കണ്ണൂര്‍: കണ്ണൂരിനെ ഡിസ്പോസിബിള്‍ വസ്തുക്കളും പ്ലാസ്റ്റിക് ക്യാരി ബാഗുകളുമില്ലാത്ത ജില്ലയായി പ്രഖ്യാപിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ സാന്നിധ്യത്തില്‍ ഇന്നലെ പി.കെ.ശ്രീമതി എം.പി പ്ലാസ്റ്റിക് ക്യാരിബാഗ്-ഡിസ്പോസിബിള്‍ ഫ്രീ ജില്ല പ്രഖ്യാപനം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല പ്ലാസ്റ്റിക് ക്യാരിബാഗ്-ഡിസ്പോസിബിള്‍ ഫ്രീ ജില്ലയായി പ്രഖ്യാപനം നടക്കുന്നത്. 2016 നവംബര്‍ ഒന്നിന് ആരംഭിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടമാണ് ഇതോടെ പൂര്‍ത്തിയായത്.
ഇനി മുതല്‍ ജില്ലയില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഡിസ്പോസിബിള്‍ പ്ലാസ്റ്റിക് വസ്തുക്കളും വില്ക്കുകയോ ഉപയോഗിക്കുകയോ ചെയ്താല്‍ നിയമനടപടികള്‍ക്ക് വിധേയമാക്കും. കുറ്റങ്ങള്‍ക്ക് അനുസരിച്ച് വന്‍ പിഴയും നല്‍കേണ്ടി വരും. നോണ്‍ വൂവന്‍ സഞ്ചികള്‍ക്കും നിരോധനം ബാധകമാണ്. റീസൈക്കിള്‍ ചെയ്യാന്‍ പറ്റാത്ത ഫ്ളക്സ് പോലുള്ളവയുടെ ഉല്‍പ്പാദനവും ഉപയോഗവും ഒഴിവാക്കണം.
എല്ലാ പൊതു ചടങ്ങുകളിലും ഹരിത പ്രോട്ടോക്കോള്‍ പാലിക്കണം. എല്ലാ പൊതു ചടങ്ങുകള്‍ക്കും ഹരിതപെരുമാറ്റചട്ടം ഉറപ്പാക്കി അനുമതി പത്രം വാങ്ങണം എന്നിവയാണ് പ്രഖ്യാപനങ്ങള്‍.
രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യ ജില്ലയെന്ന സ്ഥാനമാണ് കണ്ണൂരിന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: