ആലപ്പുഴ: കുട്ടനാടിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ആവിഷ്‌ക്കരിച്ച കുട്ടനാട് പാക്കേജ് അകാലചരമമടഞ്ഞു. നടപ്പായ പദ്ധതികളെല്ലാം അഴിമതിയില്‍ മുങ്ങി. പാക്കേജിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചപ്പോള്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ നവീകരണം മാത്രമാണ് സാധ്യമായത്.
ഡോ. എം.എസ്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2008 ലാണ് 1,840.75 കോടിയുടെ പാക്കേജിന് കേന്ദ്രം അനുമതി നല്‍കിയത്. ഇടതുസര്‍ക്കാരിന്റെ വീഴ്ചകള്‍ കാരണം പാക്കേജ് ഉദ്ഘാടനം ചെയ്തത് 2010 സപ്തംബറില്‍. അഞ്ചുവര്‍ഷ പാക്കേജിന്റെ രണ്ടു വര്‍ഷം അച്യുതാനന്ദന്‍ സര്‍ക്കാര്‍ പാഴാക്കി.
മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പതിറ്റാണ്ടുകളായി കൃഷി ചെയ്യാത്ത കായല്‍ നിലങ്ങളില്‍ പുറംബണ്ടു നിര്‍മ്മാണമാണ് ആദ്യം തുടങ്ങിയത്. ഇവിടം മുതല്‍ പാക്കേജ് അഴിമതിയില്‍ മുങ്ങി. പുറംബണ്ടുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ തകര്‍ന്നു. കായലില്‍ ഒഴുകിയ സിമന്റിനും കമ്പിക്കും കണക്കില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഇതേ നടപടി സ്വീകരിച്ചു.
കര്‍ഷകരുടെ കടാശ്വാസത്തിനും കൃഷി പുനഃരാരംഭിക്കുന്നതിനും വേണ്ടിമാത്രം 50 കോടി നീക്കിവച്ചിരുന്നു. ഇതില്‍ ഒരു രൂപ പോലും കര്‍ഷകര്‍ക്ക് ലഭിച്ചില്ല.
ജലപാതകളിലെ പോളകള്‍ നീക്കി അത് കമ്പോസ്റ്റാക്കി മാറ്റാന്‍ നീക്കിവച്ച 30 കോടി ചെലവാക്കിയതിലും വന്‍ അഴിമതി നടന്നു. ഈ പ്രോജക്ടില്‍ നിര്‍ദ്ദേശിക്കാത്ത ബയോഗ്യാസ് പ്ലാന്റ് കോട്ടയം കോടിമതയില്‍ സ്ഥാപിച്ചു. പ്ലാന്റ് ഇന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
കുട്ടനാട് മേഖലയിലെ 55 പൊതുകുളങ്ങള്‍ നവീകരിക്കാന്‍ ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി. അധികൃതരാകട്ടെ ജലസേചന വകുപ്പിനെ ഒഴിവാക്കി മണ്ണുസംരക്ഷണ വകുപ്പിനെ ഏല്‍പ്പിച്ചു. ഇതോടെ 55 കുളങ്ങളുടെ സ്ഥാനത്ത് സംരക്ഷിക്കേണ്ടവയുടെ എണ്ണം 165 ആയി.
മണ്ണുസംരക്ഷണവകുപ്പ് 7,500 കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കാന്‍ 50 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇങ്ങനെ അഴിമതിയുടെയും ക്രമക്കേടിന്റെയും പട്ടിക നീളുകയാണ്. 300 കോടിയിലേറെ രൂപ മാത്രം പാക്കേജിന്റെ ഭാഗമായി ചെലവഴിച്ചപ്പോഴാണ് ഈ ദുരവസ്ഥ. ഇടതു വലതു സര്‍ക്കാരുകളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തീവെട്ടിക്കൊള്ളയുടെ സാക്ഷ്യപത്രമാണ് കുട്ടനാട് പാക്കേജ് നടത്തിപ്പ്.
















