വാസ്തവത്തില്‍ ബ്രഹ്മശക്തിയല്ലാതെ തന്നെയില്ല. മനസ്സിന്റെ വിലാസം കൊണ്ട് ജീവിത്വവും ബന്ധുവും എല്ലാം ഉള്ളതായി തോന്നപ്പെടുന്നു. ചെറുബാലന്‍മാരെ ഉറക്കാന്‍ കഥ പറയുന്ന കഥകള്‍ അസംഭാവ്യമായലിരിക്കാം, പക്ഷേ അമ്മ പറയുന്ന കഥ കുഞ്ഞ് വിശ്വസിക്കും. അതുപോലെയാണ് പ്രപഞ്ചവൃത്താന്തം എന്നു പറഞ്ഞപ്പോള്‍ കേട്ടാല്‍ കൊള്ളാമെന്ന് പറഞ്ഞ രാമചന്ദ്രന് വസിഷ്ഠ മഹര്‍ഷി പറഞ്ഞു.
ഇല്ലാത്ത രാജധാനിയില്‍ ജനിക്കാത്ത മൂന്നു രാജകുമാരന്മാരുണ്ടായിരുന്നു. അവര്‍ എല്ലാവര്‍ക്കും മാനിക്കത്തക്കവരും യോഗ്യന്മാരുമായിരുന്നു. എന്തോ വലിയ കാര്യസാദ്ധ്യത്തിന് മൂവരുംകൂടി എവിടെയ്‌ക്കോ പോവാന്‍ പുറപ്പെട്ടു. വളരെ ദൂരം ചെന്നപ്പോള്‍ വിശപ്പു മൂത്ത് എന്തെങ്കിലും ആഹാരം കിട്ടുമോ എന്നു തിരിഞ്ഞു. അപ്പോള്‍ പഴങ്ങള്‍ നിറഞ്ഞ വൃക്ഷങ്ങള്‍ നില്ക്കുന്നത് കണ്ടു. പാഞ്ഞുകയറി ധാരാളം പഴങ്ങള്‍ തിന്നു വിശപ്പടക്കി. ദാഹം വിഷമിപ്പിച്ചു.
വീണ്ടും മുന്നോട്ടു പോയപ്പോള്‍ വലിയ മൂന്നു നദികള്‍ കണ്ടു. രണ്ടെണ്ണം വറ്റി വരണ്ടിരുന്നു. ഒന്നില്‍ വെള്ളം ഒഴുക്കേ ഇല്ലായിരുന്നു. അവര്‍ അതില്‍ മൂന്നിലും വളരെ നേരം ജലക്രീഡ ചെയ്‌കയും ധാരാളം കുടിക്കുകയും ചെയ്തു. പിന്നെയും മുന്നോട്ടു പോയപ്പോള്‍ സന്ധ്യയായി. രാത്രി എവിടെ താമസിക്കുമെന്ന ചിന്ത അവരെ അലട്ടി. അധികം താമസിയാതെ മുന്നില്‍ത്തന്നെ മൂന്നു മനോഹരഹര്‍മ്മ്യങ്ങള്‍ കണ്ടു. ഉണ്ടായിട്ടില്ലാത്ത നഗര മദ്ധ്യത്തില്‍ ഭിത്തി, തൂണ് മുതലായവയൊന്നുമില്ലാത്തവയും ഉണ്ടായിട്ടില്ലാത്തവയുമായ ആ മനോഹരഹര്‍മ്മ്യങ്ങളില്‍ അവരോരോരുത്തരും രാത്രി വിശ്രമത്തിനുവേണ്ടിക്കയറി.
ഓരോ ഗൃഹത്തിലും വളരെ വിശേഷപ്പെട്ട ഓരോ ഇല്ലാത്ത സ്വര്‍ണ്ണപ്പാത്രമുണ്ടായിരുന്നു. അവയില്‍ ഇല്ലാത്ത ധാന്യം ധാരാളം പാകം ചെയ്തു. നിര്‍മ്മുഖന്മാരും എന്നാല്‍ ബഹുഭോജികളുമായ അനേകം ഇല്ലാത്ത ബ്രാഹ്മണരെ ആഹാരം കഴിപ്പിച്ചു, അവരും ആഹാരം കഴിച്ച് സുഖമായിക്കിടന്നുറങ്ങി. പിന്നെ ഉണര്‍ന്നശേഷം അവര്‍ മൂവരുംകൂടി ഇല്ലാത്ത കാടുകളില്‍ പോയി നായാട്ടുമൊക്കെ ചെയ്തു സുഖമായങ്ങനെ കഴിഞ്ഞുവരുന്നുണ്ട്.
എന്നിങ്ങനെ ധാത്രി കഥ പറഞ്ഞപ്പോള്‍ അവിവേകിയായ ബാലന്‍ അതു സത്യമാണെന്നു വിചാരിച്ച് രസിച്ചു. ഇതുപോലെയാണ് സംസാരത്തിന്റെ കഥയും. അവിവേകികള്‍ സംസാരത്തെ സത്യമായി കരുതുകയും അതില്‍ രസിക്കുകകുയം ലയിക്കുകയും ചെയ്യും. എന്നാല്‍ വിവേകിയുടെ ദൃഷ്ടിയില്‍ സംസാരമേ ഇല്ല.
സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്ന്.)
















