നാല്‍ക്കാലികളെ നേരിട്ട് അറവുശാലകള്‍ക്ക് വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് രാജ്യത്ത് സജീവചര്‍ച്ചാവിഷയമായിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായുള്ള ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ് ബിജെപി സര്‍ക്കാരിന്റെ തീരുമാനമെന്നുവരെ പ്രചരിപ്പിക്കുന്നു. യാഥാര്‍ത്ഥത്തില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര തീരുമാനമെന്ന വസ്തുത പോലും തല്പരകക്ഷികള് മറച്ചുവയ്ക്കുകയാണ്.
ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ച് കലാപത്തിന് സാഹചര്യമൊരുക്കുകയാണ് പ്രതിപക്ഷമെന്ന് പറയേണ്ടിയിരിക്കുന്നു. നാല്‍ക്കാലികളെ കൊന്നുതിന്നുന്നത്, പ്രത്യേകിച്ച് ഗോവധം ആര്‍എസ്എസും ബിജെപിയും ഉണ്ടാക്കിയ ഏടാകൂടങ്ങളല്ല. മനുഷ്യനെപ്പോലെ എല്ലാ ജീവജാലങ്ങള്‍ക്കും വസിക്കാനും വംശവര്‍ധനയ്ക്കും അവകാശമുണ്ട്. അത് അംഗീകരിക്കുന്ന പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. നരേന്ദ്രമോദി സര്‍ക്കാരിന്റെയോ ആര്‍എസ്എസിന്റെയോ കണ്ടുപിടുത്തമല്ല നാല്‍ക്കാലികളെ കൊല്ലുന്നതിനെതിരായ വികാരം. ഗോവധ നിരോധനമെന്ന ആവശ്യം സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ തന്നെ ശക്തമായി ഉയര്‍ന്നതാണ്.
സ്വതന്ത്ര ഇന്ത്യയിലും സമാനമായ നിരവധി സംഭവങ്ങളുണ്ടായി. 1966 ല്‍ ഗോവധ നിരോധന സമരത്തെ അടിച്ചൊതുക്കാനാണ് കോണ്‍ഗ്രസ് തയ്യാറായത്. അതിന്റെ പ്രത്യാഘാതമെന്നോണം അന്നത്തെ ആഭ്യന്തരമന്ത്രി ഗുല്‍സാരിലാല്‍ നന്ദയ്ക്ക് രാജിവയ്ക്കേണ്ടിവന്നു. ഇതിലൊന്നും ആര്‍എസ്എസിന്റെ പേര് വലിച്ചിഴക്കാനാവില്ല. ഭരണഘടനാ നിര്‍മ്മാതാക്കള്‍ ആര്‍എസ്എസുകാരോ ബിജെപിക്കാരോ ആയിരുന്നില്ലല്ലോ. ഗോവധ നിരോധനം ഭരണഘടനയില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഭരണഘടനയുടെ നിര്‍ദ്ദേശം പാലിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരുകളൊന്നും സ്വീകരിച്ചിട്ടില്ല. ഏത് ഭക്ഷണം കഴിക്കണമെന്നത് പൗരന്റെ സ്വാതന്ത്ര്യമാണെന്നും, ആരുടെ അടുക്കളയില്‍ എത്തിനോക്കാനും ആര്‍ക്കും അവകാശമില്ലെന്നുമൊക്കെയുള്ള വാദങ്ങള്‍ അസംബന്ധമാണ്.
സമ്പൂര്‍ണ സ്വാതന്ത്ര്യം ആര്‍ക്കും ഒരു രാജ്യത്തുമില്ല. ബീഫ് കഴിക്കാം, അതിനൊരു നിയന്ത്രണവുമില്ല. എന്നാല്‍ മാന്‍ ഇറച്ചി കഴിക്കണമെന്ന് ഒരാള്‍ക്ക് തോന്നിയാല്‍ മാനിനെ കൊന്നു തിന്നാന്‍ സ്വാതന്ത്ര്യമുണ്ടോ? ചാരായം കഴിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് അടുക്കളയില്‍ ചാരായം വാറ്റി കുടിക്കാന്‍ സാധിക്കുമോ? ഇതൊന്നും പറ്റില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം നിയന്ത്രിത സ്വാതന്ത്ര്യമേ പൗരന്മാര്ക്ക് ഉള്ളൂ എന്നതാണ്. അറവുശാലകള്‍ക്ക് നിയന്ത്രണം വന്നാല്‍ ഒരുപാടാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് വാദം. ചാരായം നിരോധിച്ചപ്പോള്‍ ആയിരക്കണക്കിനാളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടില്ലേ? ബാറുകള്‍ പൂട്ടിയപ്പോള്‍ തൊഴിലില്ലാത്തവരുണ്ടായില്ലേ? അതിനൊക്കെ പരിഹാരം കാണുന്നതിനുപകരം സമുദായ സ്പര്‍ധ ഉണ്ടാകുംവിധം പ്രതിപക്ഷവും ചില സംസ്ഥാന സര്‍ക്കാരുകളും രംഗത്തുവരുന്നതാണ് രാജ്യദ്രോഹം. കശാപ്പ് നിരോധിച്ചെന്നും ഭക്ഷണം മുടക്കി എന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്.
പ്രായം കുറഞ്ഞ കാലികളെ ചന്തകളില്‍ വില്‍പ്പനയ്ക്കെത്തിക്കരുത്. ഇങ്ങനെ എത്തിക്കുന്ന കാലികളുടെ രേഖകള്‍ക്കൊപ്പം ഉടമയുടെ തിരിച്ചറിയല്‍ രേഖകളും സത്യവാങ്മൂലവും നല്‍കണം. ആറു മാസത്തേക്ക് കാലിയെ വില്‍പ്പന നടത്തില്ലെന്ന് വാങ്ങുന്നയാള്‍ ഉറപ്പ് എഴുതി നല്‍കണം. കാര്‍ഷികാവശ്യത്തിനാണെന്നും അറക്കാനല്ലെന്നുമുള്ള സത്യവാങ്മൂലവും ആവശ്യമാണ്. വാങ്ങുന്നയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ജില്ലാതല കാലിച്ചന്ത മേല്‍നോട്ട സമിതിക്ക് കൈമാറണം. വാങ്ങുന്നയാള്‍ വളര്‍ത്താനാണെന്ന് വ്യക്തമാക്കുന്ന രേഖകളും സമര്‍പ്പിക്കണം. കാലികളെ കൊണ്ടുപോകുന്നതിന് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. കാലികളെ ചന്തകളിലേക്ക് എത്തിക്കുന്നതിനും കൊണ്ടുപോകുന്നതിനും കര്‍ശന നിബന്ധനകളുണ്ട്. യാതൊരുവിധത്തിലുള്ള ഉപദ്രവങ്ങളും മൃഗങ്ങളുടെമേല്‍ പാടില്ല. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആവശ്യപ്പെടുമ്പോള്‍ ഇത്തരം രേഖകള്‍ ഏതു സമയത്തും നല്‍കണം തുടങ്ങിയവയെല്ലാമുള്ള ഉത്തരവ് ന്യൂനപക്ഷവിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നത് കലാപത്തിനുള്ള പ്രേരണയാണ്. ജനങ്ങള്‍ അത് തിരിച്ചറിയുക തന്നെ ചെയ്യും.
ഹിന്ദു മതവിശ്വാസ പ്രകാരം പുണ്യമൃഗമായിട്ടാണ് കന്നുകാലികളെ പരിഗണിച്ചുപോരുന്നത്. ഹിന്ദു സംസ്കാരപ്രകാരമുള്ള ഭക്ഷണക്രമത്തില്‍ പാലുല്പാദന വസ്തുക്കള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ഭരണഘടനയിലെ 48-ാം അനുച്ഛേദ പ്രകാരം സംസ്ഥാനങ്ങളിലെ കൃഷി, കാലിസമ്പത്ത് എന്നിവ നൂതനശാസ്ത്രാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പശുവിനെയോ, പശുകുട്ടിയെയോ കറവ-കൃഷി ആവശ്യത്തിനായുള്ള മറ്റു കന്നുകാലികളെയോ കൊല്ലുന്നത് തടയാനുള്ള അധികാരം അതത് സംസ്ഥാനങ്ങള്‍ക്കുണ്ട്. 2005 ഒക്ടോബര്‍ 26ലെ സുപ്രീംകോടതി വിധി അടിസ്ഥാനമാക്കി വിവിധ സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുണ്ട്. കന്നുകാലികളുടെ വില്‍പ്പനയും വധവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ 24 സംസ്ഥാനങ്ങളില്‍ വിവിധ നിയമങ്ങള്‍ രൂപീകരിക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്.
മൃഗസ്നേഹിയായ ഗൗരി മുലേഖി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്ജിയിന്മേലുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ നേതാവാണ് ഗൗരി മുലേഖി. കാലിച്ചന്തകളുടെ ദുരവസ്ഥ, ചന്തകളിലെത്തുന്ന മൃഗങ്ങള്‍ നേരിടുന്ന ക്രൂരപീഡനം തുടങ്ങിയവ അവസാനിപ്പിക്കണമെന്ന് കോടതി വിധിച്ചിരുന്നു. ഇത് ഗൗരവമേറിയ വിഷയമാണെന്നും സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കുന്നില്ലെന്നു പറഞ്ഞ് ഒഴിയാന്‍ കേന്ദ്രത്തിനാവില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
മൃഗസംരക്ഷണം കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണെന്നും സുപ്രീംകോടതി വിധിച്ചു. ഇതേ തുടര്‍ന്നാണ് വനം-പരിസ്ഥിതി മന്ത്രാലയം വിഷയം പഠിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചത്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ കന്നുകാലി സമ്പത്ത് കുറയുന്നത് തടയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: