കണ്ണൂർ: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ ഒന്നാം പ്രതി നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാദര്‍ റോബിന്‍ വടക്കുംചേരിയെ പോലീസിന് കസ്റ്റഡിയില്‍ കിട്ടിയില്ല. കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം കോടതിയില്‍ ഹാജരാക്കേണ്ട സത്യവാങ്മൂലം പ്രോസിക്യൂഷന്‍ നല്‍കാത്തതിനാലാണിത്.
സത്യവാങ്മൂലം കസ്റ്റഡി അപേക്ഷക്കൊപ്പം ഇല്ലെന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയതോടെയാണ് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ തിടുക്കത്തില്‍ സത്യവാങ്മൂലം തയാറാക്കി നല്‍കിയത്. പക്ഷെ അപേക്ഷ കോടതി നാളത്തേക്ക് മാറ്റുകയായിരുന്നു. പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പ്രതി റോബിന്‍ വടക്കുംചേരിയുമായി ബന്ധമുള്ള ആളാണെന്ന ആക്ഷേപവും നില നില്‍ക്കുന്നുണ്ട്.
അപേക്ഷ തലശേരി കോടതി നാളെ പരിഗണിക്കും. കേസിൽ മൂന്ന് പ്രതികൾ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 14 ലേക്കും മാറ്റിച്ചിട്ടുണ്ട്. മൂന്നാം പ്രതിയും ഗൈനക്കോളജിസ്റ്റുമായ സിസ്റ്റർ ടെസി തോമസ്, നാലാം പ്രതി ശിശുരോഗ വിദഗ്ധൻ ഡോക്ടർ ഹൈദരാലി, അഞ്ചാം പ്രതിയും ആശുപത്രി അഡ്മിനിസ്ട്രേറ്ററുമായ സിസ്റ്റർ ആൻസി മാത്യു എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
















