കോട്ടയം: പ്രമുഖ വ്യാവസായശാലയില്നിന്നള്ള രാസവസ്തുക്കള്‍ അടങ്ങിയ മലിനജലം മീനന്തലയാറ്റിലൂടെ ഒഴുക്കുന്നതായി പരാതി. ശക്തമായ മഴയുള്ള ദിവസങ്ങളില്‍ ഈ വ്യവസായശാലയില്‍നിന്ന് കരിയും രാസവസ്തുക്കളുമടങ്ങിയ മലിനജലം വന്‍തോതില്‍ ആറ്റിലേക്ക് ഒഴുക്കിവിടുന്നു. വിഷ വസ്തുക്കള്‍ അടങ്ങിയ ജലം ആറ്റില്‍ കലര്‍ന്ന് മത്സ്യവും ജലജീവികളും ചത്തുപൊങ്ങുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പെയ്ത ശക്തമായ മഴയെതുടര്‍ന്നാണ് ഇപ്പോള്‍ ആറ്റിലേക്ക് മലിനജലം ഒഴുക്കിയത്. കഴിഞ്ഞരണ്ടുവര്ഷങ്ങളായി ഈ പതിവ് തുടരുന്നു. ഇതോടെ ആറ്റുതീരത്തുള്ള കിണറുകളിലെയും ജലം മലിനമാകുന്നതായി നാട്ടുകാര്‍ പറയുന്നു.
മീനച്ചിലാറിന്റെ കൈവഴിയായ മീനന്തലയാര്‍ ചെന്നു ചേരുന്നത് നാഗമ്പടം ഭാഗത്താണ്. ഇവിടെനിന്നും രണ്ടുകിലോമീറ്റര്‍ താഴെയാണ് താഴത്തങ്ങാടി പമ്പ്ഹൗസ്. ഇവിടെനിന്നും പമ്പുചെയ്യുന്ന രാസവസ്തുക്കളടങ്ങിയ ജലമാണ് ഒരു പ്രദേശത്തെ ജനങ്ങളാകെ കുടിവെള്ളമായി ഉപയോഗിച്ചുവരുന്നത്. ഇപ്പോള്‍തന്നെ അര്‍ബുദരോഗം വ്യാപകമായി പിടിപെട്ടിട്ടുള്ള പടിഞ്ഞാറന്‍ പ്രദേശത്തെ ജനങ്ങള്‍ ഈ വെള്ളം ഉപയോഗിക്കുന്നതോടെ രോഗത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുമെന്നും പറയുന്നു.
ഇറഞ്ഞാലിനു സമീപ എലിപ്പുലിക്കാട്ടു കടവില്‍ കുളിക്കാനിറങ്ങിയവര്‍ക്ക് എലിപ്പനി ബാധിച്ചിരുന്നു. ഇതെ തുടര്‍ന്ന് രണ്ടു യുവാക്കള്‍ മരണപ്പെടുകയും നാലുപേര്‍ ഇപ്പോഴും രോഗബാധിതരായി കഴിയുകയും ചെയ്യുന്നു. ഇതെതുടര്‍ന്ന് ഈ കടവില്‍ കുളിക്കരുതെന്നു കാണിച്ച് ഒരു ബോര്ഡുവച്ചതൊഴിച്ചാല് നഗരസഭ മറ്റുനടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
മുന്‍കാലങ്ങളില്‍ ഇതുപോലെ മാലിന്യം നദിയിലൂടെ ഒഴുക്കിയപ്പോള്‍ പരാതി തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നുവെങ്കിലും നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നും ഗ്രീന്‍ ഫെര്‍ട്ടിലിറ്റി പ്രവര്‍ത്തകര്‍ പറയുന്നു. ഒരു പ്രദേശത്തെ ജനങ്ങളെയാകെ വിഷജലം കുടിപ്പിച്ച് രോഗികളാക്കാനാണ് ശ്രമമെങ്കില്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഉപരോധവും സത്യാഗ്രഹവുമുള്പ്പെടെയുള്ള സമരപരിപാടികളുമായി രംഗത്തുവരുമെന്നും ഗ്രീന്‍ ഫെര്‍ട്ടിലിറ്റി പ്രസിഡന്റ് ഡോ. ജേക്കബ് ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി സന്തോഷ് കണ്ടച്ചിറ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: