നെടുമങ്ങാട്: വാതില്‍പ്പടി റേഷന്‍ വിതരണം അട്ടിമറിക്കുന്നതായി റേഷന്‍ വ്യാപാരികള്‍. റേഷന്‍ കടകളിലെത്തിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ തൂക്കത്തില്‍ വലിയതോതില്‍ വ്യത്യാസമുണ്ടെന്നാരോപിച്ച് റേഷന്‍ വ്യാപാരികള്‍ ഇന്നലെ പഴകുറ്റി വെയര്‍ഹൗസിലെത്തി ചുമട്ട് തൊഴിലാളികളുമായി വാഗ്വാദമുണ്ടായി. റേഷന്‍ സാധനങ്ങള്‍ തൂക്കി അളവ് രേഖപ്പെടുത്തി മാത്രമേ ലോറിയില്‍ കയറ്റാന്‍ അനുവദിക്കൂ എന്ന വാദവുമായി കടയുടമകള്‍ ഉറച്ച് നിന്നപ്പോള്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു ചുമട്ട് തൊഴിലാളികള്‍. ഇതോടെ മണിക്കൂറുകളോളം റേഷന്‍ വിതരണം മുടങ്ങി. തൂക്കിക്കയറ്റാന് തങ്ങള്‍ക്ക് കൂലി വര്‍ദ്ധിപ്പിച്ച് നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
സാധനങ്ങള്‍ കടകളിലെത്തിക്കുന്നതിന്റെ ചുമതല ട്രാന്‍സ്പോര്‍ട്ടിംഗ് കരാറുകാര്‍ക്കാണ് നല്‍കിയിരുന്നത് .ഗോഡൗണുകളില്‍ നിന്നും കയറ്റുന്ന ഭക്ഷ്യ സാധനങ്ങള്‍ റേഷന്‍ ഡിപ്പോകളില്‍ ഇറക്കുന്നതിന് മുന്‍പ് തൂക്കവും അളവും റേഷന്‍വ്യാപാരികളെ ബോധ്യപ്പെടുത്തി കൈപ്പറ്റ് രസീത് വാങ്ങണമെന്നാണ് ഉത്തരവ്. യാതൊരു സംവിധാനവുമില്ലാതെയാണ് കരാറുകാര്‍ റേഷന്‍ സാധനങ്ങള്‍ കടകളിലെത്തിക്കുന്നത്. ഇത് പലപ്പോഴും തര്‍ക്കത്തിന് ഇടയാക്കുന്നു.
ഇത്തരത്തിലായാല്‍ അടുത്ത മാസം മുതല്‍ ബയോമെട്രിക് സംവിധാനം ആരംഭിക്കുന്നതോടെ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും കൃത്യമായി അളവില്‍ റേഷന്‍ സാധനങ്ങള്‍ നല്കാന് കഴിയാതെ വരുമെന്നാണ് കടക്കാരുടെ വാദം
. തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ എസ് .ലാലു,സപ്ലൈകോ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് റേഷന്‍ സാധനങ്ങള്‍ തൂക്കി ലോറിയില്‍ കയറ്റാന്‍ തീരുമാനമായി. വിവിധ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളായ മലയടി വിജയകുമാര്‍,എസ.എസ്.സന്തോഷ്കുമാര്‍,എ.എ.സലാം എന്നിവര്‍ ചര്‍ച്ചയില്‍
പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: