തിരുവനന്തപുരം: പിണറായി ഭരണത്തിന്റെ ഒരു വര്‍ഷത്തെ ഗുണഭോക്താക്കള്‍ ഭൂമാഫിയകളും വന്‍കിട മുതലാളിമാരും മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ദളിതരും ദരിദ്രരുമായ ആയിരക്കണക്കിന് സാധാരണക്കാര്‍ തെരുവില്‍ അലയുമ്പോഴാണിതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ദേശീയ ജനാധിപത്യ സഖ്യം സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം. ഒരു വര്‍ഷത്തെ ഭരണ നേട്ടമായി പിണറായി വിജയന് കൊട്ടിഘോഷിക്കുന്ന പദ്ധതികളെല്ലാം കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കിയതാണ്. എല്ലാവര്ക്കും വീട്, എല്ലാ വീട്ടിലും വൈദ്യുതി, ശൗചാലയം തുടങ്ങിയ പദ്ധതികളെല്ലാം കേന്ദ്ര സര്‍ക്കാരിന്റേതാണ്.
യുവാക്കള്‍ക്ക് തൊഴില്‍ നല്കാന് നിരവധി പദ്ധതികള്‍ കേന്ദ്രം നടപ്പാക്കുന്നുണ്ടെങ്കിലും അവയൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. നിര്‍ഭയമായി ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി.
പിണറായി അധികാരമേറ്റതിന് ശേഷം 19 രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നത്. സ്വന്തം പാര്‍ട്ടിക്കാരായ കൊലപാതകികളെ നിയന്ത്രിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രം പണം അനുവദിക്കുന്നില്ലെന്ന പ്രചരണം തെറ്റാണ്. ആദ്യ ഘട്ടത്തില്‍ അനുവദിച്ച 198 കോടിയുടെ കണക്ക് നല്‍കാത്തതാണ് രണ്ടാം ഘട്ടത്തില്‍ പണം കിട്ടാത്തതിന് കാരണം.
പദ്ധതി വിഹിതത്തിന്റെ 60 ശതമാനവും സംസ്ഥാനം പാഴാക്കുകയാണ്. പിണറായി വിജയന് ദുര്‍ഭരണവുമായി മുന്നേറുമ്പോഴും പ്രധാന പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ യുഡിഎഫ് പരാജയമാണെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: