നമുക്കിന്നും പണ്ടത്തെപ്പോലെ സ്വര്‍ണക്കൊടിമരവും സ്വര്ണ്ണപ്പലക്കും വേണം. പോരാ, ശ്രീകോവില്‍ തന്നെ സ്വര്‍ണം പൂശണം. മറുവശത്ത് അതുപോലെയുള്ള സ്വര്‍ണമുപയോഗിച്ച്, അതു കാണിച്ച് സര്‍ക്കാരിന്റെ ഓഹരിയും കൂട്ടിച്ചേര്‍ത്ത് പള്ളിക്കാര് പാവപ്പെട്ട കുഞ്ഞാടുകള്‍ക്കും മതംമാറുന്ന ഹിന്ദുക്കള്‍ക്കും ഭവനങ്ങള്‍ കെട്ടിക്കൊടുക്കുന്നു.
ഇതൊരു ഉദാഹരണം മാത്രമാണ്. ഇതുപോലെ മറ്റു പലതും ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനത്തില്‍ക്കൂടി തലമുറകള്‍ക്കുതന്നെ അവരോട് കടപ്പാട് ഇല്ലാതിരിക്കുമോ?
‘യേശുനാഥനാണ് കിടപ്പാടം തന്നത്’ എന്നവര്‍ പറഞ്ഞാല്‍ തെറ്റുണ്ടോ? എന്നാല്‍ നമ്മുടെ സമ്പന്ന ക്ഷേത്രങ്ങള്‍ക്ക് ശ്രേയസ്സവകാശപ്പെടാനാകുമോ? ഇല്ല, സ്വര്‍ണം പൂശിയ പല്ലക്കും കൊടിമരവും മേല്‍ക്കൂരയും ഉള്ള ദൈവത്തിന്റെ സമ്പത്ത് ”ഭക്തന്മാര്ക്കിടയില്” ഉത്പാദനക്ഷമതയുള്ള ധനമാക്കി മാറ്റുന്നതിനു പകരം ”ഭക്തന്മാരുടെ മുമ്പില്‍”, വെറും കാഴ്ചവസ്തുവായി അവശേഷിക്കുന്ന മൃതധനമാക്കി മാറ്റിയിരിക്കുകയാണ്-അത്യാവശ്യ സമയത്തെടുക്കാന്‍ കഴിയുന്ന ‘റിസര്‍വാ’ണത്, കരുതല്ശേഖരമാണത് എന്നുചിലര്‍ പറയുന്നു. എന്നാല്‍ പഴയ മുന്‍ഗണനയുടെ കാഴ്ചപ്പാടു മാറാത്ത കാലംവരെ, ആ സ്വര്‍ണത്തിലെ ഒരു പണത്തൂക്കം തൊടാന്‍ സമുദായം സമ്മതിക്കുമോ? ശരിക്കത് റിസര്‍വല്ല, ഫ്രീസ്ഡ് (മരവിപ്പിച്ചത്) ആണ്.
പ്രയോഗത്തിലത് വിക്രമാദിത്യന് കഥയിലെ പേശാമടന്തയെ തോല്‍പ്പിക്കാന്‍ ഭട്ടി ചൂണ്ടിക്കാണിച്ച കണ്ണാടിയിലെ പണക്കിഴിയാണ്. അത് നമുക്ക് അകലെനിന്ന് കാണാനെ സാധിക്കൂ, അടുത്തുചെന്നു തൊടാന്‍ സാധ്യമല്ല. സര്‍ക്കാര്‍ അതു തൊട്ടാല്‍ അമ്പലം പൊളിച്ചു എന്ന ദുഷ്പേരും സമ്പാദിക്കേണ്ടിവരും. ആധുനിക സമ്പദ്ഘടനയുടേയും പുതിയ പ്രശ്നങ്ങളുടെയും വെളിച്ചത്തില്‍ ഇരുന്നുചിന്തിക്കേണ്ട കാര്യമാണിത്. എന്തുകൊണ്ട് നമ്മുടെ അമ്പലങ്ങളില്‍ ഈ വക മിച്ചപ്പണം ദരിദ്ര ഹിന്ദുസഹോദരര്ക്ക് പുതുപുത്തന്‍ അമ്പലങ്ങള്‍ പണിയാന്‍ ഉപയോഗിച്ചുകൂടാ? അങ്ങനെ ചിന്തിക്കാനുള്ള ചങ്കൂറ്റം ഉണരുന്ന ഹിന്ദുക്കളും അവരുടെ ദേവസ്വവും കാണിക്കേണ്ടതുണ്ട്. അതൊരിക്കലും ദൈവനിന്ദയായിരിക്കില്ല, ക്ഷേത്രവിരോധമായിരിക്കില്ല, മറിച്ച് ഈശ്വരസേവയായിരിക്കും.
