തിരുവനന്തപുരം: മദ്യശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംസ്ഥാന ഖജനാവ് കാലിയാക്കുമെന്ന് കണക്കുകള്‍. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുന്നത്.
കേരളത്തില്‍ മദ്യവില്‍പ്പനയിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകുന്നത് 10,000 കോടി രൂപയാണ്. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാകുന്നതോടെ ഇത് കുത്തനെ ഇടിയുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും ഇത് ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
2011-12 സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാന ഖജനാവിലേക്ക് ബിവറേജസ് കോര്പ്പറേഷന് വഴി ലഭിച്ച വരുമാനം 6,292 കോടി രൂപയാണ്. 2012-13 ല്‍ ഇത് 7,241 കോടിയും 13-14 ല്‍ 7,576 കോടി രൂപയുമായി വര്‍ധിച്ചു. 2014-15 ല്‍ 8,283 കോടിരൂപ വരുമാനം ലഭിച്ചപ്പോള്‍ 15-16 ല്‍ ഒറ്റയടിക്ക് 9,787 കോടിയായി ഉയര്‍ന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം വിദേശമദ്യവില്‍പ്പന മൂന്നു ശതമാനം വര്‍ധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിയര്‍ വില്‍പ്പന ഒരു ശതമാനം വര്‍ധിച്ചു. ആകെ വില്‍പ്പന മൂല്യത്തില്‍ ആറു ശതമാനത്തിന്റെ വര്‍ധനവുണ്ടായി.
മദ്യത്തിന്റെ മൊത്തം വില്‍പ്പന മൂല്യം 2011-12 ല്‍ 7227.56 കോടി, 12-13 ല്‍ 8097 കോടി, 13-14 ല്‍ 9194 കോടി, 15-16 ല്‍ 10,135 കോടി രൂപയാണ്. ബിയര്‍ വില്‍പ്പന 2011-12 ല്‍ 634 കോടി, 12-13 ല്‍ 721 കോടി, 13-14 ല്‍ 801 കോടി, 14-15 ല്‍ 818 കോടി രൂപയുമാണ്. ബിയര്‍ വില്‍പ്പന 2015-16 ല്‍ 1,442 കോടിയായി ഉയര്‍ന്നു.
സുപ്രീംകോടതി വിധിയനുസരിച്ച് 272 ഔട്ട്ലെറ്റുകളില് 179 എണ്ണം മാറ്റുമ്പോള്‍ ബിവറേജസ് കോര്പ്പറേഷന് വഴി സര്‍ക്കാരിന് ലഭിക്കുന്ന വരുമാനത്തിലും വന്‍ കുറവുണ്ടാകും. മദ്യവില്പ്പനശാലകള്ക്കെതിരെ പ്രാദേശികമായി എതിര്‍പ്പുകളുയരുന്നതും തിരിച്ചടിയാണ്. വരുമാന ലഭ്യതയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെടുക. എന്നാല്‍ കണ്‍സ്യൂമര്‍ഫെഡിന് വലിയ നഷ്ടമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: