എം.എം മേനോന്റെ പതിറ്റാണ്ടു മുമ്പത്തെ നോവല്‍ ‘എണ്ണ’ തലക്കെട്ടുപോലെ എണ്ണയും അതുമായി ബന്ധപ്പെട്ട മനുഷ്യരുടേയും കഥയാണ്. കൊച്ചിയുടെ സമീപ പ്രദേശത്തെ എണ്ണശുദ്ധീകരണ ശാലയുമായി ബന്ധപ്പെട്ട് ജീവിതത്തിന്റെ എണ്ണതേച്ച മനുഷ്യരുടെ വിവിധങ്ങളായ ഇടപെടലുകള്‍ക്കിടയില്‍, മോക്ഷം കിട്ടാന്‍ ഗംഗയില്‍ മൂവൂരു മുങ്ങി നിവരുന്നുണ്ട് ഇതിലെ പ്രധാന കഥാപാത്രം.
നോവല്‍ അവസാനിക്കുന്നത് അങ്ങനെയാണ്.നല്ല മരണം തേടി കാശിയിലെത്തുന്ന എംടിയുടെ വാരാണസിയിലെ സുധാകരന് തന്റെ ഭൂതകാലം ഓര്‍ക്കുന്നത് ഗംഗയുടെ തീരത്തിരുന്നാണ്. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടവേളകളുടെ നെഞ്ചിടിപ്പിനു കാതോര്‍ക്കുന്ന ഗംഗ. ഇന്ത്യയുടെ ഹൃദയ തീരങ്ങളെ പുതിയൊരു മോക്ഷ പ്രവാഹത്തിന്റെ കഥ പറഞ്ഞൊഴുകുന്ന ഗംഗയ്ക്കിന്ന് തന്റെ പവിത്ര മോതിരത്തിനുമേല് ക്ളാവു പിടിച്ച മാലിന്യത്തിന്റെ അപവിത്രതയും കൂട്ടിച്ചേര്‍ക്കാനുണ്ടാകും. ഗംഗയെ കാണാതെ തന്നെ ജനിമൃതികള്ക്കുമപ്പുറത്തു നിന്നും ഒഴുകിയെത്തുന്ന നൈരന്തര്യത്തിന്റെ ഒരു നീര്ച്ചാല് നമ്മുടെ മനസിലേക്കെുമെത്താം. ഈ അനുഗ്രഹദായിനിയാണ് മനുഷ്യന് എറിഞ്ഞുകൊടുക്കുന്ന മാലിന്യവുമായി ഇന്ന് അനവരതം ഒഴുകുന്നത്.
ലോകം കണ്ട ഏറ്റവും വലിയ നദിശുദ്ധീകരണത്തിന്റെ തീവ്രശ്രമങ്ങളാണ് ഇന്ന് ഗംഗയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പത്തു വര്‍ഷംകൊണ്ട് ഗംഗയെ പവിത്രമാക്കും എന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി പറഞ്ഞു. ഗംഗാശുദ്ധീകരണ പദ്ധതി ഉണ്ടായതു തന്നെ നരേന്ദ്ര മോദി പ്രധാന മന്ത്രി ആയതിനുശേഷമാണ്. 2958 കോടി രൂപ നീക്കിവെച്ചുകൊണ്ട് നമാമീ ഗംഗ എന്നൊരു പദ്ധതി തന്നെ രൂപംകൊണ്ടു. 1970നുശേഷമാണ് ഗംഗയുടെ മലിനീകരണത്തെപ്പറ്റിയും ശുദ്ധീകരണത്തപ്പറ്റിയും പറഞ്ഞു തുടങ്ങിയതെങ്കിലും അതു സജീവമാകാന്‍ മോദി തന്നെ വേണ്ടിവന്നു.
ഇന്ത്യക്കാര്‍ തന്നെ മലിനമാക്കിയ ഏറ്റവും വലിയ ഇന്ത്യന്‍ നദിയാണ് ഗംഗ. മലിനീകരണത്തിന്റെ ആധിക്യമുള്ള ലോകത്തിലെ അഞ്ചാമത്തെ നദിയും. മാലിന്യവും അതിന്റെ ആരോഗ്യ പ്രശ്നങ്ങളുകൊണ്ടാണ് ഇന്ന് മനുഷ്യനും നദിയും പാരസ്പര്യമാകുന്നത്. ഗംഗയിലേക്കു മനുഷ്യന് അഴുക്കൊഴുക്കുന്നു. ഗംഗ അത് രോഗമായി തിരിച്ചു തരുന്നു എന്നും പറയാറുണ്ട്. അപ്പഴും നിഷ്ക്കളങ്ക വിശ്വാസവും വിശുദ്ധ ആചാരാനുഷ്ഠാനങ്ങള്‍കൊണ്ടും ഗംഗയില്‍ കുളിക്കുകയും ജലപാനം ചെയ്യുന്നവരുമുണ്ട്. അവര്‍ക്കാര്‍ക്കും രോഗം വന്നതായി കേട്ടിട്ടില്ല. ഒരുവര്‍ഷം നാല്‍പ്പതിനായിരം ശവശരീരങ്ങളാണ് മോക്ഷ പ്രാപ്തിക്കായി ഗംഗാതീരത്ത് അഗ്നിയാവുന്നത്. അതില്‍പാതി കത്തിയ ശവവും ഗംഗയിലൂടെ ഒഴുകാം. 600 കിലോ മീറ്ററോളമാണ് അഴുക്കിന്റെ വിഷഭാരവുമായി ഗംഗ ഒഴുകുന്നത്.
പതിനൊന്ന് സംസ്ഥാനങ്ങളിലൂടെ ഒഴുകി 50കോടി ഇന്ത്യക്കാര്‍ക്ക് നനവിന്റെ സേവനം ചെയ്യുന്നുണ്ട് ഗംഗ. ഗംഗ ഇല്ലെങ്കില്‍ ഇന്ത്യ നശിക്കും. ചിലപ്പോള്‍ സ്വന്തക്കാര് തന്നോടു ചെയ്യുന്ന ദ്രോഹമോര്ത്തു ഗംഗ കലിതുള്ളാറുണ്ട്. അപ്പോള്‍ ഒഴുക്കിന്റെ ഊക്കില്‍ തടവും എടുത്തുപോകുന്ന നദി നമ്മെ കരയിപ്പിക്കും. എഴുതി തീരാത്ത ഇതിഹാസമാണ് ഗംഗ. വേദങ്ങളിലും ഇതിഹാസങ്ങളിലും നിന്ന് അത് നീണ്ടുപോകുന്നു. ഗംഗയെ തലയില്‍ ചൂടി ശിവന് എന്ന സങ്കല്പം എത്ര മനോഹരമാണ്.അതെ,അങ്ങനെയാണ് ഗംഗ. ഒത്തിരി അങ്ങനെകള് ഉണ്ട് ഗംഗയ്ക്ക്. ഇന്ത്യ മരിക്കാതിരിക്കാന്‍ ഗംഗ ഒഴുകണം. മാലിന്യത്തിന്റെ കറുപ്പല്ല വിശുദ്ധിയുടെ നിറമാണ് ഗംഗയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: