കൊച്ചി: ആയിരക്കണക്കിന് ഡേ കെയര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ ഇവയുടെ നടത്തിപ്പിന് സര്‍ക്കാര്‍ ഇനിയും നയം രൂപീകരിച്ചിട്ടില്ല. അതിനാല്‍ത്തന്നെ കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നടപടികളും എളുപ്പമല്ല. നിലവില്‍ മിക്ക സംസ്ഥാനങ്ങളും ഡേ കെയര്‍ കുട്ടികളുടെ സംരക്ഷണത്തിന് നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിന്റെ മാനദണ്ഡങ്ങളാണ് പാലിക്കുന്നത്.
എന്നാല്‍ കേരളത്തില്‍ ഈ നിയമ വ്യവസ്ഥകള്‍ പ്രകാരം നയം രൂപീകരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം തയ്യാറാക്കിയ മാനദണ്ഡമനുസരിച്ച് സ്ഥാപനം തുടങ്ങും മുമ്പ് അധികൃതര്‍ക്ക് അപേക്ഷ നല്‍കണം. തുടര്‍ന്ന് ബ്ലോക്ക് തലത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കൂ. എല്ലാ വര്‍ഷവും അംഗീകാരം പുതുക്കണം.
കേരളത്തില്‍ ആരുടെയും അംഗീകാരമോ, സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ ഡേ കെയറുകള്‍ തുടങ്ങാന്‍ കഴിയും. 20 കുട്ടികള്‍ക്ക് ഒരു ടീച്ചര്‍ വേണം. സിസിടിവി, അഗ്നിശമന സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ കെട്ടിടത്തിനുണ്ടാവണം. കേരളത്തിലെ 99 % ഡേ കെയറുകളിലും ഇൗ സംവിധാനമില്ല. ദിവസം പരമാവധി നാല് മണിക്കൂര്‍ വരെയാണ് പ്ലേ സ്‌കൂളിന്റെ പ്രവൃത്തി സമയം. കേരളത്തില്‍ മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് മടങ്ങും വരെ പല കുട്ടികളും ഡേ കെയറില്‍ തന്നെയിരിക്കുന്ന സ്ഥിതിയാണ്.
ഒരു സംസ്ഥാനത്തെ എല്ലാ ഡേ കെയറുകള്‍ക്കും ഏകീകൃത ഫീയാണ് ദേശീയ മാനദണ്ഡത്തില്‍ പറയുന്നത്. ഇതിനൊപ്പം മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളെ സ്ഥാപനത്തില്‍ ചേര്‍ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. കേരളത്തില്‍ ഇവയെല്ലാം ലംഘിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഡേ കെയര്‍ ടീച്ചറുടെ പീഡനത്തിന് ഇരയായത് ഒന്നര വയസ്സ് പ്രായമുള്ള പിഞ്ചു കുഞ്ഞാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡേ കെയറിനും ലൈസന്‍സ് ഇല്ല. എവിടെയൊക്കെ, ഏതൊക്കെ, എത്ര എന്ന കാര്യത്തിലും അധികൃതര്‍ക്ക് ധാരണയില്ല.
















