ന്യൂദൽഹി: അരുണാചൽപ്രദേശിലെ അതിർത്തി ഗ്രാമത്തിൽ വിരമിച്ച പട്ടാളക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരു കിലോ പഞ്ചസാര ലഭിക്കാൻ നൽകേണ്ടത് 200 രൂപ. പഞ്ചസാരയ്‌ക്ക് പുറമെ ഒരു കിലോ ഉപ്പിന് നൽകേണ്ടത് 150 രൂപ. അരുണാചൽ പ്രദേശിലെ ഇന്ത്യാ-മ്യാൻമർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വിജയനഗർ ഗ്രാമത്തിലുള്ളവർക്കാണ് ഈ ദുരവസ്ഥ.
വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലെത്താൻ ഏഴ് മുതൽ പത്ത് ദിവസമെങ്കിലും എടുക്കും. 1961ൽ മേജർ ജനറൽ എഎസ് ഗൗര്യയുടെ നേതൃത്വത്തിൽ ആസാം റൈഫിൾസാണ് ഈ ഗ്രാമം കണ്ടുപിടിക്കുന്നത്. 8000 സ്ക്വയർ കിലോമീറ്ററാണ് പ്രദേശത്തിന്റെ ആകെ വിസ്തീർണം.
വിജയനഗർ ഗ്രാമത്തിൽ ആകെ 300 കുടുംബഗങ്ങളാണ് താമസിക്കുന്നത്. എന്നാൽ ഇവിടുത്തെ ജീവിത നിലവാരവും ഏറെ മോശമാണ്. നിത്യോപയോഗ സാധനങ്ങൾ ലഭിക്കുവാൻ ഇവർക്ക് ഏറെ ബുദ്ധിമുട്ടാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾ എല്ലാം ഏറെ മെച്ചപ്പെടുവാൻ ഉണ്ട്. ഇവിടെ നിരവധിപ്പേർ സൈന്യത്തിൽ സേവനമനുഷ്ഠിച്ചവരാണ്. എന്നാൽ ഇവർക്കു പോലും ഒരു കിലോ പഞ്ചസാരയ്‌ക്കും ഉപ്പിനും നൽകേണ്ടത് വൻ വിലയാണ്.
