ഗിരിജനങ്ങളുടെയും ഗിരിവര്‍ഗങ്ങളുടെയും ദാരിദ്ര്യവും അവശതയും തീര്‍ക്കാന്‍ പള്ളികള്‍ മുന്നോട്ടുവരുന്നെങ്കില് അമ്പലങ്ങള്‍ക്കും മുന്നോട്ടുവരരുതോ? അമ്പലം സ്വര്‍ണമയവും വെള്ളിമയവുമാക്കുന്നതിനേക്കാള് പ്രാധാന്യം അതിനാണ് എന്ന് ചിന്തിച്ചുതുടങ്ങരുതോ? അമ്പലങ്ങള്‍ (കഴിവുള്ളവ) അതു ചെയ്തില്ലെങ്കില്‍ അമ്പലവിശ്വാസികളുടെ എണ്ണമാണ് നാളെ കുറയുക എന്ന് കണ്ടറിയരുതോ? ഇന്നത്തെ അനുഭവത്തില്‍ നിന്ന് ഇനിയും പഠിക്കരുതോ? സഹ്യാദ്രിസാനുക്കളില്‍ ഗിരിവര്‍ഗക്കാര്‍ക്കുവേണ്ടി ഹൈന്ദവസംഘടന നടത്തുന്ന ഒരാശുപത്രിയുണ്ട്. അതിലെ നടത്തിപ്പുകാര്‍ ദക്ഷിണേന്ത്യയിലെ വലിയൊരു അമ്പലത്തെ സംഭാവനക്കായി സമീപിച്ചു. പണം തീരെയില്ലെന്നാണ് കിട്ടിയ മറുപടി. ആ വര്‍ഷം അമ്പലത്തിന്റെ വെടിക്കെട്ട് ബഡ്ജറ്റ് ഇരുപതിനായിരം രൂപയായിരുന്നു! ആകാശത്തില്‍ പുകപടലം പടര്‍ത്താന്‍ കാശുണ്ടെങ്കില്‍ ഗിരിജനത്തിന്റെ അടുപ്പില്‍ പുകയുണ്ടാക്കാന്‍ കാശില്ലെന്ന് വരുമോ? പ്രശ്നം കാശിന്റേതല്ല, കാഴ്ചപ്പാടിന്റേതാണ്, മുന്‍ഗണനയുടേതാണ്.
ഇനിയൊരാഭിജാത്യം ആനയുടേതാണ്. നിലവിലുള്ള നിയമനനുസരിച്ച് ബ്രാഹ്മണര്‍ ശിക്ഷാര്ഹനല്ലാതിരുന്ന കാലഘട്ടത്തില്‍ ബുദ്ധിമാനായ രാജാവ് കുറ്റം ചെയ്ത ഒരു ബ്രാഹ്മണനെ ശിക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. അദ്ദേഹം ബ്രാഹ്മണനെ രാജസഭയില്‍ ക്ഷണിച്ചുവരുത്തി സല്‍ക്കരിച്ച് വലിയൊരാനയെ സമ്മാനിച്ചു. പടച്ചോറുമാത്രം വകയായുള്ള ബ്രാഹ്മണന് ആനയെ പോറ്റിപ്പോറ്റി വശംകെട്ടു. ഒടുവില്‍ അടിയറ പറഞ്ഞ് രാജാവിന് തന്നെ ആനയെ തിരിച്ചുകൊടുത്തു.
ആനയുടെ കാര്യത്തില്‍ ഗുരുവായൂരപ്പന് ശിക്ഷിക്കപ്പെടുകയാണോ എന്നു ഞാന്‍ ഭയപ്പെട്ടു. മൂന്നുനാലു കൊല്ലം മുന്‍പ് അന്വേഷിച്ചപ്പോള്‍ അധികാരകേന്ദ്രങ്ങളില്‍ നിന്നു കിട്ടിയ വിവരമാണ്. ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ 36 ആനകള്‍. ഒരാനയ്ക്ക് ശരാശരി 29000 രൂപ ക്ഷേത്രം ഭണ്ഡാരത്തില്നിന്നെടുക്കണം. അപ്പോള്‍ ഒരാനയെ നടയിരുത്തുന്ന ഭക്തന് അറിയാതെ തന്റെ ഇഷ്ടദേവതയ്ക്ക് 29000 രൂപ നഷ്ടം വരുത്തിവക്കുന്നു ഇത് ലാഭം ഉണ്ടാക്കിക്കൊടുക്കാനുള്ള മൂലധനത്തിനുപകരം നഷ്ടമുണ്ടാക്കിക്കൊടുക്കുന്ന മൂലധനമാണ്.
നഷ്ടമുണ്ടാക്കാന്‍ മുടക്കുന്ന മുതലാണ്, തോല്ക്കാന് വേണ്ടി അടയ്ക്കുന്ന ഫീസാണ്. അതുകൊണ്ടാണ് ഗുരുവായൂരപ്പന് ശിക്ഷിക്കപ്പെടുകയല്ലെ എന്ന ഭയപ്പാടുകള്‍ വെളിപ്പെടുത്തിയത്. ആനകളുടെ എണ്ണം കുറയ്ക്കാന്‍ ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ തല്പരകക്ഷികള് ആ പദ്ധതിയെ തുരങ്കംവക്കുകയാണുണ്ടായത്. നഷ്ടം പിന്നെയും തുടര്‍ന്നു. ഇപ്പോള്‍ ആനയെ നടയിരുത്തേണ്ടെന്നാണ് നിശ്ചയമെന്നറിയുന്നു. ഇത് നടയിരുത്തിയിരുന്നെങ്കില്, തര്‍ക്കത്തിനുവേണ്ടി പറയുകയാണ്, പെട്രോ ഡോളര്കാര് വിചാരിച്ചാല്‍ അമ്പലക്കാരെ ശ്വാസംമുട്ടിക്കാം. പണം പ്രശ്നമല്ലാത്ത അവര്‍ പല പേരിലും ‘ഭയഭക്തിപുരസ്സരം’ നൂറാനയെ നടയിരുത്തിയാല്‍ മതി. തല്പരകക്ഷികള് അപ്പോഴും എതിര്‍ക്കില്ല. ഗുരുവായൂരപ്പന്റെ കഥ മേല്‍പ്പറഞ്ഞ ബ്രാഹ്മണന്റേതാകും.
ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം ആനകളെ വിറ്റൊഴിവാക്കണമെന്നല്ല-വില്‍ക്കട്ടെ വില്‍ക്കാതിരിക്കട്ടെ, പ്രശ്നംപരിഹരിക്കപ്പെടണം. അതിന് നാനാവിധം ഉപാധികള്‍ കണ്ടുപിടിക്കണം. അതിന്റെ ചുമതല ക്ഷേത്രം അധികാരികള്‍ക്കാണ്. ഗുരുവായൂരപ്പന്റെ മഹത്വം ആനയുടെ എണ്ണത്തിലല്ല എന്നേ ഇവിടെ പറയുന്നുള്ളൂ.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: