മകള്‍ വിദ്യാസ്വരൂപിണിയായദേവിയാണെന്ന് അറിയാമെങ്കിലും ലോക രീത്യാ വിദ്യാഭ്യാസം നല്‍കേണ്ടതാണെന്ന് ആ മാതാപിതാക്കള്‍ മനസ്സിലാക്കിയിരുന്നു.
ഒരിക്കല്‍ ആ കുടുംബത്തില്‍ പെട്ടെന്ന് ഒരു മരണം സംഭവിച്ചു. എല്ലാവരും കണ്ണീരും കയ്യുമായി ഇരിക്കുകയാണ്. ആ സമയം രമ ആമ്മയുടെ മടിയില്‍ കയറിയിരുന്നു ചോദിച്ചു,”അമ്മേ എന്തിനാണ് നിങ്ങളെല്ലാവരും കരയുന്നത്.? ആത്മാവ് ഒരിക്കലും മരിക്കുകയില്ല. അത് നശിക്കാത്തതാണ്.
അത്മാവ് പോയ ഈ ശരീരത്തെ കെട്ടിപ്പിടിച്ച് കരയുന്നതെന്തിനാണ്.? രമയുടെ മധുരസ്വരത്തിലുള്ള വാക്കുകള്‍ കേട്ടപ്പോള്‍ അവിടെ കൂടിയിരുന്ന ബന്ധുക്കളും, കുടുംബാംഗങ്ങളും ആശ്വാസപൂര്വ്വം രമയെ നോക്കി. ഗീതയിലെ ഒരു ശ്ലോകത്തിന്റെ അര്‍ത്ഥമായിരുന്നു ആ വാക്കുകളില്‍ ഉണ്ടായിരുന്നത്. അവര്‍ കരച്ചില് നിര്‍ത്തുകയും അവര്‍ക്ക് ആശ്വാസം നല്‍കിയതിന് കൊച്ചുരമയോട് നന്ദി പറയുകയും ചെയ്തു.
രമയ്ക്ക് 4 വയസ്സായപ്പോള്‍ ആ ഗൃഹത്തിലെ പൂജാമുറിയില്‍ ഒരു അത്ഭുത സംഭവം നടന്നു. അച്ഛന്റെ പൂജ നടക്കുന്ന ഏകദേശം രണ്ടുമണിക്കൂര്‍ സമയം അച്ഛനോടൊപ്പം രമയും പൂജാമുറിയിലുണ്ടാകും. ദുര്‍ഗ്ഗാദേവിയെയായിരുന്നു അച്ഛന് പൂജിച്ചിരുന്നത്. ബാഹ്യബോധം വെടിഞ്ഞ് രമ ധ്യാനത്തില്‍ അഗാധമായി മുഴുകിയിരിക്കും.
ഒരുദിവസം പൂജ അവസാനിച്ചിട്ടും കുട്ടി കണ്ണു തുറന്നിട്ടുണ്ടായിരുന്നില്ല. അവസാനം രമ കണ്ണുതുറന്നപ്പോള്‍ അവളുടെ അച്ഛന് എന്താണ് സംഭവിച്ചതെന്നു ചോദിച്ചു. രമ നിഷ്കളങ്കതയോടെ സംഭവം വിവരിച്ചു. തന്റെ രൂപം ദുര്‍ഗ്ഗാദേവിയുടെതായി മാറുകയും അച്ഛന് സമര്‍പ്പിച്ചിരുന്ന പുഷ്പങ്ങള്‍ എല്ലാം തന്റെ പാദത്തില്‍ വിഴുന്നതായി കണ്ടു എന്ന് അവള് പറഞ്ഞു. ഇതുകേട്ട ഉടനെ ആ അച്ഛന് രമയുടെ പാദങ്ങളില്‍ വീണു.
തന്റെ മകളുടെ ദിവ്യത്വം ആ അച്ഛന് പെട്ടെന്നു തന്നെ മനസ്സിലായി. ഈ സംഭവം കേട്ടവരെല്ലാം ആശ്ചര്യപ്പെട്ടുപ്പോയി അവരില്‍ എല്ലാം രമയുടെ ദിവ്യത്വത്തില്‍ ഒരു വിശ്വാസം വളര്‍ന്നു വന്നു. എല്ലാവരും പ്രാര്‍ത്ഥിച്ചു. ഈശ്വരാ രമ ദേവിയാണെന്ന വിശ്വാസം ഞങ്ങളുടെ ഹൃദയത്തില്‍ അചഞ്ചലമായിരിക്കണേ.. മകള്‍ വിദ്യാസ്വരൂപിണിയായ ദേവിയാണെന്ന് അറിയാമെങ്കിലും ലോക രീത്യാ വിദ്യാഭ്യാസം നല്‍കേണ്ടതാണെന്ന് ആ മാതാപിതാക്കള്‍ മനസ്സിലാക്കിയിരുന്നു.
അതുകൊണ്ട് അവര്‍ രമയെ സ്കൂളിലേക്ക് അയച്ചു. അദ്ധ്യാപകരും സഹപാഠികളും രമയുടെ വ്യക്തിത്വത്തില്‍ പരിശുദ്ധിയും ദിവ്യവുമായ എന്തോ ഒന്ന് ഉണ്ടെന്നു സ്വന്തം ഉള്‍പ്രേരണകൊണ്ട് മനസ്സിലാക്കി. അവര്‍ രമയ്ക്ക് സ്നേഹവും അതേ സമയം ബഹുമാനവും നല്കി. അത് സഹജമായി അവര്‍ക്ക് തോന്നി ചെയ്യുന്നതായിരുന്നു. ഇടവേളകളില്‍ രമ എല്ലാ കൂട്ടുകാരികളെയും വിളിച്ചു വരുത്തി രാമനാമം ജപിക്കും. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ധ്യാപകരും രക്ഷിതാക്കളും മനസ്സിനെ ഉയര്‍ന്ന തലത്തിലെക്കുയര്‍ത്തുന്ന ആ രാമനാമ സങ്കീര്‍ത്തനത്തിന്റെ മാധുര്യം നുകരാന്‍ അവരുടെ കൂടെ കൂടാന്‍ തുടങ്ങി.
ഭക്തിമയമായ മനസ്സും ആദ്ധ്യാത്മികചര്യങ്ങള്‍ ഉണ്ടെങ്കിലും രമ തന്റെ പഠനത്തില്‍ ശ്രദ്ധിക്കാതിരുന്നില്ല. കൂടെ പഠിക്കുന്നവരെയും നല്ലവണ്ണം പഠിക്കാന്‍ അവള് ഉപദേശിച്ചു. ഭരതത്തിന്റെ പാരമ്പര്യവും സംസ്കാരവും അനുസരിച്ച് രമ തന്റെ അദ്ധ്യാപകരെ വളരെയധികം ആദരിച്ചു. സഹപാഠികളെയും അദ്ധ്യാപകരെ ബഹുമാനിക്കാന്‍ പ്രേരിപ്പിച്ചു. ചില സമയങ്ങളില്‍ സ്കൂളിന്റെ എതെങ്കിലും ഒഴിഞ്ഞ കോണില്‍ രമ ധ്യാനനിമഗ്നയായി ഇരിക്കുന്നതു കാണാം.അവരുടെ വീട്ടില്‍ രമയുടെ സഹോദരിമാര്‍ക്കുപുറമെ ഉച്ചഭക്ഷണത്തിന് വേറെയും വിദ്യാര്‍ത്ഥികളുണ്ടാകും.
ഒരു ദിവസം അമ്മ ശ്രീദേവി ഭക്ഷണത്തിന് നിരന്നിരിക്കുന്ന കുട്ടികള്‍ക്കെല്ലാം കയ്പ്പക്ക കൊണ്ടുണ്ടാക്കിയ കറി വിളമ്പി. കയ്പ്പക്ക ഇഷ്ടമല്ലാത്തതു കൊണ്ട് രമ ഒരു പരാതിയും പറയാതെ അവിടെ നിന്നും മാറിപ്പോയി. ഇതു കണ്ട് മറ്റു കുട്ടികള്‍ എല്ലാം ഒരുമിച്ച് പറഞ്ഞു, രമയ്ക്ക് ഭക്ഷണം വേണ്ടെങ്കില്‍ ഞങ്ങള്‍ക്കും വേണ്ട എന്ന്. അവരെല്ലാവരും ഭക്ഷണം കഴിക്കാതെ എഴുനേറ്റു. ഇത് കണ്ട് ആ അമ്മ സഹിക്കാനാവാതെ പൊട്ടിക്കരയാന്‍ തുടങ്ങി. അമ്മ കരയുന്നത് കണ്ടപ്പോള്‍ രമയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.
അവള് വേഗത്തില്‍ ഓടിച്ചെന്ന് അമ്മയുടെ കാല്ക്കല് വീണിട്ടു പറഞ്ഞു, ”അമ്മ കരയണ്ട. ഞങ്ങള്‍ വിളമ്പുന്നതെല്ലാം കഴിക്കാം.” ഇതുകണ്ട് മറ്റു കുട്ടികളും രമയോടൊപ്പം നല്ല രുചിയോടെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ആ സംഭവം എല്ലാവരെയും സന്തോഷിപ്പിച്ചു. ശ്രീദേവിക്കും സ്വന്തം മകളുടെയും മറ്റു കുട്ടികളുടെയും സ്നേഹപൂര്‍ണ്ണമായ ആ പെരുമാറ്റം വളരെയധികം ഇഷ്ടമായി. ആ ദിവസത്തിനുശേഷം രമ ഒരിക്കലും ഭക്ഷണകാര്യത്തില്‍ ശാഠ്യം കാണിച്ചില്ല.
(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ. എന്‍. കെ. നമ്പൂതിരി. 9446323355)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: