തിരുവനന്തപുരം: കേരള സര്‍വ്വകലാശാല കലോത്സവം നടന്നത് രക്ഷാധികാരിയായ വൈസ് ചാന്‍സലറുടെ അനുമതിയില്ലാതെ. സ്വാഗതസംഘം രൂപീകരണം മുതല്‍ സമാപനം വരെ വൈസ് ചാന്‍സലറുടെ നേതൃത്തില്‍ നടത്തണമെന്ന നിയമം അട്ടിമറിച്ചാണ് എസ്എഫ്ഐ യൂണിയന് കലോത്സവം നടത്തിയത്.
സ്വാഗതസംഘം കമ്മറ്റി വൈസ് ചാന്‍സലര്‍ അംഗീകരിക്കണം. എന്നാല്‍ സ്വാഗതസംഘം രൂപീകരണംപോലും വിസിയെ അറിയിച്ചില്ല. സര്‍വ്വകലാശാലയ്ക്ക് അകത്തുള്ള വ്യക്തിയാണ് സ്വാഗതസംഘം ചെയര്മാന് ആകേണ്ടത്. സിപിഎം നേതാവ് വി. ശിവന്‍കുട്ടിയെയാണ് ചെയര്‍മാനായി എസ്എഫ്ഐ യൂണിയന് കൊണ്ടുവന്നത്. സബ് കമ്മറ്റികളുടെയും അവസ്ഥ വ്യത്യസ്ഥമല്ല. ഇവയ്ക്കൊന്നും രക്ഷാധികാരിയായ വിസിയുടെ അനുമതി വാങ്ങിയിട്ടില്ല. ഉദ്ഘാടന-സമാപന സമ്മേളനത്തിനുള്ള നോട്ടീസ് വിസിയെ കാണിച്ച് അനുമതി തേടിയില്ല.
നോട്ടീസ് നിറയെ പ്രോട്ടോക്കോള്‍ ലംഘനമാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യ പ്രഭാഷകന്‍ തുല്യമായ പരിഗണന നല്‍കേണ്ട വിസിയെയും പ്രൊ വിസിയെയും ആശംസയിലേക്ക് മാറ്റി. അതും ജനപ്രതിനിധിപോലുമല്ലാത്ത വി.ശിവന്‍കുട്ടിയുടെ പേരിനും സെനറ്റംഗമായ മേയര്‍ക്കും ശേഷം. ഇതോടെ വിസിയും പ്രോ വിസിയും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.
കലോത്സവ പരിപാടികള്‍ക്കൊന്നും വിസിയില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. കലോത്സവ നടത്തിപ്പില്‍ വന്‍ ക്രമക്കേടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വിധികര്‍ത്താക്കള്‍ക്ക് നല്കിയ തുകയില്‍പോലും വന്‍ ക്രമക്കേടുകളാണ് നടന്നത്. വേദി സജ്ജീകരണത്തിനും വന്‍തുകകള്‍ വകമാറ്റി ചെലവഴിച്ചിട്ടുണ്ട്. ഒന്‍പത് വേദികളില്‍ ഒരെണ്ണം മാത്രമാണ് താത്കാലികമായി തയ്യാറാക്കിയത്. അതിന്റെ പേരിലും വന്‍തുകകള്‍ ചെലവഴിച്ചു. സ്പോണ്സര്മാരില് നിന്ന് വന്‍തുകകള്‍ കൈപ്പറ്റിയെങ്കിലും കണക്കുകള്‍ ആരെയും കാണിച്ചിട്ടില്ല.
ലുലുമാള്‍ ഉള്‍പ്പെടെയുള്ള വന്‍കിട സ്ഥാപനങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ സ്പോണ്‍സര്‍ഷിപ്പായി വാങ്ങി. എട്ട് ലക്ഷത്തിലധികം രൂപയാണ് സ്പോണ്‍സര്‍ഷിപ്പായി ലഭിച്ചത്. കൂടാതെ സര്വ്വകാലശാലയില്നിന്ന് കലോത്സവത്തിന് 15 ലക്ഷവും. ഇത്രയും തുകയുണ്ടായിട്ടും മത്സരാര്‍ത്ഥികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിരുന്നില്ല. പരസ്യപ്രചരണത്തിനായി ചുരുക്കം പോസ്റ്ററുകള്‍ മാത്രമാണ് അച്ചടിച്ചത്. ആര്‍ച്ചുകളും ബോര്‍ഡുകളും സ്പോണ്സര് ചെയ്തിട്ടുള്ളവയാണ്. ഇതിന്റെ പേരിലും വന്‍തുകകള്‍ വെട്ടിച്ചിട്ടുണ്ട്.
എല്ലാവിധ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് വൈസ്ചാന്‍സലര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കലോത്സവവുമായി ബന്ധപ്പെട്ട് വിസിക്കുണ്ടായ വധ ഭീഷണിയും സ്റ്റുഡന്റ് സര്‍വ്വീസ് ഡയറക്ടറെ ആക്രമിച്ചതും. അനുമതിയില്ലാതെ നടന്ന കലോത്സവം വിസിക്ക് റദ്ദ്ചെയ്യാം. എന്നാല്‍ യൂണിയന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ കഷ്ടത്തിലാകരുതെന്ന നിലപാടിലാണ് സര്‍വ്വകലാശാല അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: