മട്ടാഞ്ചേരി: പഴമകള്‍ പേറുന്ന മട്ടാഞ്ചേരിയിലെ പുരാതന കെട്ടിടങ്ങള്‍ ജീര്‍ണാവസ്ഥയില്‍. ബലക്ഷയം സംഭവിച്ച പല കെട്ടിടങ്ങളും കാലവര്‍ഷത്തിന്റെ വരവോടെ ഏതു നിമിഷവും നിലംപതിക്കാമെന്ന അവസ്ഥയിലാണ്.
പതിറ്റാണ്ടുമുമ്പുണ്ടായ ദുരന്തത്തിനു ശേഷം നടത്തിയ പ്രഖ്യാപനങ്ങളൊന്നും അധികൃതര്‍ നടപ്പാക്കിയിട്ടില്ല. തകര്‍ന്ന് വീഴുന്ന കെട്ടിടങ്ങളില്‍ കഴിയുന്നവര്‍ക്ക് ജീവന്‍ കിട്ടുന്നത് ആയുസ്സും പ്രാര്‍ത്ഥനയും കൊണ്ടാണെന്ന് ജനങ്ങള്‍ പറയുന്നു.
കൊച്ചി നഗരത്തില്‍ പതിറ്റാണ്ടിനുള്ളില്‍ തകര്‍ന്നു വീണ കെട്ടിടങ്ങളില്‍ 60 ശതമാനവും പൈതൃക വാണിജ്യ ദേശമായ പശ്ചിമകൊച്ചിയിലാണ്. അധികൃതരുടെ നിസ്സംഗത വ്യാപക പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
2008 ല്‍ എറണാകുളം ജെട്ടിയില്‍, കെട്ടിടം തകര്‍ന്നു വീണതോടെ ആറ് യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് നഗരപരിധിയിലെ ബലഹീന കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കാനും വാസയോഗ്യമല്ലാത്തവയില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനും ജില്ലാ-നഗരസഭാ ഭരണകൂടങ്ങള്‍ തീരുമാനിച്ചത്. ഇതേവര്‍ഷം മട്ടാഞ്ചേരിയിലും ഫോര്‍ട്ടുകൊച്ചിയിലും പഴയകെട്ടിടങ്ങള്‍ തകര്‍ന്നു വീണിരുന്നു. 10 വര്‍ഷത്തിനകം കൊച്ചി നഗരപരിധിയില്‍ ചെറുതും വലുതുമായ എണ്‍പതോളം വാസ കേന്ദ്രങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ തകര്‍ന്നു വീണു. അസ്‌റാജ് കെട്ടിടവും വാണിജ്യ ഗോഡൗണുകളും ഇരുനില വാസകേന്ദ്രവുമടക്കമുള്ളവ ഇതില്‍പ്പെടും.
ഗുജറാത്തി റോഡിലെ നുറ്റാണ്ട് പഴക്കമുള്ള മഹാജനവാടി കോളനിയിലെ താമസക്കാര്‍ കനത്ത മഴയുണ്ടാവാതിരിക്കാന്‍ പ്രാര്‍ത്ഥനയിലാണ്. ഒറ്റമുറിയിലെ താമസക്കാരടക്കം 30ല്‍ പരം കുടുംബങ്ങളിലായി ഇരുനൂറോളം പേരാണ് ഇവിടെ താമസം.
കൂടാതെ സമീപത്തെ ഇരുപതോളം കുടുംബങ്ങളും താമസിക്കുന്നു. റവന്യൂ- നഗരസഭാധികൃതരുടെ വിലയിരുത്തലില്‍ മട്ടാഞ്ചേരി-ഫോര്‍ട്ടുകൊച്ചി മേഖലയില്‍ അറുപതോളം ജനവാസകെട്ടിടങ്ങള്‍ ബലഹീനമാണന്നാണ് വിലയിരുത്തുന്നത്. വഖഫ് ബോര്‍ഡ് അടക്കമുള്ള സംഘടനകളുടെയും സ്വകാര്യവ്യക്തികളുടെയും അധീനതയിലുള്ള കെട്ടിടങ്ങള്‍ ഇവയിലുണ്ട്. കേരളത്തിലെ ചേരിപ്രദേശങ്ങളിലോന്നായ മട്ടാഞ്ചേരിയിലെ ജനവാസ കെട്ടിടങ്ങള്‍ നവീകരിക്കുന്നതില്‍ അധികൃതരുടെ അവഗണന വന്‍ദുരന്തം ക്ഷണിച്ചു വരുത്തുകയാണ്.
















