കൊച്ചി: വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസില്‍ ലോ അക്കാഡമി മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, ഹര്‍ജിക്കാരി കാമ്പസില്‍ തന്നെയുള്ള വസതിയില്‍ താമസമെന്നതിനാല്‍ അവധി ദിവസം കോളേജിലെത്താന്‍ സാധ്യതയുണ്ട്. കൂടുതല്‍ അന്വേഷണം വേണം. പരാതിക്കാരന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ രേഖകള്‍ കിട്ടാനുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസ് റദ്ദാക്കാന്‍ ലക്ഷ്മി നായര്‍ നല്കിയ ഹര്‍ജിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ഇ. ബൈജു നല്കിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങളുള്ളത്. പ്രിന്‍സിപ്പാള്‍ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന്റെ ഭാഗമായി കെട്ടിച്ചമച്ച പരാതിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മി നായര്‍ ഹൈക്കോടതിയെ സമീപിച്ചത്. ആക്ഷേപിച്ചെന്നു പറയുന്ന ജാതിയില്‍ പെട്ടയാളല്ല പരാതിക്കാരനെന്നും, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നുമാണ് ലക്ഷ്മി ഹര്‍ജിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: