യുഎന്‍: നിയന്ത്രണ രേഖയില്‍ ഐക്യരാഷ്ട്ര സഭയുടെ വാഹനത്തിനു നേരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തെന്ന പാകിസ്ഥാന്റെ വാദം തള്ളി യുഎന്‍ രംഗത്ത്.
ഇന്ത്യ വെടിവച്ചു എന്നതിനുള്ള ഒരു തെളിവും പാകിസ്ഥാന് ഹാജരാക്കിയിട്ടില്ല, അതിനാല്‍ തന്നെ പാകിസ്ഥാന്റെ വാദം തെറ്റാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗ്വിറ്റരെസിന്റെ വക്താവ് വ്യക്തമാക്കി. യു എന്‍ മിലിട്ടറി ഗ്രൂപ്പിലെ ഒരംഗത്തിനും പരിക്കേറ്റതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖഞ്ജാര് സെക്ടറില്‍ വച്ച് യു.എന്‍ മിലിട്ടറി ഒബ്സര്‍വെര്‍ ഗ്രൂപ്പിന്റെ വാഹനത്തിനു നേരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തെന്ന വാദവുമായി പാകിസ്ഥാന് വ്യാഴാഴ്ച രംഗത്തെത്തിയത്. ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിതെന്നും പാകിസ്ഥാന് പ്രത്യാക്രമണം നടത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ട്.
അതിര്‍ത്തിയിലെ നൗഷേര സെക്ടറില്‍ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇന്ത്യയുടെ പ്രത്യാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് പ്രതിരോധത്തിലാണ്.
ഇതിലുള്ള ജാള്യത മറയ്ക്കുന്നതിന് വേണ്ടിയാണ് പാകിസ്ഥാന് ഇന്ത്യയ്ക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വരുന്നത്. തിരിച്ചടിയുടെ വീഡിയോ ഇന്ത്യ പുറത്ത് വിട്ടിരുന്നെങ്കിലും അത് വ്യാജമാണെന്നാണ് പാകിസ്ഥാന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: