‍ക്ക് പിന്തുണയും പൂച്ചെണ്ടും പൊന്നാടയും നല്‍കിയ ഒരു രാഷ്‌ട്രീയപേടിക്കൊടലന്റെ വിടുവായത്തമാണ് പോയവാരം മലയാളിയെ തലതല്ലിച്ചിരിപ്പിച്ചത്.
വഴിതടയലും പ്രതിഷേധവും എന്തോ ആദ്യത്തെ സംഭവം പോലെയാണ് പലരുടെയും പ്രതികരണം. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയെ കേരളത്തില്‍ കാലുകുത്തിക്കരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച കേമന്മാരാണിവര്‍. കേരളത്തില്‍ മാത്രമല്ല യുഎസിലേക്ക് വിസ അനുവദിക്കരുതെന്ന് അമേരിക്കയ്‌ക്ക് കത്ത് അയച്ച കേമന്മാര്‍. എന്നിട്ടും മോദി വന്നു. ശിവഗിരിയില്‍ ശ്രീനാരായണദര്‍ശനത്തെക്കുറിച്ച് പ്രസംഗിച്ചു. തിരുവനന്തപുരത്ത് വികസനത്തിന്റെ മാര്‍ഗത്തെക്കുറിച്ചു പ്രസംഗിച്ചു. മംഗളൂരുവില്‍ മതസൗഹാര്‍ദ്ദം പ്രസംഗിക്കാനെന്ന് പറഞ്ഞുപോയ പിണറായി വിജയന്‍ ബ്രണ്ണന്‍ കത്തിയും ആര്‍എസ്എസ് വിദ്വേഷവുമല്ലാതെ എന്താണ് വിളമ്പിയത്. നിലവാരത്തിന്റെ ഒരു ലെവലാണ് അത്.
















