സ്കൂള്‍ പരീക്ഷ നല്ല മാര്‍ക്കോടുകൂടി ജയിച്ചതോടെ അച്ഛന് അങ്ങേയറ്റം സന്തോഷമായി. ഇനിയെന്തെങ്കിലും ജോലി സ്വീകരിച്ച് വീട്ടിലേക്ക് എന്തെങ്കിലും വരുമാനം ഉണ്ടാക്കുമെന്നോര്ത്തായിരുന്നു ആ സന്തോഷം. എന്നാല്‍ തീര്‍ത്ഥരാമന്റെ പദ്ധതി വേറെയായിരുന്നു. തുടര്‍ന്ന് പഠിക്കുക-അച്ഛന്റെ എതിര്‍പ്പിനെ ഭക്ത്യാദരവുകളോടെ അതിജീവിച്ച് അദ്ദേഹം ലാഹോറില്‍ ഉപരിപഠനത്തിന് ചേരുവാന്‍ നിശ്ചയിച്ചു.
കൂട്ടുകാരും അധ്യാപകരുമൊക്കെ അവരാലാവത് സഹായിച്ചു. അങ്ങനെ കിട്ടിയ പണവുമായി തീര്ത്ഥരാമന് ലാഹോറിലെത്തി. അവിടെ ഫോര്മന് ക്രിസ്ത്യന്‍ കോളജില്‍ അദ്ദേഹം ചേര്‍ന്നു. കൈയില്‍ വേണ്ടത്ര ധനമില്ലാത്തതുകൊണ്ട് നഗരത്തില്‍നിന്ന് വിട്ടുള്ള ഒരു മൂലയിലുള്ള ഒരു പൊളിഞ്ഞ കെട്ടിടത്തിലെ ഇടുങ്ങിയ മുറിയാണ് താമസിക്കാന്‍ കണ്ടുപിടിച്ചത്. അത്യന്തം അപകടകരമായിരുന്നു ആ ഭാര്‍ഗവീനിലയത്തിന്റെ അവസ്ഥ. എങ്കിലും അദ്ദേഹത്തിന് ആ സ്ഥാനം വളരെ ഇഷ്ടപ്പെട്ടു. കാരണം പകല്‍ പോലും ആരും കടന്നുചെല്ലാത്ത അവിടത്തെ ഏകാന്തത പഠനത്തിനും ധ്യാനത്തിനും പറ്റിയതായിരുന്നു.
ഒരു ദിവസം രാത്രിയില്‍ കുറ്റാകുറ്റിരുട്ടത്ത്, അദ്ദേഹം കോളജിലെ പഠനവും ലൈബ്രറിയിലെ വായനയുമൊക്കെ കഴിഞ്ഞ് മുറിയിലെത്തി. തപ്പിപ്പിടിച്ച് വാതില്‍ തുറന്ന് അകത്തുകയറി. പെട്ടെന്നാണ് നെറ്റിത്തടത്തില്‍ എന്തോ തണുത്ത വസ്തു തഴുകുന്നതുപോലെ അനുഭവപ്പെട്ടത്. ഒപ്പം ചീറ്റുന്ന ശബ്ദവും കേട്ടു. തീപ്പെട്ടി പരതി എടുത്ത് മെഴുകുതിരി കത്തിച്ച് നോക്കുമ്പോള്‍ കണ്ട ദൃശ്യം ഏതൊരാളുടെയും ചോര കട്ടിയാക്കാന്‍ പോന്നതായിരുന്നു. ഒരു ഭീകര വിഷസര്‍പ്പം മച്ചില്‍നിന്ന് താഴേക്ക് ഞാണിറങ്ങുന്നു.
അതാണ് നെറ്റിയിലും ദേഹത്തും സ്പര്‍ശിച്ചത്. ഒട്ടും പതറാതെ തീര്ത്ഥരാമന് അതിനെ നോക്കിത്തന്നെ നിന്നു. കുറച്ചുനേരം കൂടി അവിടെയും ഇവിടെയും പുസ്തകങ്ങളുടെ ഇടയിലുമൊക്കെ ഇഴഞ്ഞുനടന്ന ശേഷം ആ സര്‍പ്പം പുറത്തേക്കുപോയി. തീര്ത്ഥരാമനാകട്ടെ അക്ഷോഭ്യനായി ഒന്നും വിശേഷിച്ച് സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ അന്നു പഠിക്കേണ്ട പുസ്തകം വായന തുടങ്ങി. തികഞ്ഞ ഏകാഗ്രതയോടെ അങ്ങേയറ്റം പ്രശാന്തചിത്തനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: