പടം സേവാഭാരതി പരവൂരില്‍ സംഘടിപ്പിച്ച തിലോദക ചടങ്ങില്‍ നിന്ന്
പരവൂര്‍: ഓര്‍മ്മകള്‍ക്ക് കണ്ണീരുകൊണ്ട് തിലോദകം. ലോകം നടുങ്ങിയ പുലരിക്ക് ആണ്ടുശ്രാദ്ധം. പുറ്റിങ്ങല്‍ ദുരന്തത്തിന് ഒരാണ്ട് പൂര്‍ത്തിയായ ഇന്നലെ മരിച്ചവര്‍ക്കായി സേവാഭാരതിയുടെ നേതൃത്വത്തില്‍ തിലഹവനപൂജ നടത്തി. ഇന്നലെ രാവിലെ പരവൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങുകള്‍ക്ക് ആര്‍എസ്എസ് വിഭാഗ് വ്യവസ്ഥാപ്രമുഖ് വി.മുരളീധരന്‍, കൊല്ലം മഹാനഗര്‍ സേവാപ്രമുഖ് മീനാട് ഉണ്ണി, പരവൂര്‍ നഗര്‍ സേവാപ്രമുഖ് മോഹന്‍, ജഗദീഷ് പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി. മരിച്ചവരുടെയെല്ലാം പേരും നാളും പറഞ്ഞായിരുന്നു തിലോദകമര്‍പ്പിച്ചത്.
ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം വാര്‍ഷികദിനമായ പത്തിന് ദുരന്തത്തിന് ഇരയായി ഇപ്പോഴും ദുരിതം അനുഭവിക്കുന്നവര്‍ക്കായി സേവാഭാരതി പരവൂരില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ജോലിക്ക് പോകാന്‍ സാധിക്കാത്ത ഇരകള്‍ക്കുള്ള സാമ്പത്തികസഹായ വിതരണവും ശ്രദ്ധാഞ്ജലിയും ഇതിനൊപ്പം സംഘടിപ്പിക്കും.
അശുഭസൂചനകളേറെ ഉണ്ടായിരുന്ന അന്നത്തെ ഉത്സവദിനങ്ങള്‍ പുറ്റിങ്ങലുകാര്‍ക്ക് ഇന്നും ഞെട്ടിക്കുന്ന ഓര്‍മ്മകളാണ്. എഴുന്നെള്ളിക്കാനെടുത്ത തിടമ്പ് വീണതും കൊടിമരത്തില്‍ ഒരാള്‍പൊക്കത്തില്‍ കെട്ടിയിരുന്ന ചെമ്പട്ട് കത്തിയതുമൊക്കെ വരാന്‍പോകുന്ന ദുരന്തത്തിന്റെ സൂചനകളായി എണ്ണുന്നവരുണ്ട്. അതേസമയം ദുരന്തത്തിന് വഴിവെച്ച വെടിക്കെട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ രാഷ്‌ട്രീയതര്‍ക്കങ്ങളും പോലീസും കളക്ടറും തമ്മിലുള്ള ഏറ്റുമുട്ടലുമൊക്കെ ഇപ്പോഴും ദുരൂഹതകള്‍ ബാക്കിയാക്കി ചര്‍ച്ചകളില്‍ നിറയുന്നു.
സമാനതകളില്ലാത്ത സേവനപ്രവര്‍ത്തനത്തിന്റെ ത്യാഗഭരിത മുഹൂര്‍ത്തങ്ങളാണ് സേവാഭാരതി പ്രവര്‍ത്തകര്‍ക്കും അയവിറക്കാനുള്ളത്. ചിതറിയ മാംസക്കഷണങ്ങള്‍ ചാക്കില്‍ വാരിക്കൂട്ടിയതിന്റെ നടുക്കുന്ന ഓര്‍മ്മകള്‍, നിലയ്‌ക്കാത്ത നിലവിളിയൊച്ചകള്‍, ആശ്രയമറ്റ് പകച്ചുപോയ ഒരു നാടിനെ കൈപിടിച്ച് ഉയര്‍ത്താന്‍ പറന്നെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധീരമായ ഇടപെടലുകള്‍….
ഒരു വര്‍ഷം കടന്നുപോകുമ്പോഴും ഭക്തിയുടെ നിറവില്‍ ഉത്സവരാവിനായി ഇക്കുറിയും അവര്‍ കാത്തിരുന്നു. കൊട്ടും മേളവും ദീപക്കാഴ്‌ച്ചകളുമായി വര്‍ഷംതോറും ആഘോഷിക്കുന്ന മീനഭരണി ഇക്കുറി നിശബ്ദമായിരുന്നു. ദുരന്തസ്മൃതിയില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടും ക്ഷേത്രത്തിലേയ്‌ക്ക് വന്‍ ഭക്തജനപ്രവാഹമായിരുന്നു.
















