മലപ്പുറം: ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മലപ്പുറം മണ്ഡലത്തില്‍ ഏപ്രില്‍ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പേരിനു മാത്രമാകും. സ്ഥാനാര്‍ത്ഥിയെ ചൊല്ലി ലീഗിനുള്ളില്‍ വടംവലി നടക്കുമ്പോള്‍ എല്‍ഡിഎഫിന് കുലക്കവുമില്ല. എന്തായാലും ജയിക്കുമെന്ന ആത്മവിശ്വാസമല്ല , മറിച്ച് ലീഗിനെ ജയിപ്പിക്കാനുള്ള കുതന്ത്രമാണ്.
ലീഗിനെ വാക്കുകള്‍ കൊണ്ടുപോലും വേദനിപ്പിക്കരുതെന്ന് സിപിഎമ്മിന് ആഗ്രഹമുണ്ട്. മലപ്പുറം മണ്ഡലം സിപിഎമ്മിന് അവകാശപ്പെട്ടതാണ്. 2014ല്‍ പി.കെ.സൈനബയെ മത്സരിപ്പിച്ചപ്പോള്‍ ഇ.അഹമ്മദ് നേടിയത് 194739 വോട്ടിന്റെ ഭൂരിപക്ഷമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് മറികടക്കാനുള്ള ശക്തി ഇടതുമുന്നണിക്കില്ല. ഉപതെരഞ്ഞെടുപ്പ് കൂടുതല്‍ ആഘോഷമാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന ഭയവും സിപിഎമ്മിനുണ്ട്. സംസ്ഥാന ഭരണവും ഉപതെരഞ്ഞെടുപ്പും തമ്മില്‍ കൂട്ടികുഴക്കുന്നത് അത്ര നല്ലതല്ലെന്നാണ് സിപിഎം നേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വിപ്ലവം തലക്കുപിടിച്ച് നടക്കുന്ന ഒരു യുവരക്തത്തെ ബലിയാടാക്കുക, കിട്ടുന്ന വോട്ട് ലാഭം എന്ന അവസ്ഥയിലാണ് സിപിഎം.
എന്നാല്‍ ലീഗിനുള്ളില്‍ പൊട്ടിത്തെറികള്‍ രൂക്ഷമാകുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ഇ.അഹമ്മദിന്റെ മകളുടെ പേര് ഉയര്‍ത്തിക്കാട്ടി ലീഗിലെ ഒരുവിഭാഗം നീക്കം തുടങ്ങി. ഇ.അഹമ്മദിന്റെ മകള്‍ ഡോ.ഫൗസിയയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷത്തിന്റെ ആവശ്യം. പക്ഷേ കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കാന്‍ സന്നദ്ധനായ സാഹചര്യത്തില്‍ അദ്ദേഹത്തെ തഴയാനാവില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് സ്വഭാവികമായും മുതിര്‍ന്ന നേതാവായ കുഞ്ഞാലിക്കുട്ടിക്കായിരിക്കും നറുക്ക് വീഴുക.
എന്നാല്‍ കുഞ്ഞാലിക്കുട്ടി കൂടുതല്‍ ശക്തനാകുന്നത് തടയുകയാണ് മറുപക്ഷത്തിന്റെ ലക്ഷ്യം. ലീഗിന്റെ സൈബര്‍ പോരാളികള്‍ സമൂഹമാധ്യമങ്ങളിലൂടെ അതിനുള്ള പണി നേരത്തെ തുടങ്ങിയിരുന്നു. മുനവ്വറലി തങ്ങള്‍, കെ.പി.എ മജീദ്, ഡോ.ഫൗസിയ എന്നിവരുടെ പേരുകള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ചര്‍ച്ചയായി കഴിഞ്ഞു. സമ്മര്‍ദ്ദം ശക്തമായാല്‍ തനിക്ക് കൂടി സമ്മതനായ സ്ഥാനാര്‍ത്ഥിക്കായി കുഞ്ഞാലിക്കുട്ടി വിട്ടുവീഴ്ച്ചക്ക് തയ്യാറായേക്കുമെന്നാണ് വിരുദ്ധചേരി കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: