തൊടുപുഴ: ഇടുക്കിയുടെ ചിരകാല സ്വപനമായ തൊടുപുഴ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. തൊടുപുഴ നഗരത്തില്‍ നിന്ന് 6 കിലോമീറ്റര്‍ മാറി തെക്കുഭാഗത്താണ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മാതൃകയിലുള്ള സ്റ്റേഡിയങ്ങള്‍ ഒരുങ്ങുന്നത്. കായിക കേരളത്തിന് തന്നെ മുതല്‍ക്കൂട്ടായി മാറുന്ന ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത ഒരു സ്ഥലത്തുതന്നെ രണ്ട് സ്റ്റേഡിയം എന്നതാണ്.
കേരള ക്രിക്കറ്റ് അസോസിയേഷന് വിലകൊടുത്ത് വാങ്ങിയ 15 ഏക്കറോളം സ്ഥലത്താണ് പണി പുരോഗമിക്കുന്നത്. ആദ്യത്തെ പിച്ചിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഈ മാസം തന്നെ ക്രിക്കറ്റ് മത്സരം നടത്താനാണ് ലക്ഷ്യമിടുന്നത്. 80 വാര വലുപ്പമുള്ള രണ്ട് സ്റ്റേഡിയങ്ങളുടെയും ഒരു ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും നിര്‍മ്മാണവുമാണ് പുരോഗമിക്കുന്നത്. സ്വിമ്മിംഗ് പൂളുകള്‍, ജിംനേഷ്യം, ബാസ്കറ്റ്, വോളിബോള്‍ കോര്‍ട്ടുകളും, താരങ്ങള്‍ക്കുള്ള താമസ സൗകര്യം എന്നിവയും ഉള്‍പ്പെടുത്തി കായികമേഖലയുടെ സമ്പൂര്‍ണ്ണ പുരോഗമനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
കൊച്ചിക്ക് പുറമേ, പാലക്കാട്, വയനാട,് കോഴിക്കോട,് തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമേ ജില്ലാന്തര മത്സരങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ നിലവിലുള്ളു. ചകിരിച്ചോറും മണ്ണും മണലും ഉപയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. ഭാവിയില്‍ ഐപിഎല്‍, ഐഎസ്എല്‍ മത്സരങ്ങളും നടത്താനാകുന്ന രീതിയില്‍ സ്റ്റേഡിയത്തിന്റെയും ഗ്യാലറിയുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടിയുള്ള കോംപ്ളക്സ് കൂടി പൂര്‍ത്തിയാകുന്നതോടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്ക് പോലും ഇവിടെ പരിശീലനം നടത്താനാകും. ഒരു സ്റ്റേഡിയത്തില്‍ മത്സരം നടക്കുമ്പോള്‍ അടുത്ത സ്റ്റേഡിയത്തില്‍ ജില്ലയില്‍ നിന്നുള്ള കായിക താരങ്ങള്‍ക്കടക്കം പരിശീലനം നടത്താനാകും എന്നതും ഇടുക്കിയിലെ സ്റ്റേഡിയങ്ങളെ വ്യത്യസ്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: