ഭക്തിയുടെ പരിപൂര്‍ണാവസ്ഥയില്‍ എത്താന്‍ കഴിയാത്ത രണ്ടാംതരം ഭക്തന്മാരെപ്പറ്റി ഏഴാം അധ്യായം 16-ാം ശ്ലോകത്തില്‍
”ആര്‍ത്തോ ജിജ്ഞാസുരര്‍ഥാര്‍ഥീ
ജ്ഞാനീച” എന്ന ഭാഗത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ആ നിലവാരത്തിലും എത്താന്‍ കഴിയാത്തവരുടെ രീതിയാണ് ഈ ശ്ലോകത്തില്‍ പറയുന്നത്.
”ജ്ഞാനം” എന്ന പദത്തിന്റെ അര്‍ത്ഥം ഭഗവാനെ സംബന്ധിച്ച ജ്ഞാനമാണെങ്കിലും ശ്രീശങ്കരാചാര്യര്‍ പറയുന്നു ”ജ്ഞാനം ഏവ ഭഗവദ് വിഷയം” ”ഭഗവാനെപ്പറ്റിയും ജ്ഞാനം നേടുക എന്നര്‍ത്ഥം. അതുതന്നെ യജ്ഞം. ഈ യജ്ഞത്തില്‍ ജീവന് തന്നെയാണ് യജ്ഞം അനുഷ്ഠിക്കുന്ന യജമാനന്. പരമാത്മാവ് തന്നെ പുരോഹിതന്, അഞ്ചു കര്‍മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം ഇവരൊക്കെത്തന്നെയാണ് ഋത്വിക്കുകള്‍, ഭഗവദ്ഗീത, ഭാഗവതം, ഉപനിഷത്തുക്കള്‍ മുതലായവ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം അധ്യയനവും മനനവും ചെയ്യുക എന്നതുതന്നെയാണ് യജ്ഞാനുഷ്ഠാനം. അത് മറ്റുള്ളവര്‍ക്ക് ഉപദേശിച്ചുകൊടുക്കുന്നത് യജ്ഞശിഷ്ടാമൃതവും എന്ന് മനസ്സിലാക്കണം. ഈ രീതിയില്‍ ഭഗവാനെ യജിക്കുന്നവര്‍ ഭഗവാനെ പൂജിച്ച് ഉപാസിക്കുന്നു. ഭഗവത്മാ ഹാത്മ്യത്തില് സദാ ആചരിക്കുന്നു.
വേറെ ചില ഭജനഭേദങ്ങളെപ്പറയുന്നു
ഏകത്വേന- ”എല്ലാം ബ്രഹ്മമാണ് എന്ന ജ്ഞാനം. നാമങ്ങളഉം, രൂപങ്ങളും സ്വഭാവങ്ങളും പരസ്പര വിരുദ്ധങ്ങളായി പ്രപഞ്ചവസ്തുക്കള്‍ കാണപ്പെടുന്നു. എല്ലാം ബ്രഹ്മചൈതന്യത്തിന്റെ സ്ഫുരണങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നമ്മുടെ ഭൗതിക മാലിന്യം നിറഞ്ഞ ഇന്ദ്രിയങ്ങള്‍കൊണ്ട് ആ വസ്തുത അറിയാന്‍ കഴിയുന്നില്ല. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഭക്തനും ഭഗവാനും തമ്മില്‍ ഭേദമില്ല. ഇതാണ് അദ്വൈത ദര്‍ശനം എണ്ണത്തിലും ”വിഷ്ണൂഷട്പദി” എന്ന സ്തോത്രത്തില്‍ ശ്രീശങ്കരാചാര്യര്‍ പറയുന്നു.
സത്യപി ഭേദാപഗമേ
നാഥ, തവാഹം, നമാമകീനസ്തപം
സാമുദ്രോനി തരംഗഃ, ക്വചന
സമുദ്രോന താരംഗഃ”
(ഞാനും അവിടുന്നും തമ്മില്‍ ഒരു ഭേദവും ഇല്ല. എങ്കിലും ഞാന്‍ അങ്ങയുടെ അംശമാണ്. അങ്ങ് എന്റെ അംശമല്ല. കടലും തിരകളും തമ്മില്‍ ഒരു ഭേദവും ഇല്ല. കടല്‍ എന്നു പറയുമ്പോള്‍ തിരകളും ഉള്‍പ്പെടുന്നു. പക്ഷേ, കടലിന്റെ ഭാഗമായിട്ടാണ് തിരകള്‍ നില്‍ക്കുന്നത്. ഞാന്‍ അങ്ങയില്‍ നിലനില്ക്കുന്നു)
ഈ ജ്ഞാനത്തെയാണ് ”പൃഥക് ത്വേന” എന്ന പദംകൊണ്ട് നിര്‍ദ്ദേശിക്കുന്നത്. ഈ അവബോധത്തോടെ, ഭഗവാനെ ധ്യാനിച്ചും ഭഗവന്മാഹാത്മ്യം കേട്ടും, പൂജിച്ചും ഭഗവാനുമായുള്ള ശാശ്വതബന്ധം നിലനിര്‍ത്തുന്നു.
ബഹുധാ – ഭഗവാനെത്തന്നെ ഉദ്ദേശിച്ച്, ആദിത്യന്, രുദ്രന്, ഇന്ദ്രന്, വരുണന് തുടങ്ങിയ ദേവന്മാരെ പൂജിക്കുന്നവരുണ്ട്. അവര്‍ വിവിധതരം ആഗ്രഹങ്ങള്‍ നേടുവാനാണ് മറ്റു ദേവന്മാരെ ഭജിക്കുന്നത്. വിഘ്നം തീരാന്‍ ഗണപതിയെയും ഭയത്തില്‍നിന്നു രക്ഷനേടാന്‍ ദുര്‍ഗ്ഗാദേവിയെയും ഈ രീതിയിലാണ് ഭജിക്കുന്നത്. സ്വാര്‍ത്ഥത നേടുക എന്നല്ലാതെ, ശ്രീകൃഷ്ണ ഭഗവാനെ സന്തോഷിപ്പിക്കുക എന്ന ലക്ഷ്യം അതില്‍ ഉള്‍പ്പെടുന്നില്ല.
മേഘശ്യാമളനായ ശ്രീകൃഷ്ണ ഭഗവാനെ, കൃതയുഗത്തില്‍, ശുക്ലവര്ണനായും ത്രേതായുഗത്തില്‍ രക്തവര്ണനായും ദ്വാപരയുഗത്തില്‍ പീതവര്ണനായും കലിയുഗത്തില്‍ കൃഷ്ണവര്ണനായും ഭജിക്കുന്നവരുണ്ട് എന്ന് ‘ബഹുധാ’ എന്ന പദത്താല്‍ സൂചിപ്പിക്കുന്നു.
ഭഗവാനെ, വാസുദേവന്‍, സങ്കര്‍ഷണന്‍, പ്രദ്യുമ്നന്, അനിരുദ്ധന് -ഇങ്ങനെ ചതുര്മൂര്ത്തി രൂപത്തില്‍ ശോഭിക്കുന്നതായും ഭജിക്കുന്നവരുണ്ട്.
വിശ്വതോമുഖം
വിശ്വത്തെ ബ്രഹ്മാണ്ഡത്തെ- മുഴുവന്‍ ഭഗവാന്റെ അവയവങ്ങളായി ധ്യാനിച്ചും പൂജിച്ചും ഉപാസിക്കുന്നവരുണ്ട്.
”സഹസ്രശീര്ഷാ പുരുഷഃ” എന്ന പുരുഷസൂക്തം ഇവരുടെ ഉപാസനയെ അംഗീകരിക്കുന്നു. കൂടാതെ, മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലും വൃക്ഷാദികളിലും തന്നെയാണ് ഭഗവാന് ഉള്ളത് എന്നും ഭഗവാന് സ്വന്തം പദത്തില്‍ വേറെ ശോഭിക്കുന്നില്ല എന്നും കരുതി, സന്തോഷിപ്പിക്കുന്നവരുമുണ്ട് എന്ന് വാശ്യതോമുഖം എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നു. പ്രപഞ്ചം തന്നെയാണ് ഈശ്വരന്, എന്ന് വിശ്വസിച്ച് ജീവജാലങ്ങളെ സ്നേഹിക്കുന്നു. ഇത് ഭഗവദുപാസനയില് ഉള്‍പ്പെടുന്നുവെങ്കിലും ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ള ഉപാസനാ സമ്പ്രദായമാണ്. കാരണം, ഭഗവാനെ നേരിട്ടുപാസിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: