പാട്ന: വ്യാപകമായി നടക്കുന്ന പരീക്ഷാ ക്രമക്കേടുകൾ സംസ്ഥാനത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പരീക്ഷയിൽ നടത്തുന്ന തിരിമറികൾ മൂലം നഷ്ട്പ്പെടുന്നത് സംസ്ഥാനത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ബീഹാറിന്റെ മാനം കളയുന്നത് പുറം ലോകത്തുള്ളവരല്ല അകത്തുള്ളവർ തന്നെയാണ്, ഇതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോൾ പുറത്ത് വരുന്ന പരീക്ഷാഫലങ്ങൾ. എന്നാൽ ഇനി ഇത്തരത്തിൽ പരീക്ഷകളിൽ ക്രമക്കേടുകൾ നടത്താൻ സർക്കാർ ആരെയും അനുവദിക്കില്ല, പരീക്ഷകേന്ദ്രങ്ങളിൽ മികച്ച സുരക്ഷയും പരിശോധനാ ക്രമീകരണങ്ങളും നടത്തും – നിതീഷ് കുമാർ വ്യക്തമാക്കി.
അടുത്തിടെ പുറത്ത് വന്ന ബിരുദ പരീക്ഷാ ഫലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗണേഷ് കുമാറിന് അടിസ്ഥാന വിവരം പോലുമില്ലെന്ന് തെളിഞ്ഞിരുന്നു. സമാനമായ രീതിയിൽ കഴിഞ്ഞ വർഷം ഹ്യൂമാനിറ്റിക്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ റൂബിക്കും ഇത്തരത്തിൽ അടിസ്ഥാന വിവരമില്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.
ബീഹാറിൽ നടക്കുന്ന പരീക്ഷകളിൽ വ്യാപകമായ തരത്തിൽ കോപ്പിയടി, ആൾമാറാട്ടം എന്നിവ സർവ്വ സാധാരണയായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും വന്ന പ്രസ്താവന ഏറെ ശ്രദ്ദേയമാണ്.
















