ഭാരതം കണ്ട മഹാപ്രതിഭാശാലികളില്‍ ഒരാളായ പി. പരമേശ്വര്‍ജിയുടെ നവത്യാഘോഷവേളയില്‍ അദ്ദേഹത്തിന്റെ പ്രജ്ഞയില്‍ ഉരുത്തിരിഞ്ഞുവരികയും 1981-ല്‍ അദ്ദേഹം പ്രതിഷ്ഠാപനം നടത്തിയതുമായ ഭാരതീയ വിചാരകേന്ദ്രത്തിന്റെ തുടക്കം മുതലേയുണ്ടായിരുന്ന എളിയ പ്രവര്‍ത്തകനാണ് ഈ ലേഖകന്‍. അദ്ദേഹത്തോടൊപ്പം ആ പ്രസ്ഥാനമെന്ന ഗോവര്‍ദ്ധനത്തിനു കീഴില്‍ നിലയുറപ്പിച്ച് മഹത്തായ രാഷ്‌ട്രസേവനത്തിന്റെ ആര്‍ഷവും ധാര്‍മ്മികവും ഉദ്ധരാണാത്മകവുമായ പദ്ധതികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.
ദീനദയാല്‍ ഉപാദ്ധ്യായയുടെ ദര്‍ശനങ്ങളെ സാധൂകരിക്കാനും ഭാരതയുവതയുടെ മന്ദീഭവിച്ചുകിടന്ന ചേതനയുടെ മുന്നിലേക്ക് ആ മഹത്തായ ആദര്‍ശങ്ങളെ എത്തിച്ച് അവരെ സ്വാമി വിവേകാനന്ദന്‍ സങ്കല്‍പിച്ച നവോത്ഥാനഭാരതത്തിന്റെ സൃഷ്ടിക്ക് പ്രേരിപ്പിക്കാനുമായാണ് കേരളത്തിലെ തിളക്കമുള്ള യുവമനസ്സുകളെ ആകര്‍ഷിച്ച് ഭാരതീയവിചാരകേന്ദ്രം എന്ന പുതിയ പ്രബുദ്ധസംഗമവേദിക്ക് അദ്ദേഹം തുടക്കം കുറിച്ചത്. എന്റെ ആ എളിയ പ്രവര്‍ത്തനകാലഘട്ടത്തിലെ (അദ്ദേഹത്തിന്റെ കല്‍പനകളെ നടപ്പിലാക്കാനുള്ള ശ്രമം മാത്രം മതിയായിരുന്നു ഞങ്ങള്‍ പ്രവര്‍ത്തകര്‍ക്ക്) അവിസ്മരണീയമായ ചില സന്ദര്‍ഭങ്ങളെ ഓര്‍ത്തുകുറിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
1982 -ല്‍ത്തന്നെ തിരുവനന്തപുരം കോട്ടയ്‌ക്കുള്ളിലെ ദേവസ്വംബോര്‍ഡുവക നാലുകെട്ടിന്റെ മേല്‍ഭാഗം മുഴുവനും ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാനതല കാര്യാലയമായി ഉയര്‍ത്തപ്പെട്ടിരുന്നു. ‘സംസ്‌കൃതിഭവന്‍’ എന്ന് പരമേശ്വര്‍ജി തന്നെ അതിന് പേരിട്ടു. സംസ്ഥാനതല കാര്യദര്‍ശിയായി എറണാകുളം സ്വദേശിയായ കെ.ടി. വേണുഗോപാല്‍ ചുമതലയേറ്റു. തിരുവനന്തപുരം സിറ്റിയിലെ വിചാരകേന്ദ്രം യൂണിറ്റിന്റെ സംയോജകനായിരുന്നു ഈ ലേഖകന്‍.
പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ത്തന്നെ അടിയുറച്ച ചിന്താപദ്ധതികളില്‍ക്കൂടി പരമേശ്വര്‍ജി എല്ലാം തയ്യാറാക്കി മനസ്സില്‍വച്ചിരുന്നുവെങ്കിലും ചില പ്രത്യേക കാര്യങ്ങളെ സംബന്ധിച്ച് പ്രവര്‍ത്തകരെ വിളിച്ചിരുത്തി ആശയം അവതരിപ്പിക്കുകയും അഭിപ്രായമാരായുകയും ചെയ്യുമായിരുന്നു. അപ്രകാരമുള്ള രണ്ടു സന്ദര്‍ഭങ്ങളാണ് എന്റെ ഓര്‍മ്മയില്‍ നിന്നെടുത്ത് പങ്കുവയ്‌ക്കാനാഗ്രഹിക്കുന്നത്.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ദേശ്യങ്ങളോട് സാരൂപ്യം വരുന്നതും ഉജ്ജ്വലമായ ഒരാദര്‍ശത്തിന്റെ ആഹ്വാനം മുഴക്കുന്നതുമായ എംബ്ലം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിന് പറ്റിയ ആശയം ഓരോരുത്തരും കണ്ടെത്തണം; അത് വിചിന്തനം ചെയ്ത് സാക്ഷാത്ക്കരിക്കണം. ഒരാഴ്ച അദ്ദേഹം എല്ലാവര്‍ക്കും സമയംകൊടുത്തു. ആര്‍ക്കും പറ്റിയ ഒരെണ്ണം കണ്ടെത്താനായില്ല. അവസാനം പരമേശ്വര്‍ജി സ്വന്തം പ്രജ്ഞാനിര്‍ഭരമായ മൂശയില്‍ വാര്‍ത്തെടുത്ത ഒരു ബിംബം അവതരിപ്പിച്ചു. അതോടൊപ്പം രൂപകല്‍പനയനുസരിച്ച് വരപ്പിച്ച ചിത്രവും പ്രവര്‍ത്തകരെ കാണിച്ചു. അതാണ് ഭാരതീയവിചാരകേന്ദ്രത്തിന്റെ അണയാത്ത പ്രോജ്ജ്വലനശേഷിയുള്ള അഗ്നിയോടുകൂടിയുള്ള മുദ്ര. ഭൂമിയുടെ പ്രതീകമായ വൃത്തത്തിനുള്ളില്‍ ഊര്‍ദ്ധ്വമുഖമായി ഉയരുന്ന അഗ്നിയെയാണ് അദ്ദേഹം സങ്കല്‍പിച്ചത്.
അഗ്നി ആര്‍ഷമായ സംസ്‌കൃതിയുടെയും, വൈദികവും ഈശ്വരപരവും കര്‍മ്മകുശലതയില്‍നിന്നുണരുന്ന യജ്ഞത്തിന്റെയും പ്രതീകമാണ്. പ്രത്യക്ഷീകരിക്കപ്പെട്ട ഈശ്വരീയതയാണ്; പ്രജ്ഞയാണ്; പ്രതിഭയുടെ പ്രതിഫലനമാണ്. അഗ്നി സകലേന്ദ്രിയങ്ങളെയും ആളിക്കത്തിക്കുന്ന സപ്തജിഹ്വനായതുകൊണ്ട് ഭൗതികതയുടെ ശക്തിസ്രോതസ്സാണ്. ഭൂമിയെ സ്വര്‍ഗത്തോട് അടുപ്പിക്കുന്ന സംവാഹകനാണ്. ചടുലതയുടെ വീര്യമാണ്. എന്നും സ്വന്തം യുവത്വം കാത്തുസൂക്ഷിക്കുന്ന അഗ്നി യുവചേതനയുടെ പ്രതീകമാണ്. ഇതിലുമൊക്കെ അപ്പുറത്ത് അന്ന് പരമേശ്വര്‍ജി അഗ്നിയെ ദര്‍ശിച്ചിട്ടുണ്ടാകാം.
പിന്നീട്, ഒരാഴ്ചകൂടി കഴിഞ്ഞുകാണും, അദ്ദേഹം ഒരാശയത്തിനുവേണ്ടിക്കൂടി പ്രവര്‍ത്തകരെ ആവേശം പിടിപ്പിച്ചു. അത് ആ എംബ്ലത്തിനോടുകൂടി ചേര്‍ക്കാനുള്ള ആപ്തവാക്യം കണ്ടെത്താനായിരുന്നു. എല്ലാവര്‍ക്കും അദ്ദേഹം ഒരാഴ്ച സമയം അനുവദിച്ചു. ഒരാഴ്ചകഴിഞ്ഞ് കൂടിയപ്പോള്‍ ചിലര്‍ ചില ആശയങ്ങള്‍ മുന്നോട്ട് വച്ചു. അവ പലതും പലരും അതിനകം സ്വീകരിച്ച് ഉപയോഗിച്ചുകൊണ്ടിരിക്കുന്നവ ആയിരുന്നതുകൊണ്ട് നിരസിക്കപ്പെട്ടു. അന്തിമമായി പരമേശ്വര്‍ജി കണ്ടെത്തി മനസ്സിലുറച്ചിരുന്ന ആശയം മുന്നോട്ടുവച്ചു – ‘ധിയോ യോ നഃ പ്രചോദയാത്’ എന്ന ആര്‍ഷവാക്യമാണത്. സര്‍വവിദിതമായ ഗായത്രീമന്ത്രത്തിലെ ഒരു ആശിര്‍വാക്യം!
ധിയോ യോ നഃ പ്രചോദയാത് -സകലജഗത്തിനെയും പ്രകാശിപ്പിക്കുന്നവനായ യാതൊരു ജഗദീശ്വരന്‍ തേജസ്സിനെ ചൊരിയുന്നുവോ ആ സവിതാവ് ഉല്‍ക്കര്‍ഷേച്ഛയോടെ ഞങ്ങള്‍ ചെയ്യുന്ന ഉത്തമകര്‍മ്മങ്ങളില്‍ ഞങ്ങള്‍ക്ക് പ്രേരണനല്‍കിയാലും. ”ഗായം തം ത്രായതേ ഇതി ഗായത്രി,” ആലപിക്കുന്നവനെ രക്ഷിക്കുന്നതാണ് ഗായത്രി എന്ന മന്ത്രം.
പ്രകാശമാനമായ പ്രജ്ഞയുടെ ഉദ്ദീപ്തമായ ഉണര്‍വിനും വര്‍ദ്ധിതമായ തേജസ്സിന്റെയും ഓജസ്സിന്റെയും ഉത്സവധാരയ്‌ക്കും പ്രചോദകമായി നമ്മില്‍ പ്രപഞ്ചശക്തിയുടെ വിളയാട്ടമുണ്ടാകുമ്പോള്‍ നാം എല്ലാം മറന്ന് രാഷ്‌ട്രപുരോഗതി ലക്ഷ്യമിട്ടുള്ള കര്‍മ്മനിരതതയുടെ പന്ഥാവുകളില്‍ അണിനില്‍ക്കുകയായി. അതിന് അക്ഷീണമായ പ്രചോദകശക്തി തന്ന് അനുഗ്രഹിക്കുന്ന ആത്മശക്തിയുടെ വാഹകരാണ് നാം എന്ന പാഠം നല്‍കി ഓരോ യുവജീവനും ഉണര്‍വേകുന്നതാണ് ആ ആപ്തവാക്യം.
പരമേശ്വര്‍ജി എന്ന മഹാപ്രതിഭയുടെ അന്യാദൃശമായ പാടവം വെളിപ്പെടുത്തുന്ന മറ്റൊരു സംഭവംകൂടി ഞാന്‍ ഓര്‍ത്തുപോകുന്നു. 1984 -ല്‍ കൊല്ലം ആശ്രാമം മൈതാനിയില്‍ അന്നത്തെ സര്‍സംഘചാലക് ദേവറസ്ജി പങ്കെടുക്കുന്ന മഹാസമ്മേളനം. വിശാലമായ ആ മൈതാനം നിറയെ ഗണവേഷധാരികളായ സ്വയംസേവകരും ആയിരക്കണക്കിന് സംഘബന്ധുക്കളും ദേവറസ്ജിയുടെ വാക്യങ്ങള്‍ക്കുവേണ്ടി കാതോര്‍ത്തു നില്‍ക്കുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്നു. ആ പ്രഭാഷണം സാധാരണക്കാര്‍ക്കുവേണ്ടി പരിഭാഷപ്പെടുത്തി കേള്‍പ്പിക്കാന്‍ ചുമതലയേറ്റത് പരമേശ്വര്‍ജിയായിരുന്നു. ഗണവേഷധാരിയായിരുന്ന അദ്ദേഹം ഒരു ക്ലിപ്‌ബോര്‍ഡില്‍ കുറെ കടലാസുകളും കൈയില്‍ ഒരു പേനയും കരുതിയിരുന്നു. എന്നാല്‍ ദേവറസ്ജിയുടെ പ്രസംഗത്തിനിടയില്‍ ഒരു വാക്കുപോലും പരമേശ്വര്‍ജി കുറിക്കുന്നതായി കണ്ടില്ല. ദേവറസ്ജിയുടെ പ്രഭാഷണം തീര്‍ന്നപ്പോള്‍ പരമേശ്വര്‍ജി ആ പ്രസംഗത്തിന്റെ വള്ളിപുള്ളിവിസര്‍ഗങ്ങള്‍പോലും വിടാതെ അതേ ആശയം പൂര്‍ണമായി ദ്യോതിപ്പിക്കുന്ന സ്വതസിദ്ധമായ അനര്‍ഗ്ഗളശൈലിയില്‍ കൃത്യം ഒന്നേകാല്‍ മണിക്കൂര്‍കൊണ്ട് പരിഭാഷനിര്‍വഹിച്ചത് അത്ഭുതസ്തബ്ധരായി ജനം കേട്ടിരുന്നു.
അനന്യലഭ്യമായ ഓര്‍മ്മശക്തിയും ഭാഷാപരമായ ചാതുരിയും അല്‍പംപോലും വ്യതിചലിക്കാത്ത സൂക്ഷ്മശ്രദ്ധാപൂര്‍ണമായ അനുകരണവും അനുവാചകത്വവും ഉത്തരവാദപരമായ ശ്രദ്ധയും ഒത്തിണങ്ങിയ പരമേശ്വര്‍ജി അനുകരണീയമായ വ്യക്തിത്വത്തിന്റെ മഹാസ്രോതസ്സാണ്. അതുകൊണ്ട് ഈ നവത്യാഘോഷവേളയില്‍ ഈയുള്ളവന് ഇപ്രകാരം ഒരു ആശംസയര്‍പ്പിക്കാനാണ് തോന്നുന്നത് – ത്വം ജീവ ശരദശ്ശതം!
















